Ettumanoor Visheshangal

Wednesday, November 20, 2013

രതിയുടെ മേച്ചിൽപ്പുറങ്ങൾ

രതിയുടെ യാഗാശ്വങ്ങൾ മനസ്സിൽ കുതിച്ചു പായുമ്പോഴും
പുറമേ യോഗിയായിരുന്നു.
വികാരത്തിൻറെ വേലിപ്പടർപ്പിൽ തട്ടി
നിൻറെ സ്ഥൂലതയാർന്ന ശരീരത്തിൽ നിന്ന്
മേൽമുണ്ട് അഴിഞ്ഞുവീണപ്പോഴും
പുറമേ ജപിച്ചിരുന്നത് സൗഹൃദം നീണാൾ
വാഴട്ടെ എന്നായിരുന്നു.
അന്യോന്യം കാൽതൊട്ടു വണങ്ങുമ്പോഴും
ഉള്ളിൽ കത്തിയ കർപ്പൂര നാളം
നിൻറെ പൂർണ്ണകായത്തിലുള്ള
നഗ്നമേനിയെ പൂജിക്കാനായിരുന്നു.
മനസ്സിനെയടക്കാൻ പഠിച്ച പണി പതിനെട്ടും
കടന്നിട്ടും അവസാനമെത്തിയത്
നിൻറെ ആലിംഗനത്തിൽ തന്നെയായിരുന്നു.
ഈ നരകവാരിധയിൽ നിന്നും
രക്ഷനേടാൻ ഓടിയോടിയവസാനം
അഭയം കണ്ടെത്തിയത് നിൻറെ
മടിത്തട്ടിൽതന്നെയായിരുന്നല്ലോ!

Wednesday, November 13, 2013

കടൽ ദാഹം

ഒരു കടൽ കുടിച്ചു വറ്റിക്കാൻ ദാഹമുള്ളയൊരുവൻ...

പ്രണയം ഇതൾ വിടർത്തുന്നത് പണത്തിൻറെയും, സമ്പത്തിൻറെയും നിറത്തിൻറയും ജാതിയുടെയും ഇടനാഴികളിലെവിടെയോ ആണെന്ന പാഠം ചൊല്ലി പഠിപ്പിച്ച കലാലയ തിരുമുറ്റങ്ങൾ.

നിനക്കൊരിക്കലും ഞാൻ യോജിച്ച പെണ്ണല്ലെന്നും, എൻറെ വിശ്വരൂപം കണ്ടവരും അനുഭവിച്ചറിഞ്ഞവരും പിന്നെ കണ്ണുതുറന്നിട്ടില്ലെന്ന് മൊഴിഞ്ഞ പ്രണയിനി!

കാതങ്ങൾ ഒഴുകിയെത്തിയതെങ്കിലും കിട്ടിയനീരുറവിയിൽ  അമൃതുതിരഞ്ഞ കൗതുകം.

ദാഹിച്ചുവലഞ്ഞവൻ കോരിയപ്പോൾ കിട്ടിയത്
ഉപ്പുവെള്ളം എന്നു പറഞ്ഞതുപോലെ ജീവിതം.

 കാത്തിരിക്കുന്നു ഞാൻ,  മനസ്സു നിറയെ കോരിക്കുടിക്കാൻ
സ്നേഹത്തിൻറെ വറ്റാത്ത നീരുറവയുമായി
നിൻറെയാഗമനത്തിനായി.

Friday, November 8, 2013

മലയാളത്തിനൊരു പ (ാ) ട്ട്

                                                      (ഖണ്ഡം-1)
നിറയെ പൂക്കുന്ന പൂമരമല്ല നിന്ന-
രികിൽ നില്ക്കുന്ന പൂത്തുമ്പയാണു
നിൻ  മനസ്സിലെന്നും  തെളിയുവാൻവെമ്പുമീ
കൈത്തിരിനാളം  കൂട്ടുകാരാ/രീ!

ഒരുനിലാപക്ഷി പാടുന്ന പാട്ടിലെ
വിരഹമാണൊരു,  നെടുവീർപ്പി-
ലുയരുന്ന  കദനമാണിതു,   നിൻ  നെഞ്ചിലുയരുന്ന
പ്രിയരെയോർത്തുള്ള
തേങ്ങലതാണ് ഞാൻ.

രാത്രിസത്രത്തിൽ കാത്തിരിക്കുന്നൊരു
കാവലാളു ഞാൻ,  വരിക പഥിക നീ
 ആരുമേ കടന്നെത്താത്തവഴികളിൽ
കൂടിസഞ്ചരിച്ചെത്തിയതെങ്കിലും
വീണു പോയിടും നേരത്തു നീയോർക്ക
തേടിടും ലക്ഷ്യസ്ഥാനമീ മണ്ണെന്ന്.
ഒരുപിടിച്ചോറും കണ്ണീരിൻ നനവുമായ്
ഇവിടെയീമണ്ണിൽ കാത്തിരിക്കുന്നു ഞാൻ!
പടിയടച്ചന്നു പിണ്ഡം സമർപ്പിച്ചു
കുടിയിറക്കിയെൻ തറവാട്ടുകാര്യക്കാർ.
മുതലുമോഹിച്ചുമോഹിച്ചവരെൻറെ
പുടവപോലും കവർന്നെടുത്തിന്നിതാ.
              
                                                    (ഖണ്ഡം-2)
ഇന്ന്   ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകൾ കൊണ്ട്
അവരെൻറെ അതിരുകൾ നിർണ്ണയിക്കുവാൻ
കിണഞ്ഞു പരിശ്രമിക്കുകയാണ്. അവർക്ക്
വായില്ലാക്കുന്നിലപ്പൻറെ മിണ്ടായ്മയാണ്
എൻറെ മറുപടി.
ഇടത്തുകാലിലെ മന്ത് വലത്തുകാലിലേക്കും
അവിടെ നിന്ന് തിരികെയും
മാറ്റി കളിക്കുന്ന കളിക്കാരൻ/രിയാകുവാൻ
 നിന്നെ ഞാൻ വിടില്ല.
കാത്തിരിക്കുന്ന കറുത്തനാളുകളെക്കുറിച്ച്
ആരാണിനി പാടുവാനുള്ളത്?
ഇന്നലെയുടെ നേർത്തപാടവരമ്പിലൂടെ
ഇനി തിരികെയാത്രയെനിക്കില്ല.
വാളും ചിലമ്പും കയ്യിലേന്തിയാൽ
തായയല്ലെ ഞാനെൻറെയുണ്ണികൾക്ക്!







Monday, November 4, 2013

ഒരു യുവാവിൻറെ ജീവിതത്തിൽനിന്ന്

ഈ എഴുത്തിലെ ' ഞാൻ' ചിലപ്പോഴൊക്കെ ഈ ഞാൻ തന്നെയാവാം...ചിലപ്പോൾ അങ്ങനെയല്ലാതെയുമാവാം.

ഇനിയിപ്പം ഞാനെന്തിനു കുറയ്ക്കണം.....കിടക്കട്ടെ ആത്മകഥയുടെ ചെറിയൊരു തുടക്കമിവിടെ.....പുതിയ എഴുത്തുകാരുടെ ഒരു ട്രെൻഡ് അങ്ങനെയാണത്രേ!

 ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാനിഷ്ടപ്പെടുന്നത് ആരെയാണ്? സ്ക്കൂൾ കാലഘട്ടത്തിൽ പണവും പദവിയും പത്രാസ്സുമൊന്നുമില്ലാത്ത ഒരു കുടുംബത്തിലെ ഒരു പയ്യന് ലഭിക്കാവുന്ന തരത്തിലുള്ള പരിഗണനയെ സമൂഹത്തിൽ നിന്നു കിട്ടിയിരുന്നുള്ളൂ. നല്ല വസ്ത്രം ധരിക്കാനും, വാച്ചു കെട്ടാനും, ഷൂസു ധരിക്കാനുമൊക്കെ ആഗ്രഹം ഉണ്ടായിരുന്നു എന്നത് സത്യം. കാലാവസ്ഥ- മോശമായതിനാൽ അതൊന്നും നടന്നില്ല. കോളേജിൽ പഠിക്കുന്ന സമയത്ത്- ഇതു കഥയല്ല- ഒരു ഷർട്ടും, പാൻറും കഴുകിയുണങ്ങിയിട്ടുകൊണ്ട് നാളുകൾ തള്ളി നീക്കിയ കാലം ആർക്കു മറക്കാനാകും.

 ഒത്തിരി കലകൾ പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ചിത്രങ്ങൾ വരയ്ക്കാൻ ഇഷ്ടമായിരുന്നു. എന്നാൽ ചായം വാങ്ങിക്കാൻ പണമെവിടെ?

ജീവിതത്തിൽ തോൽവികൾ അനവധി ഉണ്ടായിട്ടുണ്ട്. കൂടാതെ 'തോല്പിക്കപ്പെട്ടിട്ടുമുണ്ട്.' എങ്കിലും തലയുയർത്തി നില്ക്കാനായിരുന്നു ഇഷ്ടം. തോൽവികളെ കടന്നു് വിജയം കൈവരിക്കുമ്പോഴും അഹങ്കരിച്ചിട്ടില്ല.

ചിലരെങ്കിലും നേരിൽ കാണുമ്പോൾ സ്നേഹത്താൽ ശ്വാസംമുട്ടിക്കുന്നതും അവിടെ നിന്നു മാറുമ്പോൾ കാർക്കിച്ചു തുപ്പുന്നതും മനസ്സിലാക്കിയിട്ടുണ്ട്....ഇയാൾക്ക് ഭയങ്കര തലക്കനമാണ്...ജാഡയാണ്...എന്നൊക്കെ തട്ടിമുളിക്കുന്നതും ശ്രദ്ധയിൽപെട്ടിരുന്നു..... ചിലരെയൊക്കെയങ്ങു വല്ലാതെ സ്നേഹിച്ചുപോയി എന്നതും ശരിതന്നെ. എങ്കിലും മനസ്സിൽ ആരോടും വിദ്വേഷംവെച്ചുകൊണ്ടിരിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ചിലരെ ജീവിതത്തിൽ ഒഴിവാക്കിയിരുന്നു. എന്നാലും മനസ്സിൽ നിന്നും അവരെയും കുടിയിറക്കിയിരുന്നില്ല.

ഏതൊരു യുവാവിനെയും പോലെ-അതാതയത് സ്വന്തം വഴിയും, യാത്രയും, വഴിച്ചെലവും സ്വയം കണ്ടെത്തേണ്ടി വരുന്ന എല്ലാം കൊണ്ടും ദരിദ്രനായ യുവാവെന്നു സാരം- അയാൾക്ക് അയാളോടായിരുന്നു ഏറ്റവും കൂടുതൽ ഇഷ്ടം...കാലത്തിലെ സേതുവായിരുന്നുവല്ലോ ഇഷ്ട കഥാപാത്രം..പിന്നെയെങ്ങനെ അങ്ങനെയല്ലാതാവും

! (തുടർന്നേക്കാം....)

Monday, October 28, 2013

ദാഹം

കിനാവിന്നു പൂക്കുന്ന-
കാടിന്നിറമ്പിൽ-
നിനക്കായി ഞാനെത്ര
കാലങ്ങളായി, യൊരേ-
നില്പൂനില്ക്കുന്നീ
രാവിൽ, വസന്തം
വരാനെന്തേ വൈകുന്നു-
ചൊല്ലൂ.


നിശയിൽ,
നിദ്രയിൽ,
നീലവാനച്ചോട്ടിൽ
നിറകൺകുളിരായി,
മോഹത്തിൻ
പട്ടുപൂമെത്തയി-
ലഴകായ്.
ദാഹമേ വളരൂ,
എന്നിൽ നീ നിറയൂ
വസന്തംതളിരിട്ട
വേളയിൽ, എൻചുണ്ടിൽ,
മോഹങ്ങൾ തീർക്കുന്ന
മാതളതേൻകുടം, പ്രിയേ,
പ്രിയേയിന്നു കേൾപ്പൂ
നിൻ രാഗാർദ്ര
മോഹനഗാനം.
പടരൂ
എന്നിൽ നീ
ജ്വാലയായ്.

ജ്വാലയായ്
എരിയുക
കത്തിപ്പടരുക,
ആളുന്നൊരഗ്നിയിൽ
വിടരട്ടെ നിന്നിലെ
മായാപ്രപഞ്ചം.
മായാവിമോഹിനി
എന്നിൽ നീ നിറയുക
ദാഹനീരായി,
മൊത്തിക്കുടിച്ചെൻറെ
ജീവിതം നിറവാർന്നിടട്ടെ!


Friday, October 18, 2013

തന്ത്രം



ജീവവായുനിറയുന്ന
സ്മൃതിയുടെ കല്പടവിൽ
ഏറെനേരം വിശ്രമിക്കാൻ മനം കൊതിയ്ക്കേ
നീറി നീറിപ്പുകയുമീ
ജന്മശാപ കുരുക്കുകൾ
പാഞ്ഞുവന്നെൻ മനസ്സിനെ കീഴ്പ്പെടുത്തുമ്പോൾ.

പുഞ്ചിരിത്തേൻകണത്തോടെ,
മുലകളിൽ വിഷം തേച്ച്
മന്ദമെന്നുടെയരികിൽ നീയെത്തിയതില്ലേ
കണ്ണുകളിൽ കാമമോടെ
വാക്കുകളിൽ തേൻപുരട്ടി
എന്തിനെന്നുടെയരികിൽ വന്നതന്നു നീ?

കണ്ണനല്ല മുലകുടിയ്ക്കേ
നിൻറ ജീവശ്വാസമൂറ്റാൻ
കാമിനീ നിൻ മോക്ഷമേകും ദേവനല്ല ഞാൻ!
കാനനപൊയ്കയിലിന്നു
നീന്തുവാൻ വയ്യെനിക്കിന്ന്
പെണ്മണീ നീയെന്തിനെന്നെ വലച്ചീടുന്നു.

കാർവർണ്ണനെന്നു ചൊല്ലി
വിളിക്കുന്ന നിൻറ നാവിൽ
പുളയ്ക്കുന്ന വാക്കുകളിൽ പകച്ചു നില്ക്കേ
നിൻറെ മാനം വിലപറഞ്ഞ
കശ്മലനായി ലോകമാകെ
എന്തിനെന്നുടെ ജീവിതത്തെ വലിച്ചെറിഞ്ഞു.

നിൻറെ തന്ത്രമെൻറെ ജീവൻ
പന്താടി കളിക്കവേ
എൻറെ നേരെ നൂറുനൂറു വിരലുയർന്നു.
ആണായിപിറന്നതിൻ
ശാപമോക്ഷം കൈവരിക്കാൻ
ശിലയായി പതിന്നാലുവർഷമെത്തണം.

ജീവവായുനിറയുന്ന
സ്മൃതിയുടെ കല്പടവിൽ
ഏറെനേരം വിശ്രമിക്കാൻ മനം കൊതിയ്ക്കേ
നീറി നീറിപ്പുകയുമീ
ജന്മശാപ കുരുക്കുകൾ
പാഞ്ഞുവന്നെൻ മനസ്സിനെ കീഴ്പ്പെടുത്തുന്നു.

Tuesday, October 1, 2013

കാല്പാടുകൾ




കടൽക്കരയിൽ വെറും കാൽപ്പാടുകൾ മാത്രം
അന്തിച്ചെമ്മാനത്തിന് കൗതുകം
തോന്നുന്ന വിഷാദപ്പകർച്ച
കടലോരത്ത് അനാഥമായ
പാദരക്ഷയും ഊന്നുവടിയും
അങ്ങയെ, എവിടെയെല്ലാം തിരഞ്ഞു
സമയം നിലച്ച വാച്ചിൽ ടിക്ടിക്
ശബ്ദത്തിനു പകരം ഹേ രാമാ, രാമായെന്ന നിലവിളി.

മതസൗഹാർദ്ദസമ്മേളനത്തിനായി
നേതാക്കൾ അണിയറയിൽ ചായം പൂശുന്നു.
തെരുവോരത്ത് ബംഗാളികളും ആസ്സാമികളും
പൊരിഞ്ഞവെയിലിൽ
മണ്ണിൽ ആഞ്ഞു കിളയ്ക്കുന്നു.
തലചായ്ക്കാനും മരണമടഞ്ഞാൽ
കുഴിച്ചിടാനുമായി
ഒരു തുണ്ടു ഭൂമിക്കായി
മണ്ണിൻറെ മക്കൾ അലയുന്നു.

ഭൂതകാലത്തിൽ നിന്നെത്തുന്ന-
ആ വചനങ്ങൾ ഞങ്ങളെ പേടിപ്പെടുത്തുന്നു
ആ സ്ഥൈര്യം ഞങ്ങളെ അലട്ടുന്നു
ആ സത്യസന്ധത ഞങ്ങളിൽ ഞെട്ടലുളവാക്കുന്നു
ആ ജീവിതം ഞങ്ങൾ മറക്കാനും
മറയ്ക്കാനും ശ്രമിക്കുന്നു.

ഞങ്ങൾ ഭീരുക്കൾ
ഞങ്ങൾ ഒറ്റുകാർ
ഞങ്ങൾ സഹോദര ഘാതകന്മാർ
ഞങ്ങൾ ദേശത്തെ കാക്കാത്ത പരിഷകൾ
ഞങ്ങൾ അങ്ങയുടെ ആശയത്തെ
അലങ്കാരവും, ആഭരണവുമായണിഞ്ഞവർ

അല്ലയോ ഋഷിവര്യ ആ സൂര്യതേജസ്സിനു മുന്നിൽ
ഒരു മഞ്ഞുനീർകണമായി അലിഞ്ഞുതീരാൻ
ഇനിയെത്രകാലം കാത്തിരിക്കണം?