Ettumanoor Visheshangal

Monday, October 29, 2012

നുണയെന്ന സത്യം

ജീവിതം വലിയ നുണകളുടെ കൂമ്പാരമാണെന്ന്
പഠിപ്പിച്ചത് ജീവിതം തന്നെ.
നുണകള്‍ കോട്ടകള്‍ കെട്ടി
ജീവിതത്തിന് സംരക്ഷണം നല്കി വന്നു.
മനസ്സില്‍ പ്രാകികൊണ്ട് ആശംസകള്‍ ചൊരിഞ്ഞതും
ചിരിച്ചു കൊണ്ട് ആത്മാര്‍ത്ഥ സുഹൃത്തിനെ വഞ്ചിച്ചതും
മനസ്സില്‍ നൂറായിരം അശ്ലീലചിന്തകളേറ്റികൊണ്ട്
വെള്ളരി പ്രാവിനെപ്പോലെ കുറുകിയതും
ഓഫീസില്‍ മറ്റുള്ളവര്‍ കഴുതകളെപ്പോലെ പണിയെടുക്കുമ്പോള്‍
അപ്പുറത്തു പോയിരുന്നു കാമുകനുമായി/കാമുകിയുമായി ഫോണില്‍
സൈ്വര്യ സല്ലാപം നടത്തിയതും
ബാങ്ക് അക്കൗണ്ടില്‍ ആവശ്യത്തിനു പണമുണ്ടായിരിക്കെ
അയലത്തുകാരന്റെ കുട്ടി ന്യുമോണിയ പിടിച്ച്
ആശുപത്രിയില്‍ കിടന്നപ്പോള്‍ അന്‍പതു രൂപാ കടം ചോദിച്ചത്
കൊടുക്കാതിരുന്നതും
ബ്ലൂഫിലിം കണ്ടിട്ട്; പിറ്റെ ദിവസം സ്‌ക്കൂള്‍ കുട്ടികള്‍ക്ക്
സാംസ്‌ക്കാരിക മൂല്യ ശോഷണത്തെക്കുറിച്ച് ക്ലാസ്സെടുത്തതും,
ബീഫ് ഫ്രൈയും പൊറോട്ടയും കഴിച്ചതിന്റെ പിന്നാലെ
വെജിറ്റേറിയന്‍ ഭക്ഷണമാത്രം ശീലമാക്കണമെന്ന് ക്ലാസ്സെടുത്തതും,
................................ഭാര്യയോട്/ഭര്‍ത്താവിനോട് സത്യമെന്നാണയിട്ടതും
..........................ബസ്സുവൈകിയതുകൊണ്ടെന്ന് ഓഫിസില്‍ പറഞ്ഞതും
..................................................സുഹൃത്തിന്റെ ഭാര്യയോട്/

ഭര്‍ത്താവിനോട് അവന്‍/അവള്‍  തനിച്ചല്ല രേവതി/ഗോപാലകൃഷ്ണനൊ ക്കൊപ്പമാണ് 
എന്ന് മുക്കലും മൂളലോടെയും പറഞ്ഞതും
.............................ആഫിസില്‍ വളരെയേറെ ജോലിയുള്ളതുകൊണ്ടാണ്
വൈകിയെന്നു ഭാര്യയോട്/ഭര്‍ത്താവിനോട് പറഞ്ഞതുമൊക്കെ
മനസ്സില്‍ നിറഞ്ഞ് കവിഞ്ഞിപ്പോള്‍ ജീവിതം തന്നെ നുണയേത്, സത്യമേത്
എന്ന് തിരിച്ചറിവില്ലാത്ത ഒരവസ്ഥയില്‍
എത്തിച്ചേരുമ്പോള്‍
അഭയമൊന്നുമാത്രം; ജീവിതം നുണകള്‍കൊണ്ടു പൊതിഞ്ഞ
ഒരശ്ലീലതയെന്ന സത്യം!

Tuesday, October 16, 2012

സന്തോഷിക്കാന്‍ എന്തെന്തു കാരണങ്ങള്‍........................

കാലും കയ്യും കൂച്ചുവിലങ്ങിട്ട് ഈ ഇരുട്ടുമുറിയില്‍
ഇടുന്നതിനു മുമ്പ് അവര്‍ ഒരു നല്ല കാര്യംചെയ്തു
മുമ്പില്‍ വെച്ചിരുന്ന പാത്രത്തില്‍ കുറെവെളളവും പിണ്ണാക്കും
ഇട്ടിരുന്നു; എത്ര നല്ല മനുഷ്യര്‍!

ഈ ഇരുട്ടറയില്‍ കൊണ്ടു വന്നിട്ട് ദിവസമെത്രയെന്നോ
ഇരുളന്നോ പകലെന്നോ ആര്‍ക്കറിയാം?
രാവിലെയും വൈകുന്നേരവും കൃത്യസമയത്ത്
അവര്‍ എത്തിച്ചേരും, ഭേദ്യം തുടരും;
എന്നാലും നല്ലവരാണു കേട്ടോ; കൊന്നില്ലല്ലോ!



സദാചാര പോലീസെത്രേ
സ്‌നേഹിച്ച പെണ്‍കുട്ടിയെ മറക്കണമെത്രേ:
മറന്നു , മറന്നു എന്നൊരു നൂറു വട്ടം പറഞ്ഞു
അവര്‍ക്കു വിശ്വാസം വരണില്ലാത്രേ:
സത്യം പറഞ്ഞാല്‍ സംഗതി കളവാണ്:
സ്‌നേഹിച്ചവര്‍ക്കല്ലേ മറക്കാന്‍ കഴിയൂ.
സംഗതി ചുറ്റിക്കളിയുണ്ടായിരുന്നത് സത്യം!

ഇപ്പോള്‍ പത്രത്തില്‍ പടവും വാര്‍ത്തയും
വന്നു കാണും; സ്‌നേഹിച്ച പെണ്ണിനൊത്ത്
നടു റോഡില്‍ നിന്ന യുവാവിനെ സദാചാര പോലീസ്
തട്ടിക്കൊണ്ടു പോയി
മനുഷ്യവകാശം, നിയമലംഘനം, പ്രണയിക്കാനുള്ള
മനുഷ്യന്റെ ജന്മാവകാശം, ഇവയുടെ കടയ്ക്കലല്ലേ
കത്തിവെച്ചിരിക്കുന്നത്
എത്രപേര്‍ ചൂട്ടും കത്തിച്ച് നട്ടുച്ചയ്ക്ക്
കീ ജെയ് വിളിച്ച് നമുക്കു വേണ്ടി ഘോരഘോരം
പ്രസംഗിക്കുന്നുണ്ടാവും
പെണ്‍കൊച്ച് വല്ലവരുടേയും
ആണെങ്കില്‍ നമുക്കെന്തു ചേതം!

പെണ്‍കൊച്ച്, എം.എസ്.സി. നേഴ്‌സിംഗ്;
രണ്ടു വര്‍ഷത്തിനുള്ളില്‍ ലണ്ടനിലേക്കു പോകും,
അമ്മയുമച്ഛനും, ഗസറ്റഡ് ഉദ്യോഗസ്ഥര്‍
ഒറ്റ മോള്‍; മനസ്സില്‍ ഒത്തരി മനക്കോട്ടകള്‍ കെട്ടി എന്നതു സത്യം
ചാറ്റിംഗിലൂടെ അവളെന്റെ മാനസക്കൊട്ടാരത്തിലെ
റാണിയായി കുറെ നാള്‍ വിലസിയെന്നതു സത്യം.

എന്നാലും ഇതു കുറെ കടന്ന കയ്യായിപ്പോയി
പെണ്ണാണെങ്കിലും കുറച്ചൊരു സത്യസന്ധതയൊക്കെ വേണ്ടേ?
അന്വേഷിച്ചു പിടിച്ചു ചെന്നപ്പോള്‍
10-ാം ക്ലാസ്സും മിഡൈ്വഫറി കോഴ്‌സും പാസ്സായൊരുത്തി.
അമ്മയും അചഛനും ക്വാറിയില്‍ കല്ലടിയ്ക്കാന്‍ പോകുന്നു.
മിഡൈ്വഫറി കഴിഞ്ഞപ്പോള്‍ സമയംപോക്കാന്‍ അടുത്തുളള
ഇന്റര്‍നെറ്റ് കഫേയില്‍ ജോലി നോക്കുന്നു. അവിടെ ജോലിക്കിടയില്‍
കിട്ടിയ സമയത്തല്ലേ, ഗസററഡ് ഉദ്യോഗസ്ഥരുടെ
മകളായി ;ചാറ്റിംഗിലൂടെഅവളെന്റെ മനസ്സിലേക്ക് ഇടിച്ചു കയറിയത്.

സത്യം പറഞ്ഞാല്‍ ഞെട്ടിക്കുന്ന വിവരം അതൊന്നുമായിരുന്നില്ല;
കേറിക്കിടക്കാന്‍ സ്ഥലമില്ലാത്ത അവളുടെ കുടുംബം
പുറമ്പോക്കിലാത്രെ താമസ്സം. എന്നാലും നല്ലാവളാ കേട്ടോ
സഹോദരങ്ങളുടെ എണ്ണം പറഞ്ഞ് എന്നെ പേടിപ്പിച്ചില്ലല്ലോ, 
അവളും കൂടി ചേര്‍ന്ന് 9 മക്കള്‍. അവളുടെ സമുദായക്കാര് കൂടുതല്‍ കുട്ടികളുണ്ടാവുന്നവര്‍ക്ക്   ഓരോ പ്രസവത്തിനും പാരിതോഷികം കൊടുക്കുന്നുണ്ടത്രേ! അവളുടെ കുടുംബവും ചായക്കട നടത്തുന്ന ആ വയസ്സന്റെ കുടുംബവും തമ്മിലാത്രേ ഇക്കാര്യത്തില്‍ മത്സരം! എത്ര നല്ല ഫാമിലി!

സത്യം പറഞ്ഞാല്‍ ഇക്കാര്യമൊക്കെയറിഞ്ഞപ്പോള്‍ അവളെ കൊല്ലാനുളള ദേഷ്യം വന്നു.
രണ്ടു വര്‍ത്തമാനം പറഞ്ഞിട്ടു പിരിഞ്ഞേക്കാം എന്നു വിചാരിച്ചു അവളെ ആദ്യമായി കാണാന്‍ ചെന്നതല്ലേ അപ്പോളല്ലേ ഇവരെല്ലാവരും കൂടി വളഞ്ഞത്. സത്യം പറഞ്ഞാല്‍ ഞെട്ടിപ്പോയി.
അവളെ മറക്കണം, മറക്കണം എന്നാവര്‍ത്തിച്ചു പറഞ്ഞവര്‍ ഇന്നലെ മുതല്‍ ടോണ്‍ മാറ്റി. ഇന്നലെ ഇവിടെ ഈ ഇരുട്ടു മുറിയില്‍ കിടന്ന് അവരുടെ തല്ലു കൊള്ളുന്നതിനിടയില്‍
ആ വാചകം കേട്ടപ്പോള്‍ ഞെട്ടിപ്പോയി.
ഇനി ഇവന്‍ ഇവിടെ നിന്ന് ഇറങ്ങുന്നെങ്കില്‍ അത് അവള്‍ക്കൊപ്പം മാത്രം. ഇല്ലെങ്കില്‍ നമ്മള്‍ ആരെങ്കിലും അവളെ കേട്ടേണ്ടി വരും. ഓരോ ഇടിയ്ക്കും ശക്തി കൂടിയപ്പോള്‍ അവസാനം സമ്മതിച്ചു. അവളെ കെട്ടാന്‍. നാളെ ഞങ്ങളുടെ വിവാഹം.

നാളത്തെ പത്രവാര്‍ത്ത ഇങ്ങനെയായിരിക്കുമെന്നു തീര്‍ച്ച. സദാചാര പോലീസിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കാതെ പ്രണയികള്‍ വിവാഹിതരായി.

ഓരോരുത്തര്‍ക്കും സന്തോഷിക്കാന്‍ എന്തെന്തു കാരണങ്ങള്‍!

പൂക്കാലം

പൂക്കാലം -ഗ്ലാസ് പെയിന്റിംഗ് സുരേഷ് കുറുമുള്ളൂര്‍
പ്രകൃതി ദൃശ്യം -ഗ്ലാസ്‌ പെയിന്റിംഗ്  സുരേഷ് കുറുമുള്ളൂര്‍ 

കണ്ണന്‍

കണ്ണന്‍ -ഗ്ലാസ്‌ പെയിന്റിംഗ്, സുരേഷ് കുറുമുള്ളൂര്‍ 



Friday, October 12, 2012

കേറ , ഗേറ -കെല്ല, ഗെല്ല



     പൂത്തറയില്‍ നീലാണ്ടനാശാന്‍, ഞങ്ങള്‍ക്കൊക്കെ ആദ്യാക്ഷരം പകര്‍ന്നു തന്ന ആദ്യഗുരുനാഥന്‍.  ആശാനെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തീക്ഷ്ണമായ ആ കണ്ണുകളും പഞ്ഞിയുടെ മാതിരി വെളുത്ത ആ തലയുമാണ്.ആശാന്റെ വീടിന്റെ ഉമ്മറത്താണ്‌ (കോലായ എന്നു വടക്കുള്ളവര്‍ പറയും) നിലത്തെഴുത്ത് കളരി നടത്തിയിരുന്നത് .

    ഘന ഗംഭീരമായ ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ഉള്ളൊന്നു കിടുങ്ങും.ചെറിയൊരു കുടവയറും വെളുത്ത മുണ്ടും, വെളുത്ത മുടിയും,  ചെറുതെങ്കിലും തീക്ഷ്ണമായ കണ്ണുകളും ഒക്കെകൂടി ലക്ഷണമൊത്ത ഒരു  ഗുരുനാഥന്റെ ചിത്രമായി ആശാന്റെ രൂപം മനസ്സില്‍ നിറയുന്നു.

ഞായറാഴ്ച്ചകളില്‍ അതിരാവിലെ കാട്ടാതോട്ടില്‍ നിന്നും ബിനുവും, സജിയും, അജിയും  ഒക്കെയടങ്ങുന്ന സംഘം മണല്‍ വാരി  വെയിലതിട്ടുണക്കി  ചെറിയ ഡപ്പി കളില്‍  അത് വാരിനിറച്ച്, അടുത്ത ദിവസം    ചെറിയ ഒരു പായയും ചുരുട്ടി പിടിച്ചു ആശാന്റെ അരികിലേക്ക് പോയിരുന്നത് ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു.


   ഹരിശ്രീ...... എന്ന് തുടങ്ങി സ്വരാക്ഷരങ്ങളും,വ്യജ്ഞനാക്ഷരങ്ങളും , ഒക്കെ കടന്ന്, ആശാന്റെ കയ്യിലുള്ള പുളിവാറലിന്റെ ചൂടറിഞ്ഞ്,  ഞങ്ങളൊക്കെ അക്ഷരങ്ങള്‍ ഓരോന്നായി പഠിച്ചുതുടങ്ങി.

     നിലത്തു വിരിച്ചിട്ടുള്ള കൊച്ചു പായയില്‍ ഇരുന്ന്,  മുന്നില്‍ ഡപ്പികളില്‍ കൊണ്ടുവന്നിട്ടുള്ള  മണല്‍ തറയിൽ നിരത്തി അതില്‍ ചൂണ്ടു വിരല്‍  കൊണ്ട് അക്ഷരങ്ങള്‍ ഓരോന്നായി എഴുതി പഠിച്ചത് ഇന്നലെയെന്നവണ്ണം ഓര്‍ക്കുന്നു.

   ഇടയ്ക്ക്  തൊട്ടടുത്തിരിക്കുന്ന ആളിന്റെ മണല്‍ വാരിയതു ക്രമസമാധാനപ്രശ്നമായി മാറുമ്പോള്‍ ആശാനിടപെടുന്നതും  ചിലപ്പോള്‍ അടിവാങ്ങിക്കേണ്ടി വരുന്നതുമൊക്കെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

     ഇപ്പോഴും മലയാളമെഴുതുമ്പോള്‍ ആശാന്‍ മുന്നില്‍ വന്നു നിന്ന് ഇങ്ങനെയാണോ ഞാന്‍ പഠിപ്പിച്ചത് എന്ന് കണ്ണുരുട്ടി ചോദിക്കുന്നത് പോലെ തോന്നും.വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആശാനും കളരിയും ഒക്കെ മനസ്സില്‍ മായാതെ നില്‍ക്കുന്നു.

     ഞങ്ങളൊക്കെ കളരിയില്‍ പഠിക്കുമ്പോള്‍ ക്ര , ഗ്ര -ഇവയൊക്കെ ചൊല്ലി പഠിപ്പി ച്ചിരുന്നത് 'കേറ , ഗേറ  എന്നിങ്ങനെയായിരുന്നു.  അത് പോലെ ക്ല , ഗ്ല തുടങ്ങിയവ കെല്ല , ഗെല്ല എന്നിങ്ങനെയും. കുട്ടികള്‍ ഞങ്ങളെല്ലാവരും ചേര്‍ന്ന് കേറ , ഗേറ , ചേറ  എന്നൊക്കെ ഉച്ചത്തില്‍ ഒരുമിച്ചു ചൊല്ലി പഠിച്ചത് രസകര മായ ഒരനുഭവമായിരുന്നു. പിന്നീട് ഒന്നാം ക്ലാസ്സില്‍ ചെന്നപ്പോഴാണ് ക്ല , ഗ്ല എന്നിങ്ങനെ മാറി  ചൊല്ലി പഠിച്ചത് .

    സ്വരാക്ഷരങ്ങളും,വ്യജ്ഞനാക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും അക്കങ്ങളും  പഠിച്ചു കഴിഞ്ഞാല്‍ അവസാനം 'ഓലവര' എന്നൊരു ചടങ്ങുണ്ട്.  ആദ്യമാദ്യം ആര് പഠനം പൂര്‍ത്തിയാക്കുന്നോ അവര്‍ക്ക് 'ഓലവര' നടത്താം.  അന്ന് ആ കുട്ടിയുടെ  വീട്ടില്‍ നിന്ന് വലിയ കുട്ടയില്‍ അപ്പം, അവല്‍വിളയിച്ചത്,  പഴം ഇവയൊക്കെ കുട്ടിയുടെ മാതാപിതാക്കള്‍ കൊണ്ട് വരും.'ഓലവര'യോടുകൂടി  ആ കുട്ടിയുടെ പഠനം പൂര്‍ത്തിയാകുന്നു. ആശാന് ദക്ഷിണയും കൊടുത്തു അവന്‍ പുതിയ ലോകത്തേക്ക് കടന്നു പോവുകയാണ്.  പുതിയ സ്കൂള്‍, കളിക്കൂട്ടുകാര്‍, പുതിയ അന്തരീക്ഷം ഇവയൊക്കെ അവനെ കാത്തിരിക്കുന്നു.

    ഞങ്ങളുടെയൊക്കെ  സമയം ക്കഴിഞ്ഞു രണ്ടു മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ മഠം വക സ്കൂളിനോട് ചേര്‍ന്ന് പുതിയ  നഴ്സറി  സ്കൂള്‍ വന്നുവെന്നാണ് എന്റെ ഓര്‍മ്മ.  അങ്ങനെ എനിക്ക്  ശേഷമുള്ള കുറെയധികം കുട്ടികള്‍ക്ക് ആശാനും കളരിയുമൊക്കെ കേട്ടുകേള്‍വി മാത്രമായി ചുരുങ്ങി.  

     മലയാളം എന്ന് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍,  പിന്നീട് പല പ്രഗത്ഭരായ അദ്ധ്യാപകരും പഠിപ്പിച്ചെങ്കിലും, നീലണ്ടാനാശന്റെ മുഖമാണ് തെളിഞ്ഞു വരുന്നത് .  ആ സ്മരണക്കുമുന്നില്‍ ഒരുപിടി പൂക്കള്‍ അര്‍പ്പിച്ചുകൊണ്ട് ഈ ഓര്‍മ്മക്കുറിപ്പ്‌ ഇവിടെ അവസാനിപ്പിക്കുന്നു.






രാതിമഴയിലെ അതിഥി





       രാത്രിമഴ അപ്പോഴും ശമിച്ചിരുന്നില്ല. ഇരുണ്ട കരിമ്പടം പുതച്ചതു പോലെ രാത്രി . മഴയുടെ കനത്ത ശബ്ദം , മുകളിലെ ഷീറ്റില്‍ പതിക്കുന്ന വെള്ളത്തുള്ളികളുടെ ശബ്ദത്തില്‍ നിന്ന് തരിച്ചറിയാമായിരുന്നു.

നേരം വെളുക്കാന്‍ ഇനിയും മണിക്കുറുകള്‍ ബാക്കി കിടക്കുന്നു. പാണ്ടന്‍ നായ ഇടയ്‌ക്കെന്തൊക്കെയോ ശബ്ദം ഉണ്ടാക്കുന്നുണ്ട്. അവനും എന്തൊക്കെയോ പിടി കിട്ടിയതു പോലെ. സന്ധ്യയായപ്പോള്‍ മുതല്‍ അവന്‍ വല്ലാതെ ഓരിയിട്ടിരുന്നു. എത്ര പറഞ്ഞിട്ടും ഓരിയിടല്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. സാധാരണ തന്റെ ഒരു മുളലില്‍ അവന്‍ അടങ്ങേണ്ടതാണ്. പക്ഷേ പതിവിനു വിപരീതമായി അവന്‍ വല്ലാതെ മുരണ്ടു കൊണ്ടിരുന്നു. അല്ലെങ്കിലും അവനായിട്ട് ഇനിയെന്തിനു തന്നെ ഭയപ്പെടണം. അല്ലെങ്കില്‍ തന്നെ ആര്‍ക്കായിരുന്നു തന്നെ ഭയമുണ്ടായിരുന്നത്. എല്ലാം അഭിനയമായിരുന്നില്ലേ. എല്ലാവരും ചേര്‍ന്ന് തന്നെ ഒരു കളിപ്പാവയെപ്പോലെ കളിപ്പിക്കുകയായിരുന്നു. ചാടിക്കളിക്കെടാ കുഞ്ഞിരാമാ, ആടിക്കളിക്കെടാ കുഞ്ഞിരാമാ...അങ്ങനെ എല്ലാം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ചിട്ട് കൈ കഴുകി തനിക്ക് മനസ്സമധാനം കണ്ടെത്തുവാന്‍ സാധിക്കുമോ? അല്ലെങ്കില്‍ തന്നെ ഇനി മനസ്സമാധാനം കിട്ടിയാലെന്ത്? കിട്ടിയില്ലെങ്കില്‍ എന്ത്? 


വല്ലാത്ത തണുപ്പ്. കറന്റ് പോയിട്ടിപ്പോള്‍ രണ്ടു മണിക്കൂറെങ്കിലും ആയിരിക്കും. ഫാന്‍ ഇട്ടു കിടന്നു ശീലമായിപ്പോയി. അല്ല ശീലങ്ങളും ശീലക്കേടുകളും ഒക്കെ എത്ര വേഗം മറന്നാണ് താന്‍ ഓരോന്നും ചെയ്തത്. കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ തന്നെ താനും സൗദാമിനിയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ തുടങ്ങിയതാണ്. റവന്യൂ വകുപ്പില്‍ യു.ഡി.ക്ലാര്‍ക്കായിരുന്നു അവളപ്പോള്‍. താന്‍ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റും. തനിക്കു കിട്ടുന്നതിന്റെ ഇരട്ടി ശമ്പളം അവള്‍ക്കു ലഭിച്ചിരുന്നു. താന്‍ ഒരിക്കലും അവളുടെ ശമ്പളത്തിന്റെ കണക്കു ചോദിക്കുവാന്‍ നിന്നില്ല. എങ്കിലും, മാസം പകുതിയാകുമ്പോള്‍ തന്നെ അവള്‍ തന്റെ ശമ്പളത്തിന്റെ പങ്കുപറ്റാന്‍ തുടങ്ങിയപ്പോഴാണ് ആദ്യമായി പൊരുത്തക്കേടുകള്‍ ആരംഭിച്ചത്. കിട്ടുന്ന പണം അവള്‍ ആര്‍ക്കു കൊടുത്തു എന്ന് ഇന്നുവരെ അന്വേഷിച്ചിട്ടില്ല. താന്‍ വീട്ടു ചെലവുകളും കടബാദ്ധ്യതകളും വീട്ടുന്നതിനായി വട്ടിപ്പലിശയ്ക്ക് കടം എടുത്ത് കഷ്ടപ്പെടുമ്പോള്‍ അവള്‍ പുതിയ പുതിയ സാരികളും, സ്വര്‍ണ്ണാഭരണങ്ങളും വാങ്ങി അണിഞ്ഞൊരുങ്ങി നടന്നു. ചെറുപ്പമല്ലെ, മാറുമെന്നു കരുതി. പക്ഷേ കുട്ടിയൊന്നായിട്ടും അവള്‍, സര്‍വ്വാഡംബര വിഭൂഷിതയായി നടന്നു. ബന്ധുക്കളുടെ വീടുകളില്‍ പൊതു പരിപാടികളില്‍ പോകുമ്പോള്‍ താന്‍ വാല്യക്കാരനെപ്പോലെ അപകര്‍ഷതാ ബോധത്തോടെ, തോളില്‍ കുട്ടിയും മറ്റെ തോളില്‍ അവളുടെ ബാഗും ഒക്കെയായി..... അവളുടെ പുറകെ. പലരും പറഞ്ഞു. മാധവാ...നീയൊന്നുമല്ലെങ്കിലും ഒരാണല്ലേ...ഇങ്ങനെ പെണ്‍കോന്തനായി......ആരോടും ഒരു മറുപടിയും പറഞ്ഞില്ല.എല്ലാം നേരെയാകും എന്നു കരുതി.
പക്ഷേ ഒന്നും നേരെയായില്ല. അവള്‍ക്കു പ്രമോഷനായി. അവളുടെ ആഡംബര ജീവിതത്തിന് കിട്ടുന്ന ശമ്പളം തികയാതെയായി. ലോണെടുത്തു വരെ ആഭരണങ്ങളും, വസ്ത്രങ്ങളും വാങ്ങിത്തുടങ്ങി. വളര്‍ന്നു വരുന്ന പെണ്‍കുഞ്ഞിന്റെ കാര്യത്തില്‍ പോലും ശ്രദ്ധയില്ലാതെയായി. ഭാര്യാഭര്‍തൃബന്ധം പോലും വഴിപാടു പോലെയായി....താന്‍ തനിക്കു തന്നെ അന്യനായ കാലം.
ആ വീര്‍പ്പുമുട്ടലില്‍ നിന്ന് ഒരാശ്വാസമായിട്ടാണ്, നീരജ തന്റെ ജീവിതത്തിലേക്കു വരുന്നത്. തന്റെ ഓഫീസില്‍ ക്ലാര്‍ക്കായി വന്ന അവള്‍....തന്റെ ജീവിതത്തിലും തണലായി മാറി. തനിക്കു താങ്ങും തണലുമായി എന്തിനുമൊപ്പം നിന്നു. മെല്ലെ മെല്ലെ വിവരങ്ങള്‍ എല്ലാവരും അറിഞ്ഞു തുടങ്ങി....സൗദാമിനിയും താനും തമ്മിലുള്ള ബന്ധം ഉലഞ്ഞു.തങ്ങള്‍ വേര്‍പിരിഞ്ഞു താമസിക്കുവാന്‍ തുടങ്ങി.

കാലം തനിക്കായി കാത്തു വെച്ചിരുന്നത്, കനത്ത ആഘാതങ്ങള്‍ മാത്രമായിരുന്നു. സമാധാനത്തോടും സന്തോഷത്തോടും കഴിഞ്ഞ തന്റെ ജീവിതത്തിലേക്ക് ഒരശനിപാതം പോലെ നീരജയുടെ അമ്മാവന്റെ മകന്‍ കടന്നു വന്നു. ആദ്യമൊക്കെ സൗഹൃദസന്ദര്‍ശനങ്ങളായിത്തുങ്ങിയ ബന്ധം, നീരജയെയും അവനെയും ഒരുമിച്ച് തന്റെ കിടക്കമുറിയില്‍ കാണുന്നിടത്തെത്തിയപ്പോള്‍ ആ ബന്ധവും പൊട്ടിച്ചെറിയേണ്ടി വന്നു.
പിന്നെ നീണ്ട പതിനെട്ടു വര്‍ഷത്തെ ഏകാന്ത ജീവിതം. ഇതിനിടയില്‍ ഔദ്യാഗിക ജീവിതത്തില്‍ സൗദാമിനി ഉയരങ്ങള്‍ താണ്ടിയിരുന്നു. വിവരങ്ങള്‍ താനറിയുന്നുണ്ടായിരുന്നു.

മകള്‍ക്ക് സംസ്ഥാനതലത്തില്‍ എഞ്ചിനനീയറിംഗ് എന്ട്രന്‍സ് പരീക്ഷയില്‍ ഒന്നാം സ്ഥാനം ലഭിച്ചതും. അവള്‍ക്ക് ക്യാമ്പസ് സെല്കഷന്‍ വഴി, പ്രതിമാസം അഞ്ചുലക്ഷം രൂപാ ശമ്പളം ലഭിക്കുന്ന ജോലി ലഭിച്ചതുമൊക്കെ. പക്ഷേ ബന്ധം ഒദ്യോദികമായി വേര്‍പിരിഞ്ഞിരുന്നില്ലെങ്കിലും, ഒരിക്കല്‍ പോലും മോളെ കാണാന്‍ സൗദാമിനി സമ്മതിച്ചിരുന്നില്ല.അവളുടെ വിവാഹത്തിനു പോലും.

അമ്പത്തഞ്ചു വയസ്സായപ്പോള്‍ താന്‍ സ്വയം വിരമിക്കലിനു തയ്യാറായി. കമ്പനി ഉടമജോലി തുടരുന്നതിനു വളരെ നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. പിരിഞ്ഞുപോന്നപ്പോള്‍ ലഭിച്ച പണം കൊണ്ട് ഈ മലയടിവാരത്തില്‍ ഇരുപത്തിയഞ്ചു സെന്റു സ്ഥലം വാങ്ങി. കുറച്ചു പണം ബാങ്കില്‍ ഇട്ടു. നീണ്ട 12 വര്‍ഷത്തെ ഒറ്റയ്ക്കുള്ള ജീവിതം. അയല്‍ക്കാരുമായും കാര്യമായ ബന്ധമില്ല. അത്യാവശ്യം കുശലം ചോദിക്കും അത്ര തന്നെ. ഇടയ്‌ക്കെപ്പോഴോ പാണ്ടന്‍ സഹചാരിയായി കടന്നു വന്നു. ആട്ടിയോടിച്ചാലും പിന്നെയും പിന്നെയും തിരികെ വന്നു.
ഇന്നലെ സന്ധ്യക്ക് മഴ തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് ആ അപരിചിതന്‍ കടന്നു വന്നത്. അയാള്‍ വല്ലാതെ അവശനായിരുന്നു. വളരെയധികം യാത്ര ചെയ്തതിന്റെ ക്ഷീണം അയാളുടെ കണ്ണുകളില്‍ കാണാമായിരുന്നു....
'മാധവേട്ടനല്ലെ.....'
'അതെ'
'സൗദാമിനിയേച്ചിയുടെ അവസാനത്തെ ആഗ്രഹമായിരുന്നു താന്‍ മരിച്ചാല്‍, മാധവേട്ടനെ വിവരമാറിയിക്കണമെന്ന്...ഇന്നു രാവിലെയായിരുന്നു ആളു പോയത്.....നിങ്ങളെ തിരഞ്ഞു ഞാന്‍ വളരെയലഞ്ഞു.'
' ഊം......'
'അപ്പോള്‍ ഇറങ്ങുകയല്ലേ.....ഇപ്പോള്‍ തിരിച്ചാലെ പുലര്‍ച്ചെയെങ്കിലും അവടെ എത്താനാവൂ...മോള്‍ വെളുപ്പിനെ നാലു മണിയാകുമ്പോള്‍ എത്തും.. ബോഡി അധിക നേരം വെയ്ക്കരുതെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്...'
്‌നിങ്ങള്‍, ഇറങ്ങിക്കോളൂ...വൈകിയാല്‍ ഇവിടെ നിന്നും പട്ടണത്തിലേക്ക് വാഹനം കിട്ടാന്‍ ബുദ്ധിമുട്ടാവും.....എന്നെ കണ്ടില്ലാ എന്ന് അറിയിച്ചേക്കൂ.....'
വന്നയാള്‍ അവിശ്വാസത്തോടെ തന്റെ കണ്ണുകളിലേക്കു നോക്കുമ്പോള്‍...താന്‍ വാതില്‍ ചാരി ഉള്ളിലേക്കു കടന്നിരുന്നു.
പാണ്ടന്റെ കുര നിന്നപ്പോള്‍ അയാള്‍ പോയി എന്നു മനസ്സിലായി,.....

ഇനിയൊന്നു കരയണം....തന്റെ മനസ്സ് അങ്ങനെയെങ്കിലും ഒന്നു ശുദ്ധമാകട്ടെ. ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവളുടെ ഉള്ളിന്റെയുള്ളില്‍ താനുണ്ടെന്ന് അറിഞ്ഞപ്പോള്‍ ചങ്കു പൊട്ടിപ്പോകുന്നതു പോലെ......താന്‍ അവളോട് ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ഛിത്തമായി തന്റെ ഈ കണ്ണീര്‍ അവളുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സമര്‍പ്പിക്കട്ടെ.....അവളുടെ നിശ്ചലമായ ശരീരം തനിക്കു കാണണ്ട. അവളുടെ ജീവനുള്ള രൂപം തന്റെയുള്ളില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല എന്ന് ഇപ്പോഴാണ് താന്‍ തിരിച്ചറിയുന്നത്.......മഴയുടെ ശക്തി വര്‍ദ്ധിക്കുന്നതനുസരിച്ച് അയാളുടെ ഏങ്ങലടിയുടെ ശക്തിയും കൂടി വന്നു. ...പുറത്ത് പാണ്ടന്‍നായ അപ്പോളും ഓരിയിടല്‍ നിര്‍ത്തിയിരുന്നില്ല. മഴയുടെ....ശക്തി കുറഞ്ഞ് കുറഞ്ഞു വന്നപ്പോള്‍..... അയാളുടെ ശ്വാസത്തിന്റെ ഗതിയും അലിഞ്ഞലിഞ്ഞില്ലാതായിക്കൊണ്ടിരുന്നു. അന്ന് ആദ്യമായി അയാള്‍ ശാന്തമായി ഉറങ്ങിത്തുടങ്ങി............................!

Tuesday, October 9, 2012

ഓര്‍മ്മക്കുറിപ്പുകളുടെ മഹിമയും, ചരിത്രവും!

     ഓര്‍മ്മകള്‍ നമ്മളെ ഇടയ്ക്കിടെ കാലത്തിന്റെ മറ്റേതോകോണിലേക്ക് കൂട്ടി കൊണ്ട് പോകുന്നു എന്നുകരുതുന്നവരാണ് ഏറെയും .ഓര്‍മ്മകളെ ഒരു നൂലിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്കുള്ള ഒരുയാത്രപോലെ നമ്മുക്ക് വിവരിക്കുവാന്‍ സാധിക്കുമോ?അറിയില്ല. കാലമങ്ങനെ രേഖീയമായീ ഒരു പോയിന്റ്‌ -ല്‍ നിന്നു മറ്റൊരു  പോയിന്റ്-ലേക്ക് നമ്മെ കൂട്ടികൊണ്ടുപോകുന്നു എന്നുകരുതുവാന്‍ സാധിക്കുമോ?സാധിക്കുകയില്ല എന്നുഞാന്‍ കരുതുന്നു.

     ഓര്‍മ്മകള്‍ സ്ഥലകാല രേഖീയതക്ക് പുറത്തുള്ള ഒരു സവിശേഷതയാണ്. നമ്മുടെ ഓര്‍മ്മകള്‍ തികച്ചും ആപേക്ഷികവും .നാം പരിചയിച്ചിട്ടുള്ള സ്ഥലവുംകാലവും ഒരുപക്ഷെ അടിസ്ഥാന ധാരയായി വര്തിക്കുമെങ്കിലും ആകെ ഒരുകുഴമറിച്ചില്‍ നമ്മുടെ ഓര്‍മ്മകളില്‍ നമ്മുക്ക് അനുഭവപ്പെടാറുണ്ട്.

    ജീവിതം നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അസുലഭമായ നിമിഷങ്ങളെ ഒരുമാലയിലെ  മുത്തുകളെന്നവണ്ണം 
കോര്‍ത്തെടുത്ത്‌ ഇതാണ് ആ കാലഘട്ടതെക്കുറിച്ചുള്ള എന്റെ ഓര്‍മ്മയെന്നുമൊക്കെ നാം വീമ്പിളക്കാറുണ്ട്.
 പക്ഷെ ഇത് എത്രമാത്രം ശരിയായിരിക്കും? ഒരേ സംഭവത്തെക്കുറി ച്ചു      രണ്ടു  ദൃക്സാക്ഷികളുടെ  വിവരണം ഒരിക്കല്പോലുമോരുപോലെയകണം എന്നില്ല.നാം കണ്ട ദൃശ്യങ്ങളുടെയും കേട്ട ശബ്ദങ്ങളുടെയും ഒരു പാര്‍ശ്വ വീക്ഷണംമാത്രമായിരിക്കും നമ്മുടെ  ഓര്‍മ്മ ക്കുറിപ്പുകളില്‍ നമ്മുക്ക് ആവിഷ്ക്കരിക്കാനാവുന്നത്.അതുകൊണ്ട് ഓര്‍മ്മ ക്കുറി പ്പുകള്‍ മിക്കപ്പോഴും എഴുതുന്നവ്യക്തിയുടെ ബൌദ്ധികമായ ചിന്താശേഷിയേയും ,സംഭവങ്ങളോടുള്ള ആവ്യക്തിയുടെ പ്രതികരണ സ്വഭാവത്തെയും ആശ്രയിച്ചു വ്യത്യാസപെട്ടു കാണുന്നത് .

     ഓര്‍മ്മക്കുറിപ്പുകളുടെ  മറ്റൊരു പ്രത്യേകത എഴുതുന്ന വ്യക്തിയുടെ ഭാവനാ ശേഷിക്കനുസരിച്ചു പൊടിപ്പും  തൊങ്ങലുമൊക്കെ വിവരണങ്ങളില്‍ കണ്ടേക്കാം എന്നതാണ്.

    കാലമെന്നത് രേഖീയമായി അടയാള പ്പെടുത്താവുന്ന ഒന്നായാണ്  പല ഓര്മ്മക്കുറിപ് ലേഖകന്മാരും
കരുതുകയും എഴുതുകയും  ചെയ്യുന്നത്. പലപ്പോഴും ഒരേ സംഭാവങ്ങള്‍ക്കുള്ള വ്യത്യസ്ത മാനങ്ങള്‍ കണ്ടെത്തണം എങ്കില്‍ നാം ആ സംഭവങ്ങളുടെ ബഹുമുഖമായഓര്‍ത്തെടുക്കല്‍ നടത്തേണ്ടത് ആവശ്യമാണ്.

    ഒരേ സംഭവത്തിന്റെ വ്യത്യസ്ത അടയാളപ്പെടുത്തലുകള്‍ ഓര്‍മ്മകുറിപ്പുകളുടെ  സമഗ്രതക്ക്-അങ്ങനെയൊന്നുണ്ടെങ്കില്‍-ആവശ്യമാണ്. ഞാന്‍  ജീവിച്ച  കാലത്തിന്റെ ഫോടോഗ്രഫിക്  ചിത്രമാണ് ഇതെന്ന് ആണ യിടുന്നവരും ഉദ്ദേശിക്കുന്നത് എന്റെചിന്തകള്‍ക്കും, ഭാവനക്കുമാനുസൃതമായ ഒരു കല്പനാ സൃഷ്ടി ഞാനിതാ നടത്തിയിരിക്കുന്നൂ  എന്നേയുള്ളൂ. അല്ലെങ്കില്‍ അത്രയേ  ധരിക്കാ വൂ എന്നതെതെ!

  അങ്ങനെയെങ്കില്‍ ഓര്‍മ്മക്കുറിപ്പുകളെ പൂര്‍ണ്ണമായും തള്ളിക്കള യണം എന്നാണോ? അല്ല, ഒരിക്കലുമല്ല. രേഖീയമായ ചരിത്രമില്ലാത്ത  സമൂഹങ്ങളുടെ  ചരിത്രം  ഒരുപരിധിവരെ നാം  കണ്ടെടുത്തത് അവരുടെ ഓര്‍മ്മകളെ ആശ്രയിച്ചാണ്. ആ സമൂഹങ്ങളുടെ പൊതുവായ ബോധധാരയില്‍ നിന്നും   ശാസ്ത്രീയാമായ മറ്റുതെളിവുകളുടെ വെളിച്ചത്തില്‍ നാം ആ സമൂഹങ്ങളുടെ  ചരിത്രം രചിക്കുന്നതിനും പഠിക്കുന്നതിനും നാം ശ്രമിക്കുന്നു.ഈ ചരിത്ര രചനയും  ഓര്‍മ്മകുറിപ്പുകളുടെ രചനയും തമ്മില്‍ വ്യത്യാസമുണ്ട്.

ഓര്‍മ്മകുറി പ്പുകളില്‍ കല്പനയ്ക്ക്  പ്രാധാന്യെമെ ങ്കില്‍,  ഓര്‍മ്മകുറി പ്പുകളെ  അടിസ്ഥാനമാക്കിയുള്ള  ചരിത്ര രചനയില്‍ ശാസ്ത്രീയമായ തെളിവുകലുംവശ കലനവുമാണ് നേര്‍ വഴിക്ക് നയിക്കുന്നത്.അപകടം പക്ഷെ ഇവിടെയല്ല ഇത്തരത്തിലുള്ള ചരിത്രവും  ഓര്‍മ്മക്കുറിപ്പുകളും ഒരേ പദവിക്കായി മത്സരിക്കുമ്പോള്‍ നഷ്ടമാകുന്നത് ഇവ  രണ്ടിന്റെയും ജൈവസത്ത  തന്നെയാണ്. അല്ലെങ്കില്‍ ഇവരണ്ടും  രണ്ടാണെന്നുള്ള
ആവ്യത്യാസംതന്നെയനുനഷ്ടമാകുന്നത് !









 




Saturday, October 6, 2012

മനുഷ്യന്‍


മനുഷ്യന്‍ എത്ര സുന്ദരമായ പദം
എന്ന് പാടിയതരായാലും
നെഞ്ചിന്റെ ഉള്ളില്‍ നിന്നും
നീ നിന്നെ തന്നെ ആട്ടിയകറ്റുന്ന
കാലം ആഗതമായിരിക്കുന്നു.
 
കാലം വരച്ചിട്ട ചിത്രങ്ങള്‍ പോലെ
നീട്ടി യും കുറുകിയും കോണോടു കോണ്‍
ചേര്‍ന്നും ഉള്ള വരകള്‍ക്കിടയില്‍
ഉത്തരം കിട്ടാത്ത ചോദ്യം
പോലെ മനുഷ്യന്‍.

നീ നിന്റെ ഉണ്മയെതന്നെ
ചോദ്യം ചെയ്തുതുടങ്ങുംപോള്‍
നേര്‍ത്ത വരപോലെ അകലെങ്ങളിലേക്ക്
നീ അലിഞ്ഞഞ്ഞലിഞ്ഞു
ഇല്ലാതാകുമ്പോള്‍
എനിക്ക് നേരെ വിരല്‍ ചൂണ്ടാന്‍
ഒരു ചൂണ്ടു  വിരല്‍ നഷ്ടപെട്ടതോര്‍ത്ത്‌
വിലപിക്കാനെ എനിക്കാവൂ!

മനുഷ്യന്‍; ഒരു ചവാളിപ്പട്ടിയെപ്പോലെ
ആട്ടിയകറ്റുന്ന മറ്റൊരു
ആത്മാവില്ലാത്ത ജന്മമോ?
കാലത്തിന്റെ ഉത്തരം കിട്ടാത്ത
ചോദ്യത്തിന് മുന്നില്‍
നിസ്സഹായതയുടെ
നിഴല്‍ച്ചിത്രം പോലെ
 പാവം മനുഷ്യന്‍ !


Thursday, October 4, 2012

ഈ സമയമില്ലാത്ത നേരത്ത് ........



നമ്മള്‍ എന്തിനു ജീവിക്കുന്നു  എന്നതില്‍ നിന്ന് മാറി
 ഞാനെന്തിനു ജീവിക്കുന്നു എന്ന തരത്തില്‍ ചിലരെങ്കിലും 
ചിന്തിച്ചു തുടങ്ങേണ്ടിയിരി ക്കുന്നു.

രാവിലെ ഇറങ്ങുമ്പോള്‍ ഈശ്വരാ
ഇന്ന് ഒരപകടവും കൂടാതെ തിരിച്ചെത്തണേ 
എന്ന് പ്രാര്‍ത്ഥിച്ചു ഇറങ്ങിയാലും (ദൈവത്തില്‍ വിശ്വസിക്കാതവര്‍ക്ക്
ഇവിടെ ഒഴിവാക്കി വായിക്കാം )
കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അപകടങ്ങള്‍
ഓരോ ദിവസവും കൂടി കൂടി വരുന്നു. 
ആര്‍ക്കും സമയമില്ലാതെ നാം വാലിനു തീ പിടിച്ചപോലെ 
അങ്ങ്  പായുകയാനല്ലോ!

ഓരോരുത്തരും അവനവനിലേക്ക്‌ വല്ലാതെ 
ഒതുങ്ങികൂടിയിരിക്കുന്നു.  
ഞാന്‍, എന്റെ കുടുംബം, എന്റെ കുട്ടികള്‍, അവരുടെ വളര്‍ച്ച 
ഇതൊക്കെ മാത്രമായി ഒരുരുതരുടെയും ചിന്തകള്‍.

തന്റെ തൊട്ടപ്പുറത്തുള്ള വീട്ടില്‍ ഒരാള്‍ 
മരണത്തോട് മല്ലടിച്ച് കിടന്നാല്‍ പോലും ഭൂരിഭാഗം ആള്‍ക്കാരും 
അവരെ ഒന്ന് സന്ദര്‍ശിക്കാനോ ആ രോഗിയെ ഒന്ന് 
ആശ്വസിപ്പിക്കുവാനോ  ശ്രമിക്കാറില്ല.
നമ്മുടെ കുട്ടികളും ഇതേ രീതി പിന്തുടരുന്ന 
കാഴ്ചയാണ് കണ്ടു വരുന്നത്. 

നമുക്ക് മഹാത്മാക്കളെ പോലെ ജീവിക്കാന്‍ സാധിചെന്നു വരില്ല .
എന്നാല്‍ ഓരോ ദിവസവും നമ്മള്‍ ഇടപെടുന്ന  ആള്‍ക്കാര്‍ക്ക് 
സന്തോഷം പകരാന്‍ നമുക്ക് സാധിച്ചാലോ!ഔദ്യോഗിക ജീവിതതിലുള്ളവര്‍ 
ഇതെങ്ങനെ സാധിക്കും എന്ന് കരുതുന്നുണ്ടാവും. എപ്പോഴും 
ചിരിച്ചുകൊണ്ട് ജീവിക്കുവാന്‍ സാധിക്കുകയില്ല.
ശരി തന്നെ. എന്നാല്‍ നമ്മുടെ മുന്നില്‍ ഒരപേക്ഷയും ആയി വരുന്ന 
ഒരാളോട് അവരുടെ കാര്യങ്ങള്‍ ഒന്ന് ചോദിച്ചു മനസ്സിലാക്കാന്‍ നമുക്കായാലോ.
നിന്ന് തിരിയാന്‍ സമയമില്ലാത്തിടത്താണ് ഉപദേശം; നടക്കും സുഹൃത്തുക്കളേ,
മനസ്സുണ്ടായാല്‍ വഴിയും ഉണ്ടാകും.
ഇന്ന് നാം പറയുന്നത് കേള്‍ക്കാന്‍ ഒരു ചെവിയില്ല 
എന്നതാണ് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും 
വലിയ ദുരന്തം!

വീട്ടില്‍ ചെന്നാല്‍ ഭാര്യ പറയുന്നത് കേള്‍ക്കാന്‍ സമയമില്ല.
കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ സമയമില്ല.
അയല്‍ക്കാരോട് ഒന്ന് കുശലം ചോദിയ്ക്കാന്‍ പോലും 
സമയമില്ല.

ഇത്രയും തിരക്കുള്ള മനുഷ്യനെ എന്റെ ജീവിതത്തില്‍ കണ്ടിട്ടേയില്ല; 
എന്ന് നാട്ടുകാരെ കൊണ്ടു പറയിച്ചേ 
ഞാനടങ്ങൂ എന്ന് കരുതി ജീവിക്കുന്നവര്‍ ഒരു നിമിഷം ചിന്തിക്കൂ. ഒരിക്കല്‍ നിങ്ങളും കൊതിക്കുന്ന ഒരു സമയം വരും. എന്തിനെന്നല്ലേ? നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ആരെങ്കിലും ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ 
എന്ന് കരുതുന്ന ഒരു കാലം. നമ്മുടെ പദ വിയും, പത്രാസുമെല്ലാം നഷ്ടപ്പെട്ട്‌ ഏകാന്തത്തയില്‍ 
നാം അകപ്പെടുന്ന ഒരു കാലം. 

അങ്ങ് റഷ്യയില്‍ മഴപെയ്യുന്നതിനു ഇപോഴേ കുട ചൂടാണോ എന്ന് ചോദിക്കുന്നവരോട് ഒന്ന് മാത്രം; 
പേമാരിയും,ഒരുള്പോട്ടലും  ഒക്കെ  ഒരുമിച്ചു വരുമ്പോള്‍ നാം നമ്മുടെ ഏകാന്തതയുടെ തുരുത്തില്‍,  ആരും സഹായത്തിനില്ലാതെ തനിച്ചായിരിക്കും തീര്‍ച്ച .








Wednesday, October 3, 2012

നീല ഫ്രോക്കിട്ട പെണ്‍കുട്ടി

ഞാന്‍ നിന്നെ പ്രണയിക്കുന്നുവെന്നു ആദ്യം പറഞ്ഞത്
അവള്‍ ആയിരുന്നു; നീല ഫ്രോക്കിട്ട പെണ്‍കുട്ടി
കണ്ണുകളില്‍ കവികള്‍ പാടുന്നത് പോലെ
പ്രണയത്തിന്റെ അഗ്നിയൊന്നും അവളില്‍
പടര്‍ന്നിരുന്നതായി ഞാന്‍ ഓര്‍ക്കുന്നില്ല.
നീലപരവതാനി വിരിച്ച പോലെ കടല്‍;
കടലെങ്ങും പരന്നു കിടന്നിരുന്ന
ആ ത്രിസന്ധ്യയ്ക്ക് , സഹപാഠികളുടെ
കണ്ണ് വെട്ടിച്ചു ആ വിനോദയാത്രയിലെ
ബഹളങ്ങള്‍ക്കിടയില്‍ നിന്നും
അവള്‍ എനിക്കൊപ്പം പോരുകയായിരുന്നു.
ഞാന്‍ നിന്റെ കണ്ണില്‍ പ്രണയം തിരഞ്ഞു
തിരഞ്ഞു നിന്നെ ഈര്‍ഷ്യ പിടിപ്പിച്ചപ്പോള്‍
ഒരിക്കല്‍ നീ പറഞ്ഞു
എനിക്ക് നിങ്ങളെ വെറുക്കാന്‍ സാധിക്കാത്തത്
കൊണ്ട് മാത്രമാണ് ഞാന്‍ നിങ്ങളെ വിട്ടു പോകാത്തത്
നിങ്ങളെ ഞാന്‍ പ്രണയിച്ചിരുന്നുവോ, എന്ന് പോലും എനിക്ക് സംശയമുണ്ട്‌ .
ഇനി ഞാന്‍ നിങ്ങള്കൊപ്പമില്ല.അവള്‍ നടന്നകന്നു.
സ്വപ്നത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ കയ്യില്‍
ചൂടുള്ള കാപ്പിയുമായി എന്റെ പ്രിയതമ .
അന്നത്തെ നീല ഫ്രോക്കിട്ട പെണ്‍കുട്ടി!
ഇങ്ങനെ ഈ കഥ അവസാനിപ്പിക്കണം എന്നായിരുന്നു
ഞാന്‍ എഴുത്ത് തുടങ്ങിയപ്പോള്‍ വിചാരിച്ചിരുന്നത്
പക്ഷെ അവിചാരിതമായി സംഭവങ്ങള്‍
ഉണ്ടാകുമ്പോള്‍ നാം പതറി പോകുക
സ്വാഭാവികം മാത്രം
അവളുടെ അച്ഛന്‍ ഹേബിയസ് കോര്‍പസ്
ഹര്‍ജി നല്‍കി. ഒരാഴ്ച കഴിഞ്ഞപ്പോള്‍
തിരുനെല്‍വേലിയില്‍ നിന്ന് ഞങ്ങളെ
പോലിസ് അറസ്റ്റു ചെയ്തു
കോടതിയില്‍ ഹാജരാക്കി.
അവളുടെ അച്ഛനൊപ്പം
അവള്‍ പോകുമ്പോള്‍
ആ കണ്ണുകളില്‍ ഊറിക്കൂടിയ
കണ്ണുനീര്‍ത്തുള്ളികള്‍
കാണാതിരിക്കുവാനായി ഞാന്‍
മുഖം തിരിച്ചു.
പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം
അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന
മാനസികാരോഗ്യ കേന്ദ്രം രേയിട്‌
ചെയ്തു അവിടെ നരകയാതന
അനുഭവിച്ചു കൊണ്ടിരുന്ന രോഗികളെ പോലിസ്
രക്ഷെടുതിയതിന്റെ വാര്‍ത്തയും ചിത്രവും
പത്രത്തില്‍ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍
ഒരിക്കല്‍ വര്‍ഷങ്ങള്‍ക്കുശേഷം നിറഞ്ഞു.
ഞാന്‍ എന്റെ ഭാര്യയെ വിളിച്ചു ആ വാര്‍ത്ത
കാണിച്ചു കൊടുത്തു.ഭാര്യയും എന്റെ  സഹപാഠിയായിരുന്നു.
കഥകളെല്ലാം അറിയുന്ന അവളുടെ കണ്ണുകളും നിറഞ്ഞു.
അതെ, മുടിപട്ടെ വെട്ടി, ഒരൊറ്റയുടുപ്പുമിട്ടു
മുന്നില്‍ നടന്നു പോകുന്ന ആ ദയനീയ രൂപം
എന്റെ നീല ഫ്രോക്കിട്ട പെണ്‍കുട്ടിതന്നെയായിരുന്നു.


Monday, October 1, 2012

മാരണം


മാരണം ഈ ലോകജീവിതം
ഏതൊക്കെയോ
വേഷ വൈചിത്ര്യങ്ങളില്‍
കുരുങ്ങി വേപധുപൂണ്ടു
നടപൂ ഞാനീ; പ്രാന്തപ്രദേശങ്ങളില്‍
ഇല്ല മുന്‍പോട്ടു നടക്കുവാന്‍
 ആവതില്ല മുന്‍പില്‍
ഭയപ്പെടുത്താന്‍
പല്ലുമിളിച്ചു കുറുനരികള്‍
മൂര്‍ഖന്‍, കരിന്തെളുകള്‍
കാലപ്രവാഹച്ചുഴിയിലെ
ഒരുകൊച്ചു നീര്‍പോള പോലെ
ഒന്ന് കണ്ചിമ്മി എണീക്കും
വരെ നിനക്ക് കാക്കുവാനുകുമോ
ഈ നരക-ജീവിതം !