പാതിവെന്ത പുഴയുടെ ഉടലിൽ
പൂനിലാവ് പരക്കുമ്പോൾ
പാതിതീർത്ത ശില്പവുമായി
കാത്തു നില്ക്കുവതാരെ നീ?
കാലമൊരു മഹാമൂർത്തിയായി
മൂവുലകം വാഴുമ്പോൾ
കാത്തുവേച്ചൊരു മൂശയിൽ
വാർന്നുവീഴുവതേതു ശിൽപം
പാതിപൂത്ത പുഴയുടെ ഉടലിൽ
സൂര്യകിരണം പതിക്കുമ്പോൾ
കാത്തുവെച്ചൊരു മോഹപുഷ്പങ്ങൾ
വീണു കരിവതും കാണ്മു ഞാൻ
കാലമൊരഖോരമൂർത്തിയായ്
മൂവുലകം ചുറ്റുമ്പോൾ
പശിമവറ്റിയ കളിമണ്ണിൽ
വാർന്നുവീഴുമോ ശില്പങ്ങൾ?
രാവുമല്ലാ പകലുമല്ലാ
മനുജനല്ലാ മൃഗവുമല്ലാ
പാതിപൂത്തില്ലാ, വെന്തതില്ലാ
സൂര്യനില്ലാ, ചന്ദ്രനുമില്ലാ
ഞാനുമില്ലാ നീയുമില്ലാ
ഉലകമില്ലാ വിണ്ണുമില്ലാ
ഉള്ളതൊന്നേ ഒന്നുമാത്രം
ഉണ്മയാണില്ലായ്മയെന്നത്;
ഇല്ലായ്മയാണേ ഉണ്മയെന്നത്!
5 comments:
പാതി വെന്തതും പാതിപൂത്തതുമായ പുഴ കണ്ടിട്ടില്ല
കാണാത്ത കാഴ്ചകൾക്കും കേൾക്കാത്ത കേൾവികൾക്കുമായി നമുക്ക് കണ്ണും കാതും തുറന്നു വെയ്ക്കാം. നന്ദി അജിത്.
ഉണ്മയെന്നത്,എങ്ങും നിറഞ്ഞിരിക്കുന്ന, എല്ലാറ്റിനേയുമുൾക്കൊള്ളുന്ന ശൂന്യത തന്നെ.!!
നല്ല കവിത
ശുഭാശംസകൾ...
Ellam verum thonnalukal...
അനുരാജ്, സൗഗന്ധിഗം കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് നന്ദി.
Post a Comment