Ettumanoor Visheshangal

Saturday, August 2, 2014

മഴ, പ്രണയം, പനി

കാലം കുലംകുത്തിയൊഴുകിയ പുഴയരികിൽ
ഇനി സ്വപ്നങ്ങൾ വില്ക്കാൻ നീ വരികയില്ലല്ലോ
ആകാശമുല്ല പൂത്തതും, കാക്കപ്പൊന്നുകൊണ്ടു കൊട്ടാരം
പണിതതും, അല്ലിപ്പൂമൊട്ടിൻറെ ചന്തത്തിൽ
നിന്നെപ്പുണർന്നതും പഴങ്കഥ.

വാലില്ലാ നക്ഷത്രക്കുഞ്ഞുങ്ങളെ നീ വലവീശിപ്പിടിച്ചതും
വെള്ളിമൂങ്ങയുടെ ശകുനത്തിൽ നീ
പൊറാട്ടാടിയതും, കൂത്തുകഴിഞ്ഞ വേദിയിൽ
പ്രഹസനമാടിയതും ബധിരവിലാപത്തിൻറെ
നാൾവഴികളിൽ കുറിച്ച പുരാരേഖ.

ഈ പെരുമഴക്കാലത്ത് സൂകരപ്രസവത്തിനെന്തു പ്രസക്തി.
കാക്കക്കൂട്ടിൽ കുയിലുകൾ തക്കംപാർത്തിരുന്ന്
മുട്ടവിരിയിച്ച കഥ നിനക്ക് പാണൻ
പാടിയ കഥപോലെ കല്ലിന്മേൽ വര.
മഴയിൽക്കുരുത്ത തകരപോലെ നിൻറെ മോഹങ്ങൾ
ആർത്തുവളരുമ്പോഴും...പട്ടിണി വരച്ചകോലങ്ങൾപോലെ
നിൻറെ സ്വപ്നങ്ങൾ തോരാനിടട്ടെ.

മഴ, പ്രണയം..പനി
ഈ പ്രണയപ്പനിയിൽ കരകവിഞ്ഞൊഴുകുന്ന പുഴപോലെ
നീ കടവറിയാതെ കരയറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്നു.
എങ്കിലും അകലെ സൂര്യനുദിക്കുമ്പോൾ
ഒരു കണ്ണീർക്കണത്തിൻ നീരാവിയായി ഉയരുകയും
മറ്റൊരു ദിക്കിൽ മറ്റൊരു പെരുമഴയായിപ്പെയ്യുകയുമെന്നത്
നിൻറെ വികൃതി.
ഇത് കാലത്തിൻറെ കയ്യൊപ്പുപോലെ;
പെയ്യുന്ന മഴപോലെ സത്യം!



Sunday, June 15, 2014

സൗഹൃദം

ഹൃദയം ഹൃദയത്തിൽ ചേർത്തുവെയ്ക്കുന്നൊരീ
അനുപമസുന്ദരഗാനമീ സൗഹൃദം
ഹൃദയത്തിൽ തുളസിക്കതിരിൻറെ നൈർമ്മല്യം
പകരുവാനെത്തുന്ന തണുവാണീ സൗഹൃദം
മരതകമാണിക്യമുത്തുപോൽ സ്നേഹത്തിൻ
രത്നങ്ങൾ വാരിവിതറുമീ സൗഹൃദം
മനതാരിൽ ആശകൾ പൂവിടാനെന്നും
വിശ്വാസതണ്ണീരാൽ നനച്ചിടും സൗഹൃദം.

വരിക നീ സൗഹൃദകിളിമകളെ
പാടുക നീയിന്നെനിക്കായി പാട്ടുകൾ
വരിക,  തരിക  നിൻ ജീവിതം,  നമുക്കായി
കരുതുക നാം കണ്ട സ്വപ്നങ്ങളോമലേ
പോവാം നമുക്കായി നാം നെയ്തെടുത്തൊരാ
സ്വപ്നസ്വർഗ്ഗങ്ങൾ തേടി നാമോമലേ
പാടാം നമുക്കവിടെ പ്രേമത്തിൻ ഗാനങ്ങൾ
ശ്രുതിചേർത്തു താളമായ് ലയമായ് നാദമായ്,
കൈപിടിച്ചീടുക, മുന്നോട്ടു കാൽവെച്ചു
പോവാം നമുക്കാ സൗഹൃദപൂന്തോപ്പിൽ.


Sunday, March 23, 2014

കതിർമണികൾ-2



1. 
''പ്രണയം ഏതു തുറക്കാത്ത വാതിലുകളും തുറക്കുന്നു.
ഏതു പർവ്വതങ്ങളും കീഴടക്കുന്നു.
ഏതു കടലുകളും നീന്തിക്കയറുന്നു.
ഏതു വറ്റിയ പുഴകളിലും തെളിനീരായി നിറയുന്നു.
ഏതു കരിഞ്ഞുണങ്ങിയ പാടത്തും പുതുനാമ്പായി മുളയ്ക്കുന്നു
ഏതു ചുണ്ടുകളിലും ചുംബനപ്പൂവായി വിടരുന്നു.
പ്രണയം എന്നിൽ നീയായി വിടരുന്നു."
2. 
'മനുഷ്യനെ, അവൻറെ നഷ്ടപ്പെട്ട ആറാമിന്ദ്രിയം പോലെതന്നെ,  നഷ്ടപ്പെട്ട ജാഗ്രതയും, മറ്റുള്ളവരുടെ അടിമയും വിധേയനുമാകാൻ പ്രേരിപ്പിക്കുന്നു.'
3. 
'സൗഹൃദങ്ങൾ നമ്മളെ കുളിർ കാറ്റുപോലെ തഴുകിയാശ്വസിപ്പിക്കുകയും, മുരളീഗാനംപോലെ നമുക്ക് ശാന്തിപകരുകയും, നറുനിലാവുപോലെ നമ്മുടെ മനസ്സിനെ പുളകിതമാക്കുകയും, പുഴയിലെ തെളിനീരിൻറെ തണവുപോലെ കുളിരലക്കയ്യുകളാൽ നമ്മെ പുണരുകയും ചെയ്യുന്നു.!'
4. 
''സൗഹൃദക്കിളിവാതിലിലൂടെ ഞാൻ നിന്നെ കണ്ടു, നിന്നെയറിഞ്ഞു;
പക്ഷേ നിൻറെ അകമിപ്പോഴും എനിക്കു പുറംതിരിഞ്ഞു നില്ക്കുന്നു."
5. 
'ഓരോ സൗഹൃദങ്ങളും നിങ്ങളാരെന്നും എന്തെന്നും, എങ്ങിനെയന്നും നിങ്ങളെ അറിയിക്കുന്ന ഉരകല്ലുകളാണ്.'
6. 
'മറ്റുള്ളവരെ പല്ലും നഖവും ഉപയോഗിച്ച് വിമർശിക്കുന്നവർ എന്തുകൊണ്ടാണ് തൻറെ നേരെ ഉയരുന്ന ഒരു ചെറുവിരലനക്കത്തിൽപോലും അസ്വസ്ഥരാകുന്നത്? മറ്റുള്ളവരുടെ ജീവിതവും തൻറെ ജീവിതംപോലെ വിലപ്പെട്ടതാണെന്ന് നാം എന്തുകൊണ്ടു മറക്കുന്നു!'
7. 
"സ്നേഹം, പ്രണയം, രതി ഇവ പരസ്പരം കണ്ണുപൊത്തിക്കളിക്കുന്ന കളിവീടല്ലയോ ജീവിതം."
8. 
നമ്മുടെയൊക്കെ മോഹങ്ങൾ മൊട്ടിട്ടു പൂവായ് വിരിയുമെന്നുള്ള പ്രതീക്ഷയാണ് പലപ്പോഴും മുന്നോട്ടുള്ള ജീവിതയാത്രയുടെ ചാലകശക്തി. എന്നിരുന്നാലും ഏതു തരത്തിലുള്ള പ്രതിസന്ധികളും മോഹഭംഗങ്ങളും ഉണ്ടായേക്കാം എന്നുള്ള കരുതൽ ജീവിതത്തെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ കാണുന്നതിന് നമ്മെ പ്രേരിപ്പിക്കുകയും വഴിനടത്തുകയും ചെയ്യും.
9. 
ജീവിതം നല്ലതുമാത്രം തരുന്ന, ഒരക്ഷയപാത്രംപോലെ ഒരിക്കലും അവസാനിക്കാത്ത മോഹങ്ങളെ പൂർത്തീകരിക്കുന്ന, നീയെന്ന മരീചികയെ യാഥാർത്ഥ്യമാക്കിത്തരുന്ന, സങ്കല്പമായി എന്നും തുടരുന്നതുകൊണ്ടാണ്, ഞാൻ ഞാനായിരിക്കുന്നത്!
10.
"സ്ത്രീയേ, നീയെൻറെ ജീവിതത്തിൻറെ അവകാശിയും അടയാളവുമാകുന്നു."