Ettumanoor Visheshangal

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Saturday, August 2, 2014

മഴ, പ്രണയം, പനി

കാലം കുലംകുത്തിയൊഴുകിയ പുഴയരികിൽ
ഇനി സ്വപ്നങ്ങൾ വില്ക്കാൻ നീ വരികയില്ലല്ലോ
ആകാശമുല്ല പൂത്തതും, കാക്കപ്പൊന്നുകൊണ്ടു കൊട്ടാരം
പണിതതും, അല്ലിപ്പൂമൊട്ടിൻറെ ചന്തത്തിൽ
നിന്നെപ്പുണർന്നതും പഴങ്കഥ.

വാലില്ലാ നക്ഷത്രക്കുഞ്ഞുങ്ങളെ നീ വലവീശിപ്പിടിച്ചതും
വെള്ളിമൂങ്ങയുടെ ശകുനത്തിൽ നീ
പൊറാട്ടാടിയതും, കൂത്തുകഴിഞ്ഞ വേദിയിൽ
പ്രഹസനമാടിയതും ബധിരവിലാപത്തിൻറെ
നാൾവഴികളിൽ കുറിച്ച പുരാരേഖ.

ഈ പെരുമഴക്കാലത്ത് സൂകരപ്രസവത്തിനെന്തു പ്രസക്തി.
കാക്കക്കൂട്ടിൽ കുയിലുകൾ തക്കംപാർത്തിരുന്ന്
മുട്ടവിരിയിച്ച കഥ നിനക്ക് പാണൻ
പാടിയ കഥപോലെ കല്ലിന്മേൽ വര.
മഴയിൽക്കുരുത്ത തകരപോലെ നിൻറെ മോഹങ്ങൾ
ആർത്തുവളരുമ്പോഴും...പട്ടിണി വരച്ചകോലങ്ങൾപോലെ
നിൻറെ സ്വപ്നങ്ങൾ തോരാനിടട്ടെ.

മഴ, പ്രണയം..പനി
ഈ പ്രണയപ്പനിയിൽ കരകവിഞ്ഞൊഴുകുന്ന പുഴപോലെ
നീ കടവറിയാതെ കരയറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്നു.
എങ്കിലും അകലെ സൂര്യനുദിക്കുമ്പോൾ
ഒരു കണ്ണീർക്കണത്തിൻ നീരാവിയായി ഉയരുകയും
മറ്റൊരു ദിക്കിൽ മറ്റൊരു പെരുമഴയായിപ്പെയ്യുകയുമെന്നത്
നിൻറെ വികൃതി.
ഇത് കാലത്തിൻറെ കയ്യൊപ്പുപോലെ;
പെയ്യുന്ന മഴപോലെ സത്യം!



Sunday, June 15, 2014

സൗഹൃദം

ഹൃദയം ഹൃദയത്തിൽ ചേർത്തുവെയ്ക്കുന്നൊരീ
അനുപമസുന്ദരഗാനമീ സൗഹൃദം
ഹൃദയത്തിൽ തുളസിക്കതിരിൻറെ നൈർമ്മല്യം
പകരുവാനെത്തുന്ന തണുവാണീ സൗഹൃദം
മരതകമാണിക്യമുത്തുപോൽ സ്നേഹത്തിൻ
രത്നങ്ങൾ വാരിവിതറുമീ സൗഹൃദം
മനതാരിൽ ആശകൾ പൂവിടാനെന്നും
വിശ്വാസതണ്ണീരാൽ നനച്ചിടും സൗഹൃദം.

വരിക നീ സൗഹൃദകിളിമകളെ
പാടുക നീയിന്നെനിക്കായി പാട്ടുകൾ
വരിക,  തരിക  നിൻ ജീവിതം,  നമുക്കായി
കരുതുക നാം കണ്ട സ്വപ്നങ്ങളോമലേ
പോവാം നമുക്കായി നാം നെയ്തെടുത്തൊരാ
സ്വപ്നസ്വർഗ്ഗങ്ങൾ തേടി നാമോമലേ
പാടാം നമുക്കവിടെ പ്രേമത്തിൻ ഗാനങ്ങൾ
ശ്രുതിചേർത്തു താളമായ് ലയമായ് നാദമായ്,
കൈപിടിച്ചീടുക, മുന്നോട്ടു കാൽവെച്ചു
പോവാം നമുക്കാ സൗഹൃദപൂന്തോപ്പിൽ.


Thursday, December 26, 2013

പക്ഷീമരം

ഉയരമേറുന്നൊരീ പക്ഷീമരത്തിൻറെ
ശിഖരങ്ങളൊക്കെ ദ്രവിച്ചുപോയീ
ഇലകളില്ലാത്തൊരു,തണലേകാറില്ലാത്
പടുവൃക്ഷമല്ലയോ പക്ഷീമരം.

പഴയകാലത്തിൻറെ കഥകൾ പാടീടാൻ
നാവുകളിനിയെത്രവേണമെൻ കൂട്ടരേ
തണലേകിനില്ക്കുന്ന ഭീമൻമരത്തിൻറെ
ശിഖരത്തിലെത്രയോ കിളികൾ വാണൂ
കാകനും, തത്തയും ചെമ്പോത്തും മൈനയും
ഓലേഞ്ഞാലിക്കിളിക്കുഞ്ഞും കുയിലും
അത്ഭുതത്തോടെ നാം കണ്ടുനില്ക്കുന്ന-
വരൊത്തുവസിക്കുന്നീ മാമരത്തിൽ.
ബാല്യത്തിൻ കൗതുകക്കാഴ്ചയുടെനേരം
‘പക്ഷീമരമെന്ന’ പേരു ചൊല്ലീ
കേട്ടവർ കേട്ടവർ പക്ഷീമരമെന്ന
പേരിനെയാവർത്തിച്ചങ്ങുറപ്പിച്ചു.

ഊഞ്ഞാലിലാടിയ ബാല്യകാലത്തിൻറെ
ആരവമിന്നും മുഴങ്ങുന്നു കാതിൽ
അന്യോന്യം കൂക്കിവിളിച്ചുരസിച്ചു നാം
തുഞ്ചത്തിലെയില കയ്യിലെത്തുമ്പോൾ.

നാളുകളെത്രകഴിഞ്ഞു മുന്നോട്ടിന്നീ-
കാലചക്രംതിരിയുന്ന മാർഗ്ഗം
അന്നത്തെ പക്ഷീമരത്തിന്നവകാശി-
യിന്നിതാ ലോകമറിയുന്നപ്രതിഭയായ്
വന്യച്ഛായാഗ്രഹണവിദ്യയിലിന്നവളെയ-
ങ്ങേറ്റം നിപുണയായ് മാറ്റുന്നു കാലം.
കാനനമേടതിൽ ചുറ്റിത്തിരിഞ്ഞ-
വളേകിയ ചിത്രങ്ങളെത്ര ഗംഭീരം!

തുലാവർഷം കലിതുള്ളി പെയ്തൊരാവേളയിൽ
ശിഖരങ്ങളിടിവെട്ടി, ക്കരിഞ്ഞുവീണൂ
പക്ഷീമരമന്നു ജീവച്ഛവമായി
ഒറ്റത്തടിയായി നില്പതായീ.

വ്യാഴവട്ടക്കാലം കഴിയുന്ന വേളയിൽ
അത്ഭുതമായൊരു കിളിനാദം കേൾപ്പൂ,
പക്ഷീമരത്തിൻറെ പൊത്തിൽനിന്നും
പക്ഷിക്കുഞ്ഞൊന്നു തലനീട്ടിവന്നു.
ഉള്ളംതളിർത്തൂ, കൗതുകമാർന്നവൾ
തലനീട്ടും കുഞ്ഞിൻറെ ചിത്രം പകർത്തി
ലോകംമുഴുവനും കൗതുകത്തോടെയാ
ചാരുതനെഞ്ചേറ്റി ലാളിച്ചുമോദാൽ.

യാത്രപോയിട്ടവൾ തിരികെയെത്തുന്നേരം
ഞെട്ടലോടവൾനിന്നു നിലവിളിച്ചു
ഉള്ളിൻറെയുള്ളിലെ സ്നേഹമോടെയവൾ
നെഞ്ചേറ്റിലാളിച്ച പക്ഷീമരമില്ല.
എവിടെൻറെ പക്ഷീമരമെവിടെ? പറയൂ
അരുമയാം പക്ഷിക്കുഞ്ഞെവിടെ? എവിടെ?
ഇടനെഞ്ചുപൊട്ടും വേദനയോടവൾ,
ചോദിച്ചിതച്ഛനോടെൻറെ കുഞ്ഞെവിടെ?
നിർവ്വികാരത്തോടെയച്ഛൻ പറഞ്ഞു
പാഴ്മരമെന്തിനു നിർത്തീടണം?
പാഴ്ത്തടിവാങ്ങുവാൻവന്നവർക്കിന്നലെ
ഞാനതുനല്കി, പണവും കിട്ടി.
നെഞ്ചിൽത്തുളയ്ക്കും കഠാരയായച്ഛൻറെ
വാക്കുകൾ കാതിൽ മുഴങ്ങുന്നതിപ്പൊഴും.

പക്ഷീമരത്തിൻറെ വീഴ്ചയുമൊടുങ്ങലും
പക്ഷിക്കുഞ്ഞിൻറെ നിലവിളിയും
ഓർക്കുവാനേയിഷ്ടമില്ലാത്തോ-
രോർമ്മയായ് വേട്ടയാടീടുന്നിതവളെയിന്നും!.
ഓർക്കുവാനേയിഷ്ടമില്ലാത്ത-
മനസ്സിൻറെ തേങ്ങലായ് മാറുന്നു –പക്ഷീമരം!

---------------
(“പക്ഷീമരമെന്ന’ ഈ കവിത എൻറെ പ്രിയസുഹൃത്തും വന്യജീവിഫോട്ടോഗ്രഫറുമായ Aparna Purushothaman-ന് സമർപ്പിക്കുന്നു. )

Friday, December 20, 2013

രതിയുടെ പൂക്കൾ വിരിയും കാലം

രാവിൻറെ നീലകമ്പളത്തിൽ പറന്നു പറന്നു പറന്ന്.......
ചെഞ്ചുണ്ടുകളിൽ തേൻ നുകർന്നും
നിൻറെ മന്ദ്രനിനാദ കൂജനങ്ങളിൽ
രോമഹർഷമേറിയും
കണ്ണേറു കിട്ടാതെ കാത്തുസൂക്ഷിച്ചിടും
മാതളതേൻപഴം നേദിച്ചു തന്നും
ആരോരുമറിയാത്ത കല്പകോദ്യാനത്തിൽ
നാം രണ്ടിണക്കിളികളായി പറന്നും....
നീയെന്നിൽപൂത്തതിതെത്ര വേഗം....
രതിയുടെ പൂക്കൾ വിരിയിച്ചിതെത്ര വേഗം!

Wednesday, December 18, 2013

അടഞ്ഞ വാതിലുകൾക്കപ്പുറം

അടഞ്ഞവാതിലുകൾക്കപ്പുറം
നിന്നു കത്തിയുരുകുന്ന ശരീരങ്ങൾ
ഇരുളിൻറെ കൈപ്പിടിയിൽ നിന്ന് മനസ്സ്
കുതിച്ചു പായുകയും
ശരീരങ്ങൾ ബന്ധനങ്ങൾ വിട്ട്
ഏഴുകടലിനപ്പുറത്തേക്ക്
പായുകയും ചെയ്തു.

കുന്നിറങ്ങി
സമതലംകടന്ന്
അനന്തമായ കടലിൻറെ
ആഴങ്ങളിലേക്ക്
മത്സ്യകന്യകമാരുടെ
മാണിക്യകൊട്ടാരങ്ങളിലേക്ക്
കഥയുടെ കൈപിടിച്ച്
അവർ പടിയിറങ്ങി.

താരാട്ടിൻറെ ഈണംമൂളി
കൈതയോലക്കാവുകൾ പിന്നിട്ട്
പച്ചപ്പായൽ നിറഞ്ഞ
കുളത്തിൽ മുങ്ങിനിവരുമ്പോൾ
ശരീരത്തെ ചേർത്തുപിടിച്ച
മൃദുലതയിൽ കൗമാരത്തിൻറെ
വർണ്ണവിസ്മയങ്ങൾ പൂത്തു.

ഫ്ലാറ്റിൻറ ചുതരക്കള്ളികൾക്കുള്ളിൽ
ജീവിതം ചുറ്റിത്തിരിഞ്ഞ്
ഇളകിത്തെറിച്ചുപോകുന്ന
പമ്പരംപോലെ രാത്രിജീവിതം
നീലിച്ച സ്വപ്നങ്ങളുടെ ഗുഹാമുഖങ്ങൾ
കയ്യെത്തും ദൂരത്ത്
വിലക്കപ്പെട്ടകനി.

കുതിച്ചുപായുന്ന യാഗാശ്വം
കുളമ്പടിയുടെ തിരയിളക്കം
അന്യോന്യം ഉള്ളറിഞ്ഞതിൻറെ
ആകുലത.
മനസ്സിൽ തിളച്ചുമറിയുന്ന
സമസ്യകൾക്ക് അവധി.
അരുതുകളുടെ കയ്പ്.

വിലങ്ങുകൾ എവിടെയോ
പൊട്ടിത്തകർന്നു.
തിരയിളകി
കടലിളകി, കരചിരിച്ചു.
തിരയിളകി കടലെടുത്തു
കരചിരിച്ചു കഥയറിഞ്ഞു.
തിരയൊടുങ്ങി മലകയറി.

കത്തിജ്വലിക്കുന്ന ശരീരവും
മനസ്സുമായി അടഞ്ഞ
വാതിൽതുറന്ന് പുറംലോകത്തേക്ക്
തികച്ചും അപരിചിതരെപ്പോലെ
അവർ യാത്ര തുടർന്നു.

Saturday, December 7, 2013

പ്രണയിക്കുന്നവർക്കായി



പ്രണയം  മഹാനിദ്രയിൽ വിടരും സ്വപ്നമായ്-
ചിറകടിച്ചാർത്തു പറന്നിടട്ടെ
മനസ്സിലൊരു താരകപ്രഭയായി നമ്മുടെ
ഹൃദയത്തിൻ വീഥിയിൽ തെളിഞ്ഞിടട്ടെ
നറുനിലാവെണ്മയായ്,  കുളിർകാറ്റില-
ലിയുന്ന,  ജീവിതസുഗന്ധമായൊഴുകിടട്ടെ
വിറകൊണ്ട നൊമ്പരം ചിറപൊട്ടിയൊഴുകവേ,
പ്രണയമൊരു മഴയായി പെയ്തു നിന്നൂ.

അലിയുന്ന ചുണ്ടിലെ വിരഹത്തിൻ
വേദനയൊരു മധുരചുംബനമായിടട്ടെ
തളിർമേനിപുല്കിപ്പുണരുവാൻവെമ്പുന്ന
മനവുമായ് ഞാൻ കാത്തു കാത്തങ്ങിരിക്കവേ
ഇടറും മനമോടെയരികത്തു വന്ന നീ
തേന്മാവിൽപടരുന്ന വള്ളിയായ് മാറീ
പ്രണയത്തിൻച്ചൂടിൽ, വിടരുവാൻ വെമ്പുന്ന
മലരിതൾ കാഴ്ചയായർപ്പിച്ചു നീ
മിഴിപാതിമെല്ലെയടയവേ നിൻ ചുണ്ടിൽ
വിരിയുന്ന മന്ദസ്മിതത്തേൻ നുകർന്നു ഞാൻ.


പ്രണയിനീ നിൻറെ സ്നേഹം തുടിക്കുന്ന
പുഴയിൽ ഞാൻ, പ്രണയപ്പുഴയിൽ ഞാൻ
മുങ്ങിനിവർന്നിടട്ടെ,   പ്രണയസ്വപ്നങ്ങൾ
തളിർക്കുന്ന കണ്ണിൽ ഞാൻ ചുടുചുംബനം,
എൻ പ്രണയത്തിൻ ചുടുചുംബനം ഞാനേകിടട്ടെ.

കാലമൊരു കല്പാന്തം പിന്നിട്ടുവെന്നോ, യീ-
പ്രളയജലമതിലിരുവർ നാം മുങ്ങിനിവരുക
അന്യോന്യമങ്ങു പുണർന്നുപുണർന്നു നാം
തമ്മിലറിയുക,യുള്ളിൽ നിറയുക.

ഹൃദയങ്ങൾതമ്മിൽ കൊരുത്തു കൊരുത്തു
നാമണിയുന്നമണിമാലയാണോ പ്രണയം?
പ്രണയം, തമ്മിലിണചേരുമീരണ്ടുമിഥുനങ്ങൾ
കുറുകുന്ന കുറുകലാണോ?
പ്രണയം,  തമ്മിൽ കൊക്കുരുമ്മീടുന്ന കിളികളുടെ
കളനാദധാരയാണോ?
പ്രണയം,  പ്രണയത്തിലുണരുന്നോ,രവിടെയൊടുങ്ങുന്ന
ആദിമനാദ തരംഗമാണോ?
പ്രണയം നമ്മിലറിയാത്തയറിവായി
വിടരുന്നചെമ്പനീർ പുഷ്പമാണോ?
-----------------------







Friday, November 29, 2013

കാലമൃത്യു

കാലമേറെകഴിഞ്ഞുപോയ് ജീവിതം
പൂത്തുലഞ്ഞ വസന്തം കൊഴിഞ്ഞിട്ടും
ശാരദേന്തുവിൻകാന്തിയാൽ മോഹങ്ങൾ
നീലവാനിൽ പറക്കുന്നു പിന്നെയും.
നേർത്തശോകത്തിൻ ശീലുമായെത്തുന്ന
രാക്കിളിപ്പാട്ടെൻ കാതിൽ മുഴങ്ങവേ
കാത്തുകാത്തു ഞാൻ സൂക്ഷിച്ചൊരാ നല്ല
സ്വപ്നമൊക്കെയും നക്ഷത്രജാലമായ്
മഞ്ഞുപെയ്യുന്ന രാവിൻറെ കമ്പളം
മെല്ലെയെൻറെ ശരീരത്തെ മൂടവേ
നേർത്തച്ചൂടിൽ പൊതിഞ്ഞൊരാ മോഹങ്ങൾ
മെല്ലെയെന്നിലുണർന്നെണീറ്റീടുന്നു.
സ്വപ്നമല്ലിതു യാഥാർത്ഥ്യം തന്നെയോ
നിൻറെ കയ്യുകളെന്നെ പുണരുന്നു
നേർത്തശ്വാസത്തിൻ വേഗതകൂടിയീ
നെഞ്ചിടിപ്പിൻറെ താളമുയുയരുന്നു.
അറുപതാണ്ടുകൾ നെഞ്ചിലലിഞ്ഞനിൻ
 ചൂടിലെന്നുടെ മാനസം വിങ്ങുന്നൂ
ഓർമ്മയില്ല , നിൻ പട്ടടയിൽ നില്ക്കും
തെങ്ങുകായ്ചുവോ, പിടിതരാതോർമ്മകൾ.
മഞ്ഞുവീണുകുതിരുന്ന രാവിതിൽ
വിവശനായിയെന്നോർമ്മകൾ പായുന്നു
ദൂരമില്ലിനികാതങ്ങൾ താണ്ടുവാൻ
നേർത്തകാലടിശബ്ദമടുത്തെത്തി
കാത്തുസൂക്ഷിച്ചൊരാ നല്ലസ്വപ്നങ്ങൾ
മാത്രമേയുള്ളൂ കണ്ണടയ്ക്കട്ടെ ഞാൻ
കാലത്തിൻറെ കടം തീർത്തു ഞാനിതാ
യാത്രയാകുന്നു ലോകമേ നീ സാക്ഷി!

Tuesday, November 26, 2013

അവൾ നിന്നു കത്തുകയാണ്

കത്തുന്ന തീച്ചൂളപോലെയവൾ
ഒരോ രോമകൂപങ്ങളിലും കനൽ
എരിയുന്നു.

അവൾ
നിർത്താതെയോടിക്കൊണ്ടേയിരുന്നു.
ഒരു കടൽ കുടിച്ചു വറ്റിക്കാനുള്ള
ദാഹം.
രാവിൻറെയിരുണ്ട കോണുകളിൽ
ഇണക്കിളികളുടെ രാപ്പാട്ട്.
മനസ്സ് ഇണയെകാക്കുന്ന വന്യമൃഗത്തെപ്പോലെ
അലറുന്നു.

അവൾ നിന്നു കത്തുകയാണ്.
രാത്രിവണ്ടി തൻറെ ബലിഷ്ഠമായ
ശരീരം പാളങ്ങളിൽ ഉരസിക്കൊണ്ടു കുതിച്ചു
പായുന്നു.
തൻറെ ശരീരത്തിൻറെ ഓരോ അണുവിലൂടെയും
ആ തീവണ്ടി കുതിച്ചു
പാഞ്ഞിരുന്നെങ്കിൽ
എന്നവളാശിച്ചു.

കുഴഞ്ഞകൈകാലുകൾ
ഇടറിയ വഴുവഴുത്ത ശബ്ദം
ഒരോർമ്മത്തെറ്റുപോലെ....
മറന്നു തുടങ്ങിയ
കാലൊച്ചകൾ....
നെഞ്ചിലെ മണിച്ചരടിൽ
കോർത്ത ബന്ധനം,
താങ്ങാനാവാത്ത ഭാരം
പൊട്ടിച്ചു വലിച്ചെറിയുമ്പോൾ
മനസ്സ് ശൂന്യം
ത്ഫൂ......................

അവൾ നിന്നു കത്തുകയാണ്.
നീട്ടിയ ബലിഷ്ഠകരങ്ങളിൽ
അഭയം.
മനസ്സ്
വല്ലാതെ പിടഞ്ഞു.
എന്തിനെന്നറിയാതെ!
അപ്പോഴും അവൾ നിന്നു കത്തുകയായിരുന്നു.

Wednesday, November 20, 2013

രതിയുടെ മേച്ചിൽപ്പുറങ്ങൾ

രതിയുടെ യാഗാശ്വങ്ങൾ മനസ്സിൽ കുതിച്ചു പായുമ്പോഴും
പുറമേ യോഗിയായിരുന്നു.
വികാരത്തിൻറെ വേലിപ്പടർപ്പിൽ തട്ടി
നിൻറെ സ്ഥൂലതയാർന്ന ശരീരത്തിൽ നിന്ന്
മേൽമുണ്ട് അഴിഞ്ഞുവീണപ്പോഴും
പുറമേ ജപിച്ചിരുന്നത് സൗഹൃദം നീണാൾ
വാഴട്ടെ എന്നായിരുന്നു.
അന്യോന്യം കാൽതൊട്ടു വണങ്ങുമ്പോഴും
ഉള്ളിൽ കത്തിയ കർപ്പൂര നാളം
നിൻറെ പൂർണ്ണകായത്തിലുള്ള
നഗ്നമേനിയെ പൂജിക്കാനായിരുന്നു.
മനസ്സിനെയടക്കാൻ പഠിച്ച പണി പതിനെട്ടും
കടന്നിട്ടും അവസാനമെത്തിയത്
നിൻറെ ആലിംഗനത്തിൽ തന്നെയായിരുന്നു.
ഈ നരകവാരിധയിൽ നിന്നും
രക്ഷനേടാൻ ഓടിയോടിയവസാനം
അഭയം കണ്ടെത്തിയത് നിൻറെ
മടിത്തട്ടിൽതന്നെയായിരുന്നല്ലോ!

Wednesday, November 13, 2013

കടൽ ദാഹം

ഒരു കടൽ കുടിച്ചു വറ്റിക്കാൻ ദാഹമുള്ളയൊരുവൻ...

പ്രണയം ഇതൾ വിടർത്തുന്നത് പണത്തിൻറെയും, സമ്പത്തിൻറെയും നിറത്തിൻറയും ജാതിയുടെയും ഇടനാഴികളിലെവിടെയോ ആണെന്ന പാഠം ചൊല്ലി പഠിപ്പിച്ച കലാലയ തിരുമുറ്റങ്ങൾ.

നിനക്കൊരിക്കലും ഞാൻ യോജിച്ച പെണ്ണല്ലെന്നും, എൻറെ വിശ്വരൂപം കണ്ടവരും അനുഭവിച്ചറിഞ്ഞവരും പിന്നെ കണ്ണുതുറന്നിട്ടില്ലെന്ന് മൊഴിഞ്ഞ പ്രണയിനി!

കാതങ്ങൾ ഒഴുകിയെത്തിയതെങ്കിലും കിട്ടിയനീരുറവിയിൽ  അമൃതുതിരഞ്ഞ കൗതുകം.

ദാഹിച്ചുവലഞ്ഞവൻ കോരിയപ്പോൾ കിട്ടിയത്
ഉപ്പുവെള്ളം എന്നു പറഞ്ഞതുപോലെ ജീവിതം.

 കാത്തിരിക്കുന്നു ഞാൻ,  മനസ്സു നിറയെ കോരിക്കുടിക്കാൻ
സ്നേഹത്തിൻറെ വറ്റാത്ത നീരുറവയുമായി
നിൻറെയാഗമനത്തിനായി.

Friday, November 8, 2013

മലയാളത്തിനൊരു പ (ാ) ട്ട്

                                                      (ഖണ്ഡം-1)
നിറയെ പൂക്കുന്ന പൂമരമല്ല നിന്ന-
രികിൽ നില്ക്കുന്ന പൂത്തുമ്പയാണു
നിൻ  മനസ്സിലെന്നും  തെളിയുവാൻവെമ്പുമീ
കൈത്തിരിനാളം  കൂട്ടുകാരാ/രീ!

ഒരുനിലാപക്ഷി പാടുന്ന പാട്ടിലെ
വിരഹമാണൊരു,  നെടുവീർപ്പി-
ലുയരുന്ന  കദനമാണിതു,   നിൻ  നെഞ്ചിലുയരുന്ന
പ്രിയരെയോർത്തുള്ള
തേങ്ങലതാണ് ഞാൻ.

രാത്രിസത്രത്തിൽ കാത്തിരിക്കുന്നൊരു
കാവലാളു ഞാൻ,  വരിക പഥിക നീ
 ആരുമേ കടന്നെത്താത്തവഴികളിൽ
കൂടിസഞ്ചരിച്ചെത്തിയതെങ്കിലും
വീണു പോയിടും നേരത്തു നീയോർക്ക
തേടിടും ലക്ഷ്യസ്ഥാനമീ മണ്ണെന്ന്.
ഒരുപിടിച്ചോറും കണ്ണീരിൻ നനവുമായ്
ഇവിടെയീമണ്ണിൽ കാത്തിരിക്കുന്നു ഞാൻ!
പടിയടച്ചന്നു പിണ്ഡം സമർപ്പിച്ചു
കുടിയിറക്കിയെൻ തറവാട്ടുകാര്യക്കാർ.
മുതലുമോഹിച്ചുമോഹിച്ചവരെൻറെ
പുടവപോലും കവർന്നെടുത്തിന്നിതാ.
              
                                                    (ഖണ്ഡം-2)
ഇന്ന്   ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകൾ കൊണ്ട്
അവരെൻറെ അതിരുകൾ നിർണ്ണയിക്കുവാൻ
കിണഞ്ഞു പരിശ്രമിക്കുകയാണ്. അവർക്ക്
വായില്ലാക്കുന്നിലപ്പൻറെ മിണ്ടായ്മയാണ്
എൻറെ മറുപടി.
ഇടത്തുകാലിലെ മന്ത് വലത്തുകാലിലേക്കും
അവിടെ നിന്ന് തിരികെയും
മാറ്റി കളിക്കുന്ന കളിക്കാരൻ/രിയാകുവാൻ
 നിന്നെ ഞാൻ വിടില്ല.
കാത്തിരിക്കുന്ന കറുത്തനാളുകളെക്കുറിച്ച്
ആരാണിനി പാടുവാനുള്ളത്?
ഇന്നലെയുടെ നേർത്തപാടവരമ്പിലൂടെ
ഇനി തിരികെയാത്രയെനിക്കില്ല.
വാളും ചിലമ്പും കയ്യിലേന്തിയാൽ
തായയല്ലെ ഞാനെൻറെയുണ്ണികൾക്ക്!







Monday, October 28, 2013

ദാഹം

കിനാവിന്നു പൂക്കുന്ന-
കാടിന്നിറമ്പിൽ-
നിനക്കായി ഞാനെത്ര
കാലങ്ങളായി, യൊരേ-
നില്പൂനില്ക്കുന്നീ
രാവിൽ, വസന്തം
വരാനെന്തേ വൈകുന്നു-
ചൊല്ലൂ.


നിശയിൽ,
നിദ്രയിൽ,
നീലവാനച്ചോട്ടിൽ
നിറകൺകുളിരായി,
മോഹത്തിൻ
പട്ടുപൂമെത്തയി-
ലഴകായ്.
ദാഹമേ വളരൂ,
എന്നിൽ നീ നിറയൂ
വസന്തംതളിരിട്ട
വേളയിൽ, എൻചുണ്ടിൽ,
മോഹങ്ങൾ തീർക്കുന്ന
മാതളതേൻകുടം, പ്രിയേ,
പ്രിയേയിന്നു കേൾപ്പൂ
നിൻ രാഗാർദ്ര
മോഹനഗാനം.
പടരൂ
എന്നിൽ നീ
ജ്വാലയായ്.

ജ്വാലയായ്
എരിയുക
കത്തിപ്പടരുക,
ആളുന്നൊരഗ്നിയിൽ
വിടരട്ടെ നിന്നിലെ
മായാപ്രപഞ്ചം.
മായാവിമോഹിനി
എന്നിൽ നീ നിറയുക
ദാഹനീരായി,
മൊത്തിക്കുടിച്ചെൻറെ
ജീവിതം നിറവാർന്നിടട്ടെ!


Friday, October 18, 2013

തന്ത്രം



ജീവവായുനിറയുന്ന
സ്മൃതിയുടെ കല്പടവിൽ
ഏറെനേരം വിശ്രമിക്കാൻ മനം കൊതിയ്ക്കേ
നീറി നീറിപ്പുകയുമീ
ജന്മശാപ കുരുക്കുകൾ
പാഞ്ഞുവന്നെൻ മനസ്സിനെ കീഴ്പ്പെടുത്തുമ്പോൾ.

പുഞ്ചിരിത്തേൻകണത്തോടെ,
മുലകളിൽ വിഷം തേച്ച്
മന്ദമെന്നുടെയരികിൽ നീയെത്തിയതില്ലേ
കണ്ണുകളിൽ കാമമോടെ
വാക്കുകളിൽ തേൻപുരട്ടി
എന്തിനെന്നുടെയരികിൽ വന്നതന്നു നീ?

കണ്ണനല്ല മുലകുടിയ്ക്കേ
നിൻറ ജീവശ്വാസമൂറ്റാൻ
കാമിനീ നിൻ മോക്ഷമേകും ദേവനല്ല ഞാൻ!
കാനനപൊയ്കയിലിന്നു
നീന്തുവാൻ വയ്യെനിക്കിന്ന്
പെണ്മണീ നീയെന്തിനെന്നെ വലച്ചീടുന്നു.

കാർവർണ്ണനെന്നു ചൊല്ലി
വിളിക്കുന്ന നിൻറ നാവിൽ
പുളയ്ക്കുന്ന വാക്കുകളിൽ പകച്ചു നില്ക്കേ
നിൻറെ മാനം വിലപറഞ്ഞ
കശ്മലനായി ലോകമാകെ
എന്തിനെന്നുടെ ജീവിതത്തെ വലിച്ചെറിഞ്ഞു.

നിൻറെ തന്ത്രമെൻറെ ജീവൻ
പന്താടി കളിക്കവേ
എൻറെ നേരെ നൂറുനൂറു വിരലുയർന്നു.
ആണായിപിറന്നതിൻ
ശാപമോക്ഷം കൈവരിക്കാൻ
ശിലയായി പതിന്നാലുവർഷമെത്തണം.

ജീവവായുനിറയുന്ന
സ്മൃതിയുടെ കല്പടവിൽ
ഏറെനേരം വിശ്രമിക്കാൻ മനം കൊതിയ്ക്കേ
നീറി നീറിപ്പുകയുമീ
ജന്മശാപ കുരുക്കുകൾ
പാഞ്ഞുവന്നെൻ മനസ്സിനെ കീഴ്പ്പെടുത്തുന്നു.