Ettumanoor Visheshangal

Saturday, August 2, 2014

മഴ, പ്രണയം, പനി

കാലം കുലംകുത്തിയൊഴുകിയ പുഴയരികിൽ
ഇനി സ്വപ്നങ്ങൾ വില്ക്കാൻ നീ വരികയില്ലല്ലോ
ആകാശമുല്ല പൂത്തതും, കാക്കപ്പൊന്നുകൊണ്ടു കൊട്ടാരം
പണിതതും, അല്ലിപ്പൂമൊട്ടിൻറെ ചന്തത്തിൽ
നിന്നെപ്പുണർന്നതും പഴങ്കഥ.

വാലില്ലാ നക്ഷത്രക്കുഞ്ഞുങ്ങളെ നീ വലവീശിപ്പിടിച്ചതും
വെള്ളിമൂങ്ങയുടെ ശകുനത്തിൽ നീ
പൊറാട്ടാടിയതും, കൂത്തുകഴിഞ്ഞ വേദിയിൽ
പ്രഹസനമാടിയതും ബധിരവിലാപത്തിൻറെ
നാൾവഴികളിൽ കുറിച്ച പുരാരേഖ.

ഈ പെരുമഴക്കാലത്ത് സൂകരപ്രസവത്തിനെന്തു പ്രസക്തി.
കാക്കക്കൂട്ടിൽ കുയിലുകൾ തക്കംപാർത്തിരുന്ന്
മുട്ടവിരിയിച്ച കഥ നിനക്ക് പാണൻ
പാടിയ കഥപോലെ കല്ലിന്മേൽ വര.
മഴയിൽക്കുരുത്ത തകരപോലെ നിൻറെ മോഹങ്ങൾ
ആർത്തുവളരുമ്പോഴും...പട്ടിണി വരച്ചകോലങ്ങൾപോലെ
നിൻറെ സ്വപ്നങ്ങൾ തോരാനിടട്ടെ.

മഴ, പ്രണയം..പനി
ഈ പ്രണയപ്പനിയിൽ കരകവിഞ്ഞൊഴുകുന്ന പുഴപോലെ
നീ കടവറിയാതെ കരയറിയാതെ ഒഴുകിക്കൊണ്ടിരിക്കുന്നു.
എങ്കിലും അകലെ സൂര്യനുദിക്കുമ്പോൾ
ഒരു കണ്ണീർക്കണത്തിൻ നീരാവിയായി ഉയരുകയും
മറ്റൊരു ദിക്കിൽ മറ്റൊരു പെരുമഴയായിപ്പെയ്യുകയുമെന്നത്
നിൻറെ വികൃതി.
ഇത് കാലത്തിൻറെ കയ്യൊപ്പുപോലെ;
പെയ്യുന്ന മഴപോലെ സത്യം!



2 comments:

ajith said...

മഴപോലെ ഒരു സത്യം

ബൈജു മണിയങ്കാല said...

മഴകൊണ്ടൊരു സത്യം ഇഷ്ടം