ആത്മകഥകള്‍ സാധാരണ
എഴുതാറുള്ളത് തന്നെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെന്ന് ഒരാള്‍ക്കു തോന്നുകയോ,
അല്ലെങ്കില്‍ തന്റെ കുടുംബത്തെക്കുറിച്ചോ, തന്റെ പ്രവര്‍ത്തന മേഖലയെക്കുറിച്ചോ,
തന്റെ സഹജീവികളോട് പറയുവാനുണ്ടെന്ന് തോന്നുകയോ അതുമല്ലെങ്കില്‍ സമൂഹത്തിലെ തന്റെ
അസ്തിത്വത്തെ മറ്റുള്ളവര്‍ക്കുമുന്നില്‍ വെളിവാക്കുവാനുണ്ടെന്നു തോന്നുകയോ
ചെയ്യുമ്പോള്‍ ഒക്കെയാവാം. ആത്മകഥകളില്‍ ഒരു കാലഘട്ടത്തിന്റെ, ഒരു സാമൂഹ്യ ഘടനയുടെയുമൊക്കെ ചരിത്രം
വായിച്ചെടുക്കാന്‍ നമുക്ക് സാധിക്കാറുണ്ട്.
മലയാളത്തിലെ ആദ്യത്തെ ആത്മകഥ എന്നു
വിശേഷിപ്പിക്കപ്പെടാവുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ- എന്റെനാടുകടത്തല്‍-
മുതല്‍, മുണ്ടശ്ശേരിയുടെയും,എം.കെ.കെ.നായരുടെയും, മലയാറ്റൂര്‍
രാമകൃഷ്ണന്റെയുമൊക്കെ ആത്മകഥകളിലൂടെ കടന്നു പോയ കേരളീയര്‍ക്കു മുന്നില്‍
വ്യത്യസ്തമായ ഒരു പ്രവര്‍ത്തന മണ്ഡലത്തില്‍ അതി പ്രശസ്തമാംവിധം സംഭാവനകള്‍ നല്കിയ
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ 'സ്വരഭേദങ്ങള്‍' എന്ന ആത്മകഥ അതുകൊണ്ടു
തന്നെ വ്യത്യസ്തത പുലര്‍ത്തുന്നു. മലയാളത്തിലാദ്യമായി ഒരാത്മകഥയുടെ
പ്രസക്തഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആത്മകഥയെഴുതിയ ആള്‍ തന്നെ വായിച്ച്,
അതിന്റെ ഓഡിയോ ബുക്കു കൂടി ഈ പുസ്തകത്തിനൊപ്പം ഇറക്കിയിട്ടുണ്ട് എന്ന
പ്രത്യേകതയുമുണ്ട്.
കോട്ടയം തിരുനക്കര മൈതാനത്തു 2013 ഫെവ്രുവരി 01 മുതല്‍ 10 വരെ നടന്ന 29-മത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു 10-ാം തീയതി നടന്ന കവിയരങ്ങില്‍ പങ്കെടുക്കുന്നതിന് പോയിരുന്നു. സാധാരണ എല്ലാ വര്‍ഷവും ഒന്നിലധികം ദിവസങ്ങളില്‍ പുസ്തകമേളയിലും അനുബന്ധിച്ചുള്ള പരിപാടികളിലും പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ തിരക്കുമൂലം സാധിച്ചില്ല. അങ്ങനെയിരിക്കവെയാണ് കവിയരങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടുന്നത്. ആദ്യമായിട്ടായിരുന്നു എനിക്ക് പുസ്തകമേളയില്‍ കവിത അവതരിപ്പിക്കാന്‍ ക്ഷണം കിട്ടുന്നത്. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് കവിയരങ്ങ്. എസ്. ജോസഫ് അദ്ധ്യക്ഷന്‍, മനോജ് കുറൂര്‍ ഉദ്ഘാടനം, രാജു വള്ളിക്കുന്നം, എം.ആര്‍.രേണുകുമാര്‍ ഉള്‍പ്പെടെയുളള കവികള്‍ പങ്കെടുക്കുന്നു. അന്ന് പുസ്തകമേള അവസാനിക്കുകയാണ് അതുകൊണ്ട് കവിയരങ്ങ് ഉച്ചകഴിഞ്ഞായിരുന്നുവെങ്കിലും രാവിലെ തന്നെ പുറപ്പെട്ടു. വിവിധ പുസ്തക പ്രസിദ്ധീകരണ ശാലക്കാരുടെ സ്റ്റാളുകള്‍ കയറിയിറങ്ങി. കുറെ പുസ്തകങ്ങള്‍ വാങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'സ്വരഭേദങ്ങളെ'ക്കുറിച്ചുള്ള ലേഖനം വന്നപ്പോള്‍ തന്നെ ഈ പുസ്തകം വാങ്ങണം എന്നു ഞാന്‍ കരുതിയിരുന്നു. അതുകൊണ്ട് ഞാന്‍ ഈ പുസ്തകം തെരെഞ്ഞു പിടിച്ചു വാങ്ങി. കവിയരങ്ങില്‍ പങ്കെടുത്തു കവിതചൊല്ലി. വീട്ടിലെത്തി. വൈകുന്നേരം ആറുമണിയോടു കൂടി കൈകളിലെടുത്ത 'സ്വരഭോദങ്ങള്‍' ഞാന്‍ പിന്നെ താഴെ വെയ്ക്കുന്നതു 192 പേജുകള്‍,വായിച്ചും, ചിത്രങ്ങള്‍ അച്ചടിച്ച 12 പേജുകള്‍ കണ്ടു കഴിഞ്ഞുമാണ്. അത്രമാത്രം വായനക്കാരനെ പിടിച്ചിരുത്താന്‍ കഴിയുന്ന രചനാ ശൈലിയാണ് ഭാഗ്യലക്ഷ്മിയുടേതെന്നു പറയാതെ വയ്യ. ഒരു പക്ഷെ അവര്‍ ആമുഖത്തില്‍ പറഞ്ഞതു പോലെ -
കോട്ടയം തിരുനക്കര മൈതാനത്തു 2013 ഫെവ്രുവരി 01 മുതല്‍ 10 വരെ നടന്ന 29-മത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചു 10-ാം തീയതി നടന്ന കവിയരങ്ങില്‍ പങ്കെടുക്കുന്നതിന് പോയിരുന്നു. സാധാരണ എല്ലാ വര്‍ഷവും ഒന്നിലധികം ദിവസങ്ങളില്‍ പുസ്തകമേളയിലും അനുബന്ധിച്ചുള്ള പരിപാടികളിലും പങ്കെടുക്കാറുണ്ടെങ്കിലും ഇത്തവണ തിരക്കുമൂലം സാധിച്ചില്ല. അങ്ങനെയിരിക്കവെയാണ് കവിയരങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടുന്നത്. ആദ്യമായിട്ടായിരുന്നു എനിക്ക് പുസ്തകമേളയില്‍ കവിത അവതരിപ്പിക്കാന്‍ ക്ഷണം കിട്ടുന്നത്. ഉച്ചകഴിഞ്ഞ് 2 മണിക്കാണ് കവിയരങ്ങ്. എസ്. ജോസഫ് അദ്ധ്യക്ഷന്‍, മനോജ് കുറൂര്‍ ഉദ്ഘാടനം, രാജു വള്ളിക്കുന്നം, എം.ആര്‍.രേണുകുമാര്‍ ഉള്‍പ്പെടെയുളള കവികള്‍ പങ്കെടുക്കുന്നു. അന്ന് പുസ്തകമേള അവസാനിക്കുകയാണ് അതുകൊണ്ട് കവിയരങ്ങ് ഉച്ചകഴിഞ്ഞായിരുന്നുവെങ്കിലും രാവിലെ തന്നെ പുറപ്പെട്ടു. വിവിധ പുസ്തക പ്രസിദ്ധീകരണ ശാലക്കാരുടെ സ്റ്റാളുകള്‍ കയറിയിറങ്ങി. കുറെ പുസ്തകങ്ങള്‍ വാങ്ങി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'സ്വരഭേദങ്ങളെ'ക്കുറിച്ചുള്ള ലേഖനം വന്നപ്പോള്‍ തന്നെ ഈ പുസ്തകം വാങ്ങണം എന്നു ഞാന്‍ കരുതിയിരുന്നു. അതുകൊണ്ട് ഞാന്‍ ഈ പുസ്തകം തെരെഞ്ഞു പിടിച്ചു വാങ്ങി. കവിയരങ്ങില്‍ പങ്കെടുത്തു കവിതചൊല്ലി. വീട്ടിലെത്തി. വൈകുന്നേരം ആറുമണിയോടു കൂടി കൈകളിലെടുത്ത 'സ്വരഭോദങ്ങള്‍' ഞാന്‍ പിന്നെ താഴെ വെയ്ക്കുന്നതു 192 പേജുകള്‍,വായിച്ചും, ചിത്രങ്ങള്‍ അച്ചടിച്ച 12 പേജുകള്‍ കണ്ടു കഴിഞ്ഞുമാണ്. അത്രമാത്രം വായനക്കാരനെ പിടിച്ചിരുത്താന്‍ കഴിയുന്ന രചനാ ശൈലിയാണ് ഭാഗ്യലക്ഷ്മിയുടേതെന്നു പറയാതെ വയ്യ. ഒരു പക്ഷെ അവര്‍ ആമുഖത്തില്‍ പറഞ്ഞതു പോലെ -
"എന്റെ ജീവിതത്തിലുടനീളം ഞാന്‍ കടന്നു വന്ന കല്ലും മുള്ളും നിറഞ്ഞവഴികളും, ഞാന്‍ സ്‌നേഹിച്ചവരില്‍ നിന്ന് എനിക്ക് തിരിച്ചു കിട്ടിയ തിക്താനുഭവങ്ങളും എനിക്കു നല്കിയ കരുത്താണ് ഈ പുസ്തകം എഴുതാന്‍ പ്രചോദനമായത്."-അതു തന്നെയാവും ഈ പുസ്തകം വായനക്കാരന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നത്.
സ്വന്തം ആത്മാവിന്റെ ശബ്ദത്തിനു കാതോര്‍ത്ത്, ആ ആത്മാവില്‍ നിന്നും ഒഴുകിയെത്തിയ വാക്കുകളാണ്; നമുക്കായി അവര്‍ ഈ പുസ്തകത്തിലൂടെ പകര്‍ന്നു തരുന്നത്. എഴുത്തില്‍ സത്യസന്ധത പുലര്‍ത്തുമ്പോഴും ചില അപ്രിയ സത്യങ്ങള്‍ മറ്റുള്ളവരെ വേദനിപ്പിക്കുമെന്നോര്‍ത്ത് പറയാതിരുന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു.
നാലു വയസ്സുമുതല്‍, സംരക്ഷിക്കാനോ,
സ്‌നേഹിക്കാനോ, ആരുമില്ലാതെ കടന്നുപോയ ബാല്യത്തിലുടെ, കൗമാരത്തിലൂടെ, അനാഥത്വത്തിലൂടെ,
കഠിനാദ്ധ്വാനത്തിലൂടെ, അവര്‍ നേടിയെടുത്ത വ്യക്തിത്വം, അവരുടെ ജീവിതം, അംഗീകാരം,
നേട്ടങ്ങള്‍ ഒക്കെ അവര്‍ നമുക്കു മുന്നില്‍ ഈ ആത്മകഥയിലൂടെ വരച്ചു കാട്ടുന്നു.
ചെറിയ കാര്യങ്ങള്‍ക്കു വേണ്ടിപോലും മനസ്സു തളരുകയും, ആത്മഹത്യയ്ക്കു ശ്രമിക്കുകയും
ചെയ്യുന്ന ചിലര്‍ക്കെങ്കിലും ഈ പുസ്തകം പ്രചോദനമാകുമെന്ന് അവര്‍ കരുതുന്നു.
അതാണതിന്റെ പ്രസക്തിയും.
പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും വെള്ളിവെളിച്ചത്തില്‍ നില്ക്കുന്ന ഭാഗ്യലക്ഷ്മി മലയാളിക്കു മുന്നില്‍ ഒരു തുറന്നു പറച്ചിലിലൂടെ കടന്നു വരികയാണ്. അവരുടെ ജീവിതം ഒരോ മലയാളി പെണ്‍കുട്ടിയും ശ്രദ്ധയോടെ മനസ്സിലാക്കേണ്ടുന്ന ഒരു പാഠപുസ്തകം തന്നെയാണ്.കാലൊന്നിടറിയാല്‍ താന്‍ തെന്നിവീഴുന്ന ചതിക്കുഴികളെക്കുറിച്ച് ഓരോ നിമിഷവും തന്നെത്തന്നെ ഓര്‍മ്മപ്പെടുത്തുകയും അതിന്റെ ഭാഗമായി മറ്റള്ളവര്‍ക്കു മുന്നില്‍, ധിക്കാരിയും അഹങ്കാരിയുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ഭാഗ്യലക്ഷ്മി ചിലര്‍ക്കെങ്കിലും ഉത്തരം കിട്ടാത്ത ഒരു കടങ്കഥ തന്നെയായിരുന്നു.
അവതാരികയില്‍ സത്യന്‍ അന്തിക്കാടു പറയുന്നതു പോലെ വായിച്ചു തീരാനാകാത്ത ഒരപൂര്‍വ്വ ജീവിതമാണ് ഭാഗ്യലക്ഷ്മി.
ഒരു പക്ഷേ മറ്റേതെങ്കിലും പെണ്‍കുട്ടിയായിരുന്നെങ്കില്‍, ഇന്നത്തെ ഭാഗ്യലക്ഷ്മിയുടെ അവസ്ഥയില്‍ എത്തുമോ എന്നു സംശയമാണ്. അനാഥത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ നിന്നും തന്നില്‍തന്നെ പ്രതിരോധത്തിന്റെ ഒരു ജീവശക്തി വളര്‍ത്തിയെടുത്ത് പാഞ്ഞുപോകുന്ന ഒരു യാഗാശ്വമായി ഭാഗ്യലക്ഷ്മി മാറുന്നു എന്നതാണ് ഈ ജീവിതകഥയിലൂടെ വെളിവാകുന്നത്.
ഒറ്റപ്പെട്ടുപോയ കുട്ടി, ഡബ്ബിംഗ് റൂമുകളിലേക്ക്; ജീവിതത്തിലേക്കും, പടിയിറങ്ങിപ്പോയ ദാമ്പത്യം, അങ്ങനെ ....ഒന്‍പതു ഭാഗങ്ങളായി ഈ പൂസ്തകം തിരിച്ചിരിക്കുന്നു.ഓരോ ഭാഗവും അടുത്ത ഭാഗത്തിലേക്ക് നമ്മളെ ആകാംക്ഷ വളര്‍ത്തി കൂട്ടിക്കൊണ്ടു പോകുന്നു.
വെള്ളിമാടുകുന്നിലെ ബാലമന്ദിരത്തിലെ ജീവിതം വിവരിക്കുന്നതു വായിക്കുമ്പോള്‍ നാം ഇതുവരെ അറിഞ്ഞിരുന്ന ബോള്‍ഡായ ഭാഗ്യലക്ഷ്മി തന്നെയോ എന്നു നാം ഒരു വേള സംശയിച്ചു പോകും.ഇടയ്‌ക്കെപ്പോഴെങ്കിലും നമ്മുടെ കണ്ണുകള്‍ ഈറനണിഞ്ഞിട്ടില്ലായെങ്കില്‍ നമുക്ക്, നമ്മുടെ മനസ്സിന്, എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുകയാവും നല്ലത്.
...............ഒരു ഡോക്ടര്‍ ചോദിച്ചു.
'ഉങ്ക വീട്ടിലെ പെരിയവങ്കയാരും ഇല്ലിയാ?'
'ഇല്ലെ. നാനും എന്‍ അണ്ണനും മട്ടും താന്‍. അണ്ണാ സ്‌ക്കൂളുക്ക് പോയിരുക്ക്.'
എന്തു പറയണം എന്നറിയാതെ ഡോക്ടര്‍മാര്‍ മിണ്ടാതിരുന്നു. ഒരു ഡോക്ടര്‍ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു. 'പാപ്പാ....ഉങ്ക അമ്മ ഇറന്തിട്ടാങ്ക.'
അമ്മയുടെ മരണത്തെ
ഏകാകിയായി അഭിമുഖീകിരിക്കേണ്ടി വരുന്ന ബാലികയായ ഭാഗ്യലക്ഷ്മിയുടെ അവസ്ഥ
എഴുതിയിരിക്കുന്ന ഈ ഭാഗം ഏത് കഠിനഹൃദയനേയും ഒരു വേള
നൊമ്പരപ്പെടുത്താതിരിക്കില്ല.
ഡബ്ബിംഗ് തീയേറ്ററിലെ അരങ്ങേറ്റവും, സുപ്രസിദ്ധ നടന്‍ പ്രേംനസീറിന്റെ കയ്യില്‍ നിന്നും വാങ്ങിയ ആദ്യത്തെ സമ്മാനത്തെക്കുറിച്ചുമൊക്കെ വളരെ അഭിമാനത്തോടെയാണ്. അവര്‍ എഴുതുന്നത്. ഡബ്ബിംഗ് രംഗത്തെ തന്റെ വളര്‍ച്ചയുടെ കഥ അവര്‍ വിവരിക്കുമ്പോള്‍ അത് മലയാള സിനിമാ ചരിത്രത്തിന്റെ വളര്‍ച്ചയുടെ കഥകൂടിയാണെന്നു നാം തിരിച്ചറിയുന്നു. നടന്‍, ശ്രീനിവാസനും, മോഹന്‍ലാലും, പ്രിയദര്‍ശനും, അന്തരിച്ചുപോയ സംഗീത സംവീധായകന്‍ രവീന്ദ്രനും, സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയും ഭാര്യയും ഒക്കെ നാം കാണാത്ത വേഷങ്ങളില്‍ ഈ ആത്മകഥയിലെ കഥാപാത്രങ്ങളാവുന്നു.
കര്‍മ്മം കൊണ്ടു അമ്മയായ വല്യമ്മയെക്കുറിച്ചെഴുതമ്പോള്‍ അടൂര്‍ ഭവാനിയെന്ന അനുഗൃഹീത കലാകാരി അവതരിപ്പിച്ച ചില കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലേക്കോടിക്കയറി വന്നാല്‍ അതു സിനിമയും ജീവിതവും തമ്മിലുള്ള ഇഴപിരിയ്ക്കാനാവാത്ത ബന്ധത്തിന്റെ ബാക്കിപത്രം എന്നു കരുതുകയാവും ഉചിതം.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടി സ്‌നേഹം കൊതിച്ച് ഒരു പ്രണയത്തില്‍ അകപ്പെടുന്നതും അതു വിവാഹത്തില്‍ കലാശിക്കുന്നതും, ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും, മക്കളുടെ ജനനവും, വിവാഹമോചനവും വായിച്ചു പോകുമ്പോള്‍ ഇതു ജീവിതം തന്നെയോ എന്നു നാം സംശയിച്ചു പോകും. ഇത്രമാത്രം വേദനയും കണ്ണീരും എന്തിനായി ഈശ്വരന്‍ ഇവര്‍ക്കു നല്കി എന്നു നാം ഈശ്വരനോട് ചോദിച്ചു പോകും. തീച്ചൂളയില്‍ ഉരുകി തെളിഞ്ഞ പൊന്നുപോലെ ഭാഗ്യലക്മിയുടെ ജീവിതം നമുക്കു മുന്നിലെത്തുമ്പോള്‍, തോല്ക്കാന്‍ മനസ്സില്ലാത്ത ഒരു പെണ്‍കുട്ടിയുടെ വിധിയുടെ നേര്‍ക്കുളള വെല്ലുവിളിയും, ഒരു വേള ചിലരെങ്കിലും ഭ്രമിച്ചു പോകുന്ന സിനിമയുടെ ആഡംബരങ്ങളിലേക്കും അതിലെ ചതിക്കുഴികളിലേക്കും വീഴാതെ തന്റേടത്തോടെ ജീവിതത്തെ നേരിടുന്നതും ഈ ആത്മകഥയിലൂടെ നമുക്കു മുന്നില്‍ തെളിയുമ്പോള്‍ നാം നമിച്ചു പോകുന്നത് ഈ പുസ്തകത്തിന്റെ ആദ്യഘട്ടത്തില്‍ നമ്മുടെ മനസ്സില്‍ അല്പം ഈര്‍ഷ്യയുണ്ടാക്കി കടന്നുപോയ ഭാഗ്യലക്ഷ്മിയുടെ വല്യമ്മയ്ക്കു മുന്നിലാണ്. ജീവിതത്തിലെ അടുക്കും ചിട്ടയും, വെല്ലുവി്‌ളികളെ നേരിടാനുള്ള കരുത്തും ആര്‍ജ്ജിച്ചെടുക്കുന്നതില്‍ അവരോടൊത്തുള്ള ജീവിതം തന്നെ സഹായിച്ചു എന്ന് ഭാഗ്യലക്ഷ്മി തുറന്നു പറയുന്നുമുണ്ട്.
വിവാഹമോചനത്തിനു ശേഷമുള്ള തന്റെ രണ്ടു കുട്ടികളുമൊത്തുള്ള ജീവിതവും, തന്റെ പ്രണയവും, തന്റെ ജീവിതത്തില്‍ താങ്ങും തണലുമായി നിന്നവരെക്കുറിച്ചുമുള്ള ഓര്‍മ്മകളാണ് തുടര്‍ന്ന് എഴുതിയിരിക്കുന്നത്. ഡബ്ബിംഗ് റൂമിലെ ശബ്ദലോകത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ നാം സ്‌ക്രീനില്‍ കാണുന്ന സിനിമ ഇങ്ങനെയൊക്കെയാണല്ലോ രൂപം കൊള്ളുന്നത് എന്ന് ചിലരെങ്കിലും അത്ഭുതം കൂറാതെയിരിക്കില്ല. സിനിമാ ലോകത്തെ തന്റെ പരീക്ഷണങ്ങളെക്കുറിച്ചും, തന്റെ സിനിമാ അഭനയത്തെക്കുറിച്ചും, സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചും എഴുതുമ്പോഴും , തന്റെ ജീവിതത്തിലെ നേട്ടങ്ങളെകുറിച്ചും കോട്ടങ്ങളെക്കുറിച്ചും അവര്‍ എഴുതുമ്പോഴും നമ്മുടെ വേണ്ടപ്പെട്ടവരാരോ നമ്മളോടു സംസാരിക്കുന്നതുപോലെയേ തോന്നൂ.
ഡബ്ബിംഗ് തീയേറ്ററിലെ അരങ്ങേറ്റവും, സുപ്രസിദ്ധ നടന്‍ പ്രേംനസീറിന്റെ കയ്യില്‍ നിന്നും വാങ്ങിയ ആദ്യത്തെ സമ്മാനത്തെക്കുറിച്ചുമൊക്കെ വളരെ അഭിമാനത്തോടെയാണ്. അവര്‍ എഴുതുന്നത്. ഡബ്ബിംഗ് രംഗത്തെ തന്റെ വളര്‍ച്ചയുടെ കഥ അവര്‍ വിവരിക്കുമ്പോള്‍ അത് മലയാള സിനിമാ ചരിത്രത്തിന്റെ വളര്‍ച്ചയുടെ കഥകൂടിയാണെന്നു നാം തിരിച്ചറിയുന്നു. നടന്‍, ശ്രീനിവാസനും, മോഹന്‍ലാലും, പ്രിയദര്‍ശനും, അന്തരിച്ചുപോയ സംഗീത സംവീധായകന്‍ രവീന്ദ്രനും, സംവിധായകന്‍ ശ്രീകുമാരന്‍ തമ്പിയും ഭാര്യയും ഒക്കെ നാം കാണാത്ത വേഷങ്ങളില്‍ ഈ ആത്മകഥയിലെ കഥാപാത്രങ്ങളാവുന്നു.
കര്‍മ്മം കൊണ്ടു അമ്മയായ വല്യമ്മയെക്കുറിച്ചെഴുതമ്പോള്‍ അടൂര്‍ ഭവാനിയെന്ന അനുഗൃഹീത കലാകാരി അവതരിപ്പിച്ച ചില കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സിലേക്കോടിക്കയറി വന്നാല്‍ അതു സിനിമയും ജീവിതവും തമ്മിലുള്ള ഇഴപിരിയ്ക്കാനാവാത്ത ബന്ധത്തിന്റെ ബാക്കിപത്രം എന്നു കരുതുകയാവും ഉചിതം.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടി സ്‌നേഹം കൊതിച്ച് ഒരു പ്രണയത്തില്‍ അകപ്പെടുന്നതും അതു വിവാഹത്തില്‍ കലാശിക്കുന്നതും, ദാമ്പത്യത്തിലെ പൊരുത്തക്കേടുകളും, മക്കളുടെ ജനനവും, വിവാഹമോചനവും വായിച്ചു പോകുമ്പോള്‍ ഇതു ജീവിതം തന്നെയോ എന്നു നാം സംശയിച്ചു പോകും. ഇത്രമാത്രം വേദനയും കണ്ണീരും എന്തിനായി ഈശ്വരന്‍ ഇവര്‍ക്കു നല്കി എന്നു നാം ഈശ്വരനോട് ചോദിച്ചു പോകും. തീച്ചൂളയില്‍ ഉരുകി തെളിഞ്ഞ പൊന്നുപോലെ ഭാഗ്യലക്മിയുടെ ജീവിതം നമുക്കു മുന്നിലെത്തുമ്പോള്‍, തോല്ക്കാന്‍ മനസ്സില്ലാത്ത ഒരു പെണ്‍കുട്ടിയുടെ വിധിയുടെ നേര്‍ക്കുളള വെല്ലുവിളിയും, ഒരു വേള ചിലരെങ്കിലും ഭ്രമിച്ചു പോകുന്ന സിനിമയുടെ ആഡംബരങ്ങളിലേക്കും അതിലെ ചതിക്കുഴികളിലേക്കും വീഴാതെ തന്റേടത്തോടെ ജീവിതത്തെ നേരിടുന്നതും ഈ ആത്മകഥയിലൂടെ നമുക്കു മുന്നില്‍ തെളിയുമ്പോള്‍ നാം നമിച്ചു പോകുന്നത് ഈ പുസ്തകത്തിന്റെ ആദ്യഘട്ടത്തില്‍ നമ്മുടെ മനസ്സില്‍ അല്പം ഈര്‍ഷ്യയുണ്ടാക്കി കടന്നുപോയ ഭാഗ്യലക്ഷ്മിയുടെ വല്യമ്മയ്ക്കു മുന്നിലാണ്. ജീവിതത്തിലെ അടുക്കും ചിട്ടയും, വെല്ലുവി്‌ളികളെ നേരിടാനുള്ള കരുത്തും ആര്‍ജ്ജിച്ചെടുക്കുന്നതില്‍ അവരോടൊത്തുള്ള ജീവിതം തന്നെ സഹായിച്ചു എന്ന് ഭാഗ്യലക്ഷ്മി തുറന്നു പറയുന്നുമുണ്ട്.
വിവാഹമോചനത്തിനു ശേഷമുള്ള തന്റെ രണ്ടു കുട്ടികളുമൊത്തുള്ള ജീവിതവും, തന്റെ പ്രണയവും, തന്റെ ജീവിതത്തില്‍ താങ്ങും തണലുമായി നിന്നവരെക്കുറിച്ചുമുള്ള ഓര്‍മ്മകളാണ് തുടര്‍ന്ന് എഴുതിയിരിക്കുന്നത്. ഡബ്ബിംഗ് റൂമിലെ ശബ്ദലോകത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ നാം സ്‌ക്രീനില്‍ കാണുന്ന സിനിമ ഇങ്ങനെയൊക്കെയാണല്ലോ രൂപം കൊള്ളുന്നത് എന്ന് ചിലരെങ്കിലും അത്ഭുതം കൂറാതെയിരിക്കില്ല. സിനിമാ ലോകത്തെ തന്റെ പരീക്ഷണങ്ങളെക്കുറിച്ചും, തന്റെ സിനിമാ അഭനയത്തെക്കുറിച്ചും, സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചും എഴുതുമ്പോഴും , തന്റെ ജീവിതത്തിലെ നേട്ടങ്ങളെകുറിച്ചും കോട്ടങ്ങളെക്കുറിച്ചും അവര്‍ എഴുതുമ്പോഴും നമ്മുടെ വേണ്ടപ്പെട്ടവരാരോ നമ്മളോടു സംസാരിക്കുന്നതുപോലെയേ തോന്നൂ.
എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, യാത്രക്കാരുടെ ശ്രദ്ധക്ക്, ചിന്താവിഷ്ടയായ ശ്യാമള, മഴവില്‍ക്കാവടി, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പാലേരി മാണിക്യം കാരുണ്യം ഓര്‍മ്മച്ചെപ്പ്, മണിച്ചിത്രത്താഴ്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, കോളിളക്കം അങ്ങനെ എത്രയെത്ര സിനിമകളാണ് ഭാഗ്യലക്ഷ്മിയുടെ ശബ്ദവിസ്മയത്തിലൂടെ മലയാളിക്കു മുന്നിലെത്തിയത്. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ഭാഗ്യലക്ഷ്മി, മലയാള സിനിമയിലൂടെ നമുക്കു മുന്നില്‍ ശബ്ദത്തിന്റെ നാനാര്‍ത്ഥങ്ങള്‍ മലായാളിക്കു മുന്നില്‍ പകര്‍ന്നു തന്ന് നിലകൊള്ളുകയാണ്. താന്‍ ജീവിതത്തില്‍ പകര്‍ന്നാടിയ വ്യത്യസ്ത വേഷങ്ങള്‍ പോലെ ലോകമാകമാ ന മുള്ള മലയാളികളു ടെയെല്ലാം സ്വത്തായി ഭാഗ്യലക്ഷ്മി മാറി എന്നത് അംഗീകരിക്കേണ്ടുന്ന വസ്തുതയാണ്. ഡബ്ബിംഗ് എന്ന കുറേപ്പേര്‍ മാത്രം അറിഞ്ഞിരുന്ന ഒരു കലയെ മലയാളിയുടെ നിത്യവര്‍ത്തമാനത്തിന്റെ വിഷയമേഖലയിലേക്ക് ആനയിക്കുന്നതില്‍ ഭാഗ്യലക്ഷ്മി വഹിച്ച പങ്ക് നാം അംഗീകരിച്ചേ മതിയാവൂ.
ലളിതമായ ഭാഷ. ഈ പുസ്തകത്തിന്റെ എടുത്തു പറയേണ്ടുന്ന ഒരു പ്രത്യേകത അതു തന്നെയാണ്. തന്റെ ശബ്ദം എത്രമാത്രം പരിശൂദ്ധമായി അവര്‍ കാത്തു സൂക്ഷിക്കുന്നുവോ അത്രയും ശ്രദ്ധ താന്‍ തിരഞ്ഞെടുക്കുന്ന വാക്കുകളിലും, വാചകങ്ങളിലും അവര്‍ കാണിച്ചിട്ടുണ്ട് എന്നത് അവരുടെ ഭാഷയോടുള്ള അദമ്യമായ സ്‌നേഹം ഒന്നു കൊണ്ടു മാത്രമാണ്.
പറയേണ്ടതുമാത്രം പറയാനും, പറയേണ്ട അളവില്‍ പറയാനും അവര്‍ വളരെ ശ്രദ്ധവെച്ചിട്ടുണ്ട്. ജീവിതത്തില്‍ കയ്പു നീര്‍ തന്നവരോടും, തന്നെ അംഗീകരിക്കാതെ അവഗണിച്ചവരോടും ഒട്ടും തന്നെ പരിഭവമില്ലാതെ ആരെയും വല്ലാതെ മുറിവേല്പിക്കാതെ, വേദനിപ്പിക്കാതെ, പുസ്തകത്തിന്റെ ആമുഖത്തില്‍ പറഞ്ഞതുപോലെ, മറ്റുള്ളവര്‍ക്കു പ്രചേദനപ്പ്രദമാകുന്ന ഒരു കൃതിയായി ഇതിനെ മാറ്റുവാന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ജീവിതത്തില്‍ വളരെയധികം ശ്രദ്ധ എല്ലാകാര്യങ്ങളിലും അവര്‍ പുലര്‍ത്തിയിരുന്നുവെങ്കിലും അവര്‍ പരാജയപ്പെട്ടിട്ടുള്ളത് സ്‌നേഹത്തിന്റെ മുന്നില്‍ മാത്രമാണെന്ന് ഈ പുസ്തകത്തിലെ പല സംഭവങ്ങളും വെളിവാക്കുന്നു.
അനാഥത്വത്തിന്റെയും, യാതനകളുടെയും ലോകത്തുനിന്ന് പ്രകാശം പരത്തുന്ന ഒരു വ്യക്തിത്വമായി മലയാളിക്കു മുന്നിലേക്ക്, അവന്റെ ഹൃദയത്തിന്റെ ഉള്ളിലേക്ക് ഭാഗ്യലക്ഷ്മി കടന്നു വരികയാണ് -സ്വരഭേദങ്ങള്‍ എന്ന ആത്മകഥയിലൂടെ. പ്രിയപ്പെട്ടവായനക്കാരെ, ഈ പുസ്തകം വായിച്ചില്ലെങ്കില്‍ മലയാളത്തിലെ ഏറ്റവും നല്ല പുസ്തകം വായിച്ചിട്ടില്ല എന്നു ഞാന്‍ പറയുന്നില്ല. പക്ഷേ മലയാളത്തില്‍ ഇന്നുവരെ ഇറങ്ങിയ പുസ്തകങ്ങളില്‍ നിങ്ങളുടെ ഹൃദയത്തെ തൊടുന്ന ഒരു പുസ്തകം നിങ്ങള്‍ വായിച്ചിട്ടില്ല എന്നു ഞാന്‍ തീര്‍ച്ചയായും പറയും.
ഈ പുസ്തകത്തിന്റെ അവസാന താളില്‍ 'ജീവിത തീരത്ത് ഒറ്റയ്ക്കു തന്നെ' എന്ന ടൈറ്റിലുള്ള ചിത്രം കാണുമ്പോള്‍...ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന വായനക്കാര്‍ ഒന്നടങ്കം പറയാതിരിക്കില്ല 'ഇല്ല ഭാഗ്യലക്ഷ്മി നിങ്ങള്‍ ഒറ്റയ്ക്കല്ല, ഈ ആത്മകഥയിലൂടെ നിങ്ങളെ വായിച്ചറിഞ്ഞ എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്; എന്നും.'
സ്വരഭേദങ്ങള്‍
(ആത്മകഥ)
ഭാഗ്യലക്ഷ്മി
പ്രസാധനം: ഡി.സി.ബുക്‌സ് കോട്ടയം
വില- 175 രൂപ
..........................
5 comments:
സിനിമയുടെ അന്തപുരങ്ങളില്‍ നിന്നൊരു ആക്രോശം - അതാണ് ഭാഗ്യലക്ഷ്മിയിലൂടെ സംഭവിച്ചത്. അതിന്റെ പോരുലറിയാനും അത് ഭംഗിയായി വിശകലനം ചെയ്യാനുമുള്ള സുരേഷിന്‍റെ ശ്രമം വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ .
തീര്‍ച്ചയായും വായിയ്ക്കണം
വായിയ്ക്കണം ..........
വായിക്കും .......
വേദനകളുടെ നിറഭേദങ്ങള്‍ നിറഞ്ഞ അതി മനോഹരമായ എഴുത്ത്... ജീവിതത്തിന്റെ വേലിയേറ്റങ്ങള്‍ അത്ര ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു..വായിക്കുന്ന ആരുടേയും കണ്ണുകള്‍ അര്‍ദ്രമാവുമെന്നതില്‍ സംശയമില്ല...200 പേജുകളോളം ഉള്ള ബുക്ക് ഒറ്റയിരുപ്പില്‍ തന്നെ വായിച്ചു തീര്‍ക്കും നമ്മള്‍...അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുക്കിയെടുത്ത അക്ഷരക്കൂട്ടുകള്‍..നടന്നു തീര്‍ത്ത വേദനകളും കരഞ്ഞു തീര്‍ത്ത കണ്ണീരും കൈമുതലാക്കി ജീവിതം വെട്ടിപ്പിടിച്ച അസാമാന്യ മനക്കരുത്തുള്ള "ശബ്ദ റാണി " ഭാഗ്യലക്ഷ്മിയുടെ ആത്മ കഥ...ബെന്‍യാമീന്റെ "ആടുജീവിത"ത്തിനു ശേഷം മനസിനെ ഇത്രയധികം പിടിച്ചുലച്ച മറ്റൊരു ബുക്കും ഞാന്‍ വായിച്ചിട്ടില്ല....
Post a Comment