Ettumanoor Visheshangal

Thursday, September 12, 2013

മഴയിതൾതുള്ളികൾ



മഴയിതൾതുള്ളികൾ ചാലിച്ചൊരാ-
മധുരമാം നൊമ്പരമാരറിവൂ
കരളിൽ തുടിക്കുന്ന കഥയാണോ ജീവിതം?
കാലത്തിൻ,  മൃദുലമാം കനിവാണോ ജീവിതം?
മഴയിതൾതുള്ളികൾ,  നീർക്കുമിളപോലെ
ക്ഷണികമായ് തീരുന്നൊരടരാണോ ജീവിതം?
നടവഴികളേറെ നടന്നു ഞാൻ,  യാത്രാ-
മൊഴികേട്ടു നൊന്തുപിടയുന്നു മാനസം.
എവിടെയുമത്താണി കാണാതലയവേ
ഒരുതുള്ളി കണ്ണീരുപോലുമൊഴുകീല
വിജനമാം വീഥിയിലേകനായ്‌ , രാവിന്റെ-
യിരുളിമതിങ്ങുമെൻ ചിന്തയിൽ, പ്രാണന്റെ
നിലവിളി മുഴങ്ങുന്ന വേളയിൽയിന്നിതാ,
നിലയുറയ്ക്കാത്തൊരു കാറ്റിന്റെ കുഴൽവിളി,
നിഴലനക്കങ്ങളിൽ ഭീതിതൻ തീയാളി,
പാഴ്മുളം തണ്ടിലോ ഭ്രാന്തൻ കൊലവിളി
പാഴായ ജന്മമെന്നാരുടെ പെരുമൊഴി.. ...?


Friday, September 6, 2013

ഈ രാത്രിയിൽ ഉറങ്ങാത്തവർക്കായുളള എൻറെ കവിത

ഈ രാത്രിയിൽ വിദൂരദേശത്ത് ഉറങ്ങാത്തവരേ,
എൻറെ വാക്കുകൾ നിങ്ങളെ ചൊടിപ്പിക്കാതിരിക്കട്ടെ
ചാറ്റ്ബോക്സിലെ തേനൂറുന്ന എൻറെ കള്ളങ്ങൾ നിങ്ങൾ തിരിച്ചറിയാതിരിക്കട്ടെ.

മനുഷ്യാവകാശത്തിനും, സ്ത്രീ സമത്വത്തിനും വേണ്ടി
അലമുറയിടുന്ന എൻറെ സ്റ്റാറ്റസുകൾ വായിക്കുന്ന നിങ്ങൾക്കു മുന്നിൽ,  എൻറെ അരുതായ്മകൾ,
ഭാര്യയുടെ തേങ്ങലിനു മുന്നിൽപോലും അലിയാത്ത
എൻറെ കഠിനഹൃദയം, ആ യാഥാർത്ഥ്യം നിങ്ങളറിയാതിരിക്കട്ടെ.

സുന്ദരികൾക്കു മുന്നിൽ ഹൃദയം തുറക്കുകയും,
ചവറുകൾപോലും അതിഗംഭീരം എന്നു തട്ടിമൂളിക്കുകയും
ചെയ്യുന്ന എൻറെ കൈക്കുറ്റപ്പാടുകൾ നിങ്ങളറിയുന്നുവോ?

ഒന്നാമത്തെ സ്റ്റാറ്റസിൽ മതേതരവാദിയായും, രണ്ടാമത്തേതിൽ വർഗ്ഗീയവാദിയായും, മൂന്നാമത്തേതിൽ അരാജകവാദിയായും, നാലാമത്തേതിൽ ദളിത്പക്ഷവാദിയായും, അടുത്തതിൽ പരിസ്ഥിതിവാദിയായും
പിന്നത്തേതിൽ മുതലാളിത്തപക്ഷാനുകൂലിയായും ഉള്ള
എൻറെ വേഷപകർച്ചകൾ നിങ്ങളറിയാതെയിരിക്കട്ടെ.

ഈ രാത്രിയുടെ മദ്ധ്യയാമത്തിൽ പോൺസൈറ്റുകളിലൂടെ
സഞ്ചരിക്കവേ തന്നെ ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട
കന്യകയുടെ  ദാരുണമരണത്തിൽ പ്രതിഷേധിച്ച് കവിത പോസ്റ്റു ചെയ്യുകയും ചെയ്ത എൻറെ ഇരട്ടത്താപ്പ് നിങ്ങളറിഞ്ഞുവോ?

ലഹരിവിമോചനത്തെക്കുറിച്ചുള്ള എൻറെ ഈ കുറിപ്പ്
എഴുതി പോസ്റ്റ് ചെയ്യുന്പോഴാണ് ടി.വി.യിൽ, വിഷമദ്യദുരന്തത്തെക്കുറിച്ചുള്ള വാർത്ത ഞാൻ കാണുന്നത്.
മദ്യപിച്ച് നാലു മണിക്കൂറിനുളളിൽ 54 പേരാണ് മരണമടഞ്ഞത്.
അതേ, ആ സ്ഥലത്തു നിന്നു തന്നെയാണ് ഞാനുമിന്ന് കഴിച്ചത്.
ഇപ്പോൾ മൂന്നര മണിക്കൂറായിരിക്കുന്നു. ഇനി അധിക സമയമില്ല. എനിക്കൊന്നു മാത്രമേ പറയുവാനുള്ളൂ.
എൻറെ പിഴ, എൻറെ പിഴ, എൻറെ വലിയ പിഴ!







Tuesday, September 3, 2013

അധികാരത്തിൻറെ രൂപകങ്ങൾ: തെയ്യത്തിൻറെ ഭാവപകർച്ചയിൽ ഒരു ചിത്രപ്രദർശനം




     കോട്ടയത്തെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ (ഡി.സി. ബുക്സ്, കോട്ടയം) 2013 ആഗസ്ത് 31 മുതൽ സെപ്തംബർ 7 വരെ നടക്കുന്ന "Metaphors of Power" എന്ന ചിത്രപ്രദർശനം വേറിട്ട ഒരു കാഴ്ചയുടെ അനുഭവം ആസ്വാദകന് നല്കുന്നു.   റ്റി. ആർ. ഉദയകുമാർ എന്ന ചിത്രകാരനാണ് ഈ  ദൃശ്യവിരുന്ന് കോട്ടയത്തിന് സമ്മാനിച്ചത്.  കേരളാ ലളിതകലാ അക്കാദമി നിർവ്വാഹക സമിതി അംഗവും മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിലെ പൂർവ്വ വിദ്യാർത്ഥിയുമാണ് ശ്രീ. ഉദയകുമാർ.





      ഉത്തരകേരളത്തിൻറെ തനതുകലാരൂപമായ തെയ്യത്തെ അടിസ്ഥാനമാക്കിയുള്ള 20 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. തെയ്യത്തിൻറെ വേഷപകർച്ചയിൽ ഉപയോഗിച്ചിരിക്കുന്ന നിറച്ചാർത്തുകളെ അടസ്ഥാനമാക്കി അക്രിലിക്കിലാണ് ക്യാൻവാസിൽ ഈ ചിത്രങ്ങൾക്ക് രൂപം പകർന്നിരിക്കുന്നത്. 

  ആധുനിക മനുഷ്യൻറെ ജീവിതസങ്കീർണ്ണതകളും, കഠിനവ്യഥകളും, ഉയർത്തുന്ന അതിതീവ്രമായ ജീവിത യാഥാർത്ഥ്യങ്ങൾക്കു മുന്നിൽ ചിത്രകാരൻ ഉയർത്തിയ ഒരു നേർക്കണ്ണാടിയാണ് ഈ ചിത്രങ്ങൾ.
    
      അധികാരത്തിൻറെ ഉന്നതവേഷങ്ങൾ, ദൈവക്കോലങ്ങളായി കെട്ടിയാടപ്പെടുമ്പോഴും,  തെയ്യക്കോലങ്ങൾക്കുള്ളിൽ പരുപരുത്ത ജീവിതത്തിൻറെ നിലപാടുതറയിൽ പലപ്പോഴും തോറ്റുപോകുന്ന തെയ്യംകലാകാരൻറെ ജീവിതമുണ്ടെന്ന വെളിപാട് നമുക്കു മുന്നിൽ ഓർമ്മപ്പെടുത്തുന്നതാണ് ഉദയകുമാറിൻറെ ചിത്രങ്ങൾ.




     കടുംചുവപ്പും, മഞ്ഞയും, കറുപ്പും, നീലയും ചേർന്നൊരുക്കുന്ന വർണ്ണപ്രപഞ്ചത്തിൽ, അധികാരത്തിൻറെ മൂർത്തരൂപമായി തെയ്യം ഓർമ്മപ്പെടുത്തലുകൾ നടത്തുമ്പോൾ,  അതേ തെയ്യംതന്നെ കീഴാളൻറെ സമൂഹത്തിലെ വിധേയത്വത്തിൻറെ ഭിന്നരൂപമായി മാറുന്നുവെന്നുള്ള കാഴ്ചപ്പാട് വെളിവാക്കുന്നത്, ഭൂതകാലയാഥാർത്ഥ്യങ്ങളുടെ പരുത്തപ്രതലങ്ങൾ മാത്രമല്ല മറിച്ച്  ആധുനികമനുഷ്യൻറെ ദയനീയമായ രൂപപരിണാമത്തെക്കുറിച്ചുകൂടിയാണ്.

        അധികാരത്തിൻറെ വെള്ളിദണ്ഡും പിടിച്ചു നില്ക്കുമ്പോഴും, ഇടയ്ക്കെപ്പോഴോ അറിയാതെ അവനവനിലേക്കു തിരിഞ്ഞു നോക്കേണ്ടി വരുമ്പോൾ അനുഭവിക്കുന്ന വിധേയത്വത്തിൻറെ, കീഴടങ്ങലിൻറെ, യുക്തിക്കതീതമായ വിശ്വാസങ്ങൾക്കുമുന്നിൽ മുട്ടുമടക്കുന്നതിൻറെയൊക്കെ അടയാളപ്പെടുത്തലുകളാണ്.  ഈ ചിത്രങ്ങളിൽ ഭൂരിഭാഗവും.

    തെയ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾക്കൂടാതെ മറ്റു ചില അബ്സ്ട്രാക്ട് ചിത്രങ്ങൾക്കൂടി പ്രദർശനത്തിലുണ്ട്.



       ജീവിതത്തിൻറെ ഇടനാഴികളിൽ ഒറ്റപ്പെടുന്നവൻറെയും,അതേ സമയം കണ്ണുകളിൽ രോഷമടക്കി വിധേയനാവുന്ന ആധുനിക മനുഷ്യൻറെ വിധിവൈപരിത്യത്തെയും, തെയ്യത്തിൻറെ മുഖചിത്രങ്ങളിലെ  ഭാവതീവ്രമായ കണ്ണുകളുടെ വരകളിലൂടെ  ആസ്വാദകനിലെത്തിക്കാൻ ചിത്രകാരന് കഴിഞ്ഞിരിക്കുന്നു.


      തകഴി, എം.ടി, കേശവദേവ്, മലയാറ്റൂർ, സക്കറിയ, മുകുന്ദൻ, ഒ.എൻ.വി, ഒ.വി.ഉഷ, സി.രാധാകൃഷ്ണൻ സുഗതകുമാരി തുടങ്ങി മലയാളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ സാഹിത്യകാരന്മാർക്കായി 2000-ത്തിലധികം പുസ്തക കവറുകൾ, ഡി.സി. പ്രഭാത്, കറൻറ്, എസ്.പി.എസ്.എസ്, സാഹിത്യ അക്കാദമി, എം.ജി.യൂണിവേഴ്സിറ്റി തുടങ്ങിയ പുസ്തകശാലകൾക്കായി ഉദയകുമാറിൻറെ കലാവിരുതിൽ രൂപം കൊണ്ടിട്ടുണ്ട്.

    എൻ.സി.ഇ.ആർ.റ്റി. ദേശീയ അവാർഡും, ഭീമാ ബാലസാഹിത്യ അവാർഡും ഉദയകുമാറിനെ തേടിയെത്തിയിട്ടുണ്ട്.

   കോട്ടയത്ത് ഡി.സി. ബുക്സ് -കേരളാ ലളിതകലാ സാഹിത്യ അക്കാദമി ഹാളിൽ  ആഗസ്ത് 31-ന് , മലയാള മനോരമ അസോസിയേറ്റ് എഡിറ്റർ ശ്രീ. ജോസ് പനച്ചിപ്പുറമാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ശ്രീ.കാനായി കുഞ്ഞുരാമൻ, കേരളാ സംഗീതനാടക അക്കാദമി വൈസ് ചെയർമാൻ ശ്രീ.ജോഷി മാത്യു, ശ്രീ.മാടവന ബാലകൃഷ്ണ പിള്ള, ശ്രീ. പി. രാജേഷ്കുമാർ തുടങ്ങിയവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

     2013 സെപ്തംബർ 7-ാം തീയതിവരെ നടക്കുന്ന ഈ പെയിൻറിംഗ് എക്സിബിഷനിൽ നിങ്ങളേവരും പങ്കെടുക്കണമെന്ന് ഒരു സാധാരണ ആസ്വാദകനെന്ന നിലയിൽ അഭ്യർത്ഥിക്കുന്നു. ഏവർക്കും കോട്ടയത്തേക്കു സ്വാഗതം.




Monday, August 26, 2013

മാണിക്കംപെണ്ണും മറിയാമ്മച്ചേടത്തീം
















(ചിത്രം: കടപ്പാട് ഗൂഗിൾ)
----------------------------------------------------------------------------------------------------

ഇലകളും പൂക്കളും തളിരിട്ടു നില്ക്കുന്ന
പുലർകാലവേളയിൽ നീയുണർന്നൂ
കുളിർമഞ്ഞു പെയ്യുന്ന രാവിൻറെയവസാന
യാമത്തിൽ പാടുവാനെഴുന്നേറ്റു നീ!

തളിർനെല്ലുതളിരിട്ട പാടത്തിന്നോരത്ത-
ന്നൊരു കൊച്ചുകൂരയിൽ നീ വസിപ്പൂ
മിഴികളിൽ, കത്തുന്ന കഥകളുടെ
യോർമ്മയിലൊരുപാടുകാതങ്ങൾ നീയലഞ്ഞു.


ഉറയുന്ന കോലങ്ങൾതുള്ളിയാടീടുന്ന
കഥകളിൽ  നിന്നെത്തിരഞ്ഞുപോയീ
പകിടപന്ത്രണ്ടും കളിക്കുന്ന വിധിയുടെ
നിഴലിനെയും നീ ഭയന്നതില്ലാ!

മാണിക്കംപെണ്ണിൻറെ കഥപറഞ്ഞാറെ നീ
കൊല്ലത്തുകുഞ്ഞിനെ, യോർത്തതില്ലേ
പാടത്തുപാടുന്ന പാട്ടിലെ,  സ്നേഹത്തിൻ
പെരുമയേറും,  കഥകേട്ടതില്ലേ!

ഏഴുപേരല്ലോ മണിത്തുമ്പിമാരവരേഴുപേർ
ച്ചേർന്നപ്പോൾ,  ഭൂമിക്കു കാലമായ്
ഏഴുരുള മണ്ണിൽ മെനഞ്ഞെടുത്തുള്ളൊരീ
ഭൂമിതൻ സൃഷ്ടിനടത്തിയാ തുമ്പികൾ!

മുടിയാട്ടമാടുന്നപെണ്ണിൻറെ മനസ്സിലും,
കൊയ്യുമ്പം കണ്ടത്തീപ്പാടുന്നപാട്ടിലും
ചെങ്ങന്നൂരാതിതൻ പോരിൻറെഗരിമയിൽ
തെളിയുന്നതിന്നൊരു വംശത്തിൻ ഗാഥകൾ.

നാലെലച്ചക്രത്തിലപ്പൻറെകാലുകൾ
നാലായിരന്തവണ ചുറ്റിത്തിരിയുമ്പോൾ
വല്ലഴികെട്ടിൽ മയങ്ങുന്ന കുഞ്ഞിൻറെ
മനതാരിൽക്കേട്ടുറപ്പിച്ചതീപ്പാട്ടുകൾ.

രണ്ടുപറനെല്ലിലും നാഴിക്കുമുപ്പിലും
ഓണമിന്നോണംഘോഷിച്ചതന്നു നാം
കായിക്ക-ച്ചൊല്ലാൻ ക്രിസ്ത്യാനിക്കളരീൽ
പോയന്നു നീ, മുഴുമിച്ചതില്ലാ.

കൊമരകംകുന്നശ്ശേരിക്കരക്കാരുടെ
പാട്ടിനെവെല്ലുവാൻ തലവെട്ടിപ്പാടീ
പെറ്റമ്മപാടുന്നപാട്ടുപടിച്ചു നീ
സ്വന്തം സമുദായക്കഥപഠിച്ചൂ!

ഭൈരവിക്കോലംതുള്ളിയാടീടുമ്പോൾ
 മുടിയഴിച്ചാടാൻ, തലപ്പാട്ടുപാടുമ്പോൾ

കരുവും മരവും കൊട്ടുന്നൊരീണത്തിൽ
എടനാടൻ പാട്ടിൻറെ മുഖമുദ്രയാടൂ!


തെയ്യാ തിനുന്തോ തിനുന്തിനും താരില്ല
തെയ്യതിനുന്തേ തിനുന്തിനും താരാ
തെയ്യാ തിനുന്തോ തിനുന്തിനും താരില്ല
തെയ്യതിനുന്തേ തിനുന്തിനും താരാ.


                                                  -സുരേഷ് കുറുമുള്ളൂർ

****************************കവിത****************

(മറിയാമ്മച്ചേടത്തി എന്ന നാടൻപാട്ടുകലാകാരി അന്തരിച്ചിട്ട് 2013 ഓഗസ്ത് 31 ന് അഞ്ചുവർഷം തികയുന്നു. മറിയാമ്മ ചേടത്തിയുടെ ഓർമ്മകൾക്കുമുന്നിൽ ഈ കവിത സമർപ്പിക്കുന്നു. എം.എ. പഠനകാലത്ത് കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, സ്ക്കൂൾ ഓഫ് സേഷ്യൽ സയൻസസിലെ എൻറെ അദ്ധ്യാപകനായ സനൽ മാഷിനോടൊത്ത് മറിയാമ്മച്ചേടത്തിയുടെ പാട്ടിനെയറിയാൻ,  ചേടത്തിയെ വീട്ടിൽ സന്ദർശിച്ചത് ഞാനോർക്കുന്നു. മറിയാമ്മച്ചേടത്തിക്ക് ആദരാഞ്ജലികൾ!

ഒരുതലമുറയൊന്നാകെപ്പാടിയ പാട്ടുകൾ നമുക്കായി പകർന്നു തന്ന്,  മറിയാമ്മച്ചേടത്തി നമ്മെ വിട്ടു പിരിഞ്ഞു. എങ്കിലും ആ പാട്ടുകൾ നമുക്ക് നഷ്ടപ്പെട്ടിട്ടില്ല. പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം എഡിറ്റു ചെയ്ത് നമുക്കായി ആ നാടൻപാട്ടുകൾ 'മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ് 'എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
'മറിയാമ്മച്ചേടത്തിയുടെ മാണിക്കംപെണ്ണ് '-എഡിറ്റർ, സെബാസ്റ്റ്യൻ വട്ടമറ്റം-പ്രസാധകർ സാഹിത്യപ്രവർത്തക സഹകരണ സംഘം, നാഷണൽ ബുക്ക്സ്റ്റാൾ , കോട്ടയം, 2011)
 







Wednesday, August 21, 2013

ചൊൽക്കാഴ്ച

പൊട്ടിപ്പൊളിഞ്ഞ ജീവിതം
അവസാനത്തെ ആണിക്കല്ലും ഇളക്കിയെടുത്ത്
തകർന്ന തറവാട്
ലാഭനഷ്ടങ്ങളുടെ കണക്കുകൾക്കിടയിൽ,
രക്തബന്ധങ്ങളുടെ വിലമറന്ന്
ഒരു തെരുവുപട്ടിയെപ്പോലെയണച്ചണച്ച്
ആരോടും മനസ്സിൽ, ഒരിറ്റു സ്നേഹമില്ലാതെയങ്ങനെ!
****************
മുട്ടിയുരുമ്മി ചക്കരവർത്തമാനം പറഞ്ഞ്
സിരകളിൽ സുനാമിയുടെ
തിരമാലകളുയർത്തിയവൾ,
ഇടുക്കുകളിൽ സീൽക്കാരത്തോടെ
തുളഞ്ഞുകയറിയവൾ
ഏകാന്തതയുടെ ദ്വീപിൽ
ജീവിതം കുന്നിമണിപോലെ
വാരി വിതറിയവൾ
ചുറ്റിലും ആരവമുയർന്നപ്പോൾ
ചിണുങ്ങിക്കൊണ്ടവൾ പറഞ്ഞു
എന്നാലും, എന്നോടിങ്ങനെ......
****************
ദേഹത്തു വ്രണങ്ങൾ പൊട്ടി
ചലമൊലിപ്പിക്കുന്ന ദേഹകാന്തിയുമായി
അവൾ!
മേദസ്സു നിറഞ്ഞ ശരീരം
ഒരിക്കൽ പോലും മനസ്സാ വാചാ
കർമ്മണാ തിരിഞ്ഞു
നോക്കിയില്ലെങ്കിലും,
ആർക്കും വേണ്ടാത്ത ആ
ശരീരം വിലപിച്ചു നടന്നു
എന്നാലും നീയെന്നോട്..
***************
രാത്രിയുടെ തണുപ്പിൽ
ചുറ്റിവരിയുമ്പോൾ
അവൾ പറഞ്ഞു
നിന്നെ ഞാൻ തിന്നും!
പിരിയുമ്പോൾ പറഞ്ഞു
നിൻറെ, സാമീപ്യമില്ലാതെ,
സ്പർശനമില്ലാതെ, ഗന്ധമില്ലാതെ
എനിക്ക് നിന്നെ സ്നേഹിക്കാനാവില്ല
നമ്മൾ എന്നെന്നേക്കുമായി പിരിയുന്നു.
************
ചൊൽക്കാഴ്ച അരങ്ങുതകർക്കുകയാണ്,
അർത്ഥങ്ങൾ തിരഞ്ഞ് ആസ്വാദകൻ അലയുമ്പോൾ
ഇടയ്ക്കയും,പുല്ലാങ്കുഴലും, ഇലത്താളവും, ചേങ്ങിലയും
ചെണ്ടയും, കൊമ്പും, കുഴലും താളലയഭംഗിയില്ലാതെ
ആർത്തലയ്ക്കുകയാണ്.
ഈ ജീവിതമൊരു  ചൊൽക്കാഴ്ച!









 





Sunday, August 11, 2013

സ്മാർത്ത വിചാരം

കാനനം;   മനസ്സിൻ ജാലകം തുറക്കട്ടെ  ഞാൻ
കാടകത്തുള്ളിലെയിരുട്ടിനെയകറ്റുവാൻ.
ആരൊരാളിതെന്നുള്ളിൽ നിലയുറപ്പിച്ചീടുന്ന-
തീവഴി തിരഞ്ഞുഞാനെത്ര നടന്നിട്ടും,
നാളിതേ വരെ കണ്ടതില്ല,നിൻമിഴിയീറനായ്
 കണ്ണുനീർ തൂകവതും, കരൾപകുത്തു നിൻ
ജീവനായ് ഹോമിക്കുന്പൊഴും, ഒരുനറു
പുഞ്ചിരിമാത്രം നിൻ ചുണ്ടിൽ കരുതി നീ.

സ്മാർത്തവിചാരം കഴിഞ്ഞൂ, പലവഴിയാളുകൾ
പിരിഞ്ഞു, നിലയറിയാതീക്കയത്തിൽ,
കൈകാൽകുഴഞ്ഞു, തളർന്നു ഞാൻ പിടയുന്പൊഴും
മനസ്സിൽ നോവായ്നില്പതൊന്നുമാത്രം
എന്നിലെയെന്നെയാദ്യമായ് നേദിച്ചതാർക്കോ-
വക്കയ്യാലാദ്യത്തെയാണിയെൻ  നെഞ്ചിൽ തറച്ചതു
ഞാനറിയുന്നു, പ്രാണൻ പിടയും വേദനയാൽ ഞാനെന്നെ-
വെറുത്തതപ്പോൾ മാത്രം!

കാരിരുന്പിൻ കനമുള്ള ചങ്ങലയെൻ കാലിനെ
വരിഞ്ഞു മുറുക്കവേ, മഹാകാരം, ആകാശംമുട്ടെ
ഞാൻ വളർന്നീടവേ, ധ്യാനലീനമായ്,  മനസ്സിൽ
ചിത്പ്രകാശം നിറഞ്ഞൊഴുകവേ, കാണുവതിന്നെ-
ന്നുടെചുറ്റിലും വിരൽപൊക്കമുള്ളവർ
ഓരിയിട്ടു, പുളച്ചുമദിക്കുന്നതും, തൻകയ്യിലേറ്റിയ
കല്ലുകൾ കൊണ്ടെന്നെയാഞ്ഞെറിഞ്ഞീടുന്നതും,
മഹാരഥന്മാരെന്നു ഭാവിച്ചു, പൂജനീയ പദവിയില-
കത്തിരുട്ടുമായ് വെളുക്കെ ചിരിച്ചു കൊണ്ടെ-
ന്നുടെ നിഴലരികത്തുപോലുമണഞ്ഞിട്ടില്ലെന്നാ-
ണയിടുന്നതു, മവരൊരു പെണ്ണിൻമനമറിയാതെ
'സാധനമെന്നു' വിളിച്ചു തൻമുദ്രമോതിരം കയ്യാൽ മറച്ചും
മഹാരാജാവെഴുന്നെള്ളും വേളയിൽ, പഞ്ചപുശ്ചമടക്കി
നില്പതു കാണ്കെ, മനസ്സിൽ തോന്നുവതിത്രമാത്രം, ശവങ്ങൾ!

സ്മാർത്തവിചാരം തുടങ്ങീ ബലിക്കല്ലിൽ തലവെച്ചു-
കൊടുക്കുവതുമാത്രമെൻ കർമ്മം, മിഴിയടച്ചു
തളർന്നുപോകുമെൻമനസ്സിനെയാദ്യമായ് വരുതി-
യിലാക്കിഞാൻ, നൊടിയിടകൊണ്ടെന്നുടെയാത്മബലത്താൽ
കരഗതമാക്കിയെന്നുടെ തലയറുത്തീടുവാൻ ദാഹിക്കും
മൂർച്ചയേറിയ വജ്രായുധം, ഒരുമാത്രഞെട്ടിത്തരിച്ചു-
പോയൊരാക്കർമ്മിതൻ, തലുയരുളുന്നതും, ചുടുചോരചീറ്റി
ത്തെറിക്കുന്നതും, സത്യമോ മിഥ്യയോയെന്നറിയാതെ
ഒരുവേള ഞാനും പകച്ചുപോയെന്നതു,  സത്യം!

കാനനമിരുണ്ടഗാധമെൻ മനസ്സിൻ ജാലകം തുറക്കട്ടെ, കാടകത്തുള്ളിലെയിരുട്ടിനെയകറ്റുവാൻ,   ഞാനീ-
 കാരിരുന്പിൻ കോട്ടയിലേകയായൊരുതരിവെട്ടം
കാട്ടുവാനെത്തുമോ, യീവഴിയാരെങ്കിലും,
ആരൊരാളിതെന്നുള്ളിൽ നിലയുറപ്പിച്ചീടുന്ന-
തീവഴി തിരഞ്ഞുഞാനെത്ര നടന്നിട്ടും പുലരിത്തൂവെളിച്ചം,
കടന്നെത്തുവാനിനിയെത്രനേരം
 കാക്കണമറിയില്ല, യറിയുവതൊന്നുമാത്രം, ഞാൻ
മിഴിയടച്ചീടുംവരെമാത്രമേയെൻ മനസ്സിൽ വെളിച്ചമായ്
നീ പ്രകാശിപ്പൂയെൻ ദൈവമേ!

 
















Tuesday, August 6, 2013

എങ്ങനെ മറക്കുമെൻ ചങ്ങാതിയെ – ആകാശവാണിയെ!




     റേഡിയോ ഒരു നല്ല ചങ്ങാതിയായി മാറിയിട്ട് കാലം കുറെയായി. ചങ്ങാതിയായ കാലം മുതൽ ആകാശവാണി, തിരുവനന്തപുരം, ആലപ്പുഴ....... എന്നിങ്ങനെ കേൾക്കാത്ത ദിവസങ്ങൾ വളരെ കുറവാണ്.

  ചെറുപ്പത്തിൽ രാവിലെ പുതച്ചുമൂടിക്കിടന്നുറങ്ങുംപോൾ ഉദയഗീതവുമായി ചങ്ങാതി അരികിലെത്തും. എത്രയെത്ര ഭക്തിഗാനങ്ങളാണ് പാതിയുറക്കത്തിൽ കേട്ടു കേട്ടു മനസ്സിൽ പതിഞ്ഞിട്ടുള്ളത്.  യേശുദാസും, ജയചന്ദ്രനും, കമുകറയും, പി. ലീലയും, പരിചയക്കാരാവുന്നത് ആകാശവാണി മുഖേനയാണ്!  തുടർന്നെത്തുന്ന പ്രഭാതഭേരി, നമ്മളോരോരുത്തരും പ്രതികരിക്കണം എന്നു കരുതുന്നതും എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യാത്തതുമായ,  വിഷയങ്ങളെക്കുറിച്ചുള്ളതായിരിക്കും. സർക്കാർ മാദ്ധ്യമമെങ്കിലും, പരിമിതികളുണ്ടെങ്കിലും,  വിഷയം പക്ഷപാതരഹിതമായി അവതരിപ്പിക്കാൻ ആകാശവാണി ശ്രമിക്കാറുണ്ട്.
പണ്ഡ്ഡിതനും പാമരനും ഒരു പോലെ ഇഷ്ടപ്പെടുന്ന തരത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിയുന്നു എന്നതാണ് ആകാശവാണിയുടെ പ്രത്യേകത. 1943 മാർച്ച് 12-നു തിരുവിതാംകൂറിലെ ആദ്യത്തെ റേഡിയോ സ്റ്റേഷൻ, മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ ഉദ്ഘാടനം ചെയ്തു എന്നുള്ളത് ചരിത്രം.

    വി. സാംബശിവനും, കെടാമംഗലം സദാനന്ദനും, ഹർഷകുമാറും, അവതരിപ്പിച്ച കഥാപ്രസംഗങ്ങൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു.

    ബാലലോകവും, തമിഴ്ചൊൽമാലയുമൊക്കെ ഓർമ്മകളിൽ മങ്ങാതെ മായാതെ നില്ക്കുന്നു. രഞ്ജിനി എന്ന ചലച്ചിത്ര ഗാന പരിപാടി കേൾക്കാൻ എത്രയെത്ര ശ്രോതാക്കളാണ് കാതോർത്തിരുന്നത്.

   ആകാശവാണി നാടകങ്ങൾ കേൾക്കാനായി കാതോർത്തിരുന്ന ആ നാളുകൾ എങ്ങനെ മറക്കാനാവും. റ്റി.പി. രാധാമണി, സതീഷ് ചന്ദ്രൻ, എന്നിവർ ഒരു കാലത്ത് റേഡിയോ നാടക ശ്രോതാക്കളുടെ പ്രിയ താരങ്ങളായിരുന്നു. രാമൻകുട്ടി നായർ, ദേവകിയമ്മ, രാധാദേവി, ഖാൻ കാവിൽ, തിക്കോടിയൻ, വാർത്താവായനയിലൂടെ പ്രശസ്തനായ രാമചന്ദ്രൻ, അലക്സ് വള്ളക്കാലിൽ, വെണ്മണി വിഷ്ണു, ഉണ്ണിക്കൃഷ്ണൻ പറക്കോട്, ബലദീവാനന്ത സാഗര (സംസ്കൃതം വാർത്ത), രാജേശ്വരീ മോഹൻ, രവീന്ദ്രൻ ചെന്നിലോട്, രമേശൻ നായർ അങ്ങനെ എത്രയെത്ര പേരുകളാണ് മനസ്സിൽ തറഞ്ഞു നില്ക്കുന്നത്.
പല ചലച്ചിത്ര ഗാനങ്ങളും മലയാളികളുടെ മനസ്സിൽ മായാതെ നില്ക്കുന്നതിന് ഗാനരചയിതാക്കളും, ഗായകരും സംഗീതസംവിധായകരും ആകാശവാണിയോടു നന്ദി പറഞ്ഞേ തീരൂ.

   ടെലിവിഷൻ രംഗം പിടിച്ചടക്കുന്നതു വരെ മലയാളിയു സാമൂഹ്യ ജീവിതത്തെ സ്വാധീനിച്ചിരുന്ന ഒരു പ്രധാന കണ്ണിയായിരുന്നു ആകാശവാണി. ശ്രോതാക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുവാൻ എഴുത്തുപെട്ടി എന്ന പരിപാടി പ്രയോജനപ്പെട്ടിരുന്നു.

    ശ്രോതാക്കളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താത്ത രീതിയിലുള്ള ആകാശവാണിയുടെ പ്രവർത്തനമാണ് ആകാശവാണിയുടെ സവിശേഷത.ഒരു കാലത്ത് ഗ്രാമപ്രദേശങ്ങളിൽ ലൈബ്രറികളോടനുബന്ധിച്ച് റേഡിയോ കേൾക്കുന്നതിന് സൗകര്യമേർപ്പെടുത്തിയിരുന്നു. അന്ന് ഗവൺമെൻറിൻറെ പരിപാടികളുടെ ഒരു മുഖ്യപ്രചരണ മാദ്ധ്യമവും റേഡിയോ ആയിരുന്നു.
വ്യക്തിപരമായി ആകാശവാണി തിരുവനന്തപുരം നിലയത്തോട് എനിക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്.  എൻറെ ഒരു കഥ യുവവാണിയിൽ വായിച്ചവതരിപ്പിക്കുന്നതിന് എനിക്ക് അവസരം തന്നു എന്നുള്ളതാണ് ആ പ്രത്യേക മമതയ്ക്കു കാരണം. എനിക്കു ലഭിച്ച ആദ്യ പ്രതിഫലങ്ങളിലൊന്ന് ആകാശവാണിയിൽ നിന്നുമായിരുന്നു. 50-രൂപ! 1989-ലായിരുന്നു ഇത്.  എന്നെ ബാങ്കിൽ ഒരക്കൗണ്ടു തുറക്കുന്നതിന് പ്രേരിപ്പിതും ആകാശവാണി തന്നെ.  ആകാശവാണി തന്ന 50 രൂപയുടെ ചെക്കുമാറുന്നതിന് 10 രൂപ നല്കി ഞാൻ എസ്.ബി.ടി.യിൽ ഒരക്കൗണ്ടാരംഭിച്ചു.  അന്നു പത്തുരൂപയായിരുന്നു അക്കൗണ്ട് തുറക്കുന്നതിനു വേണ്ട മിനിമം ബാലൻസ്.

    ഇന്നും ആകാശവാണി എൻറെ കൂടെയുണ്ട്. ഊണിലും ഉറക്കത്തിലും, മലയാളിയുടെ ഹൃദയസ്പന്ദനങ്ങളറിഞ്ഞ് ഇന്നും ആകാശവാണി നിലനില്ക്കുന്നു.  നൂറു കണക്കിനു ടെലിവിഷൻ ചാനലുകളും, പല എഫ്.എം നിലയങ്ങളും, വില്ലേജ് റേഡിയോ നിലയങ്ങളുമൊക്കെ രംഗത്തെത്തിയെങ്കിലും ആകാശവാണി എന്ന,  ആ പഴയ ചങ്ങാതിയെ എനിക്കു മറക്കാനാവില്ല!