Ettumanoor Visheshangal

Tuesday, August 6, 2013

എങ്ങനെ മറക്കുമെൻ ചങ്ങാതിയെ – ആകാശവാണിയെ!




     റേഡിയോ ഒരു നല്ല ചങ്ങാതിയായി മാറിയിട്ട് കാലം കുറെയായി. ചങ്ങാതിയായ കാലം മുതൽ ആകാശവാണി, തിരുവനന്തപുരം, ആലപ്പുഴ....... എന്നിങ്ങനെ കേൾക്കാത്ത ദിവസങ്ങൾ വളരെ കുറവാണ്.

  ചെറുപ്പത്തിൽ രാവിലെ പുതച്ചുമൂടിക്കിടന്നുറങ്ങുംപോൾ ഉദയഗീതവുമായി ചങ്ങാതി അരികിലെത്തും. എത്രയെത്ര ഭക്തിഗാനങ്ങളാണ് പാതിയുറക്കത്തിൽ കേട്ടു കേട്ടു മനസ്സിൽ പതിഞ്ഞിട്ടുള്ളത്.  യേശുദാസും, ജയചന്ദ്രനും, കമുകറയും, പി. ലീലയും, പരിചയക്കാരാവുന്നത് ആകാശവാണി മുഖേനയാണ്!  തുടർന്നെത്തുന്ന പ്രഭാതഭേരി, നമ്മളോരോരുത്തരും പ്രതികരിക്കണം എന്നു കരുതുന്നതും എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യാത്തതുമായ,  വിഷയങ്ങളെക്കുറിച്ചുള്ളതായിരിക്കും. സർക്കാർ മാദ്ധ്യമമെങ്കിലും, പരിമിതികളുണ്ടെങ്കിലും,  വിഷയം പക്ഷപാതരഹിതമായി അവതരിപ്പിക്കാൻ ആകാശവാണി ശ്രമിക്കാറുണ്ട്.
പണ്ഡ്ഡിതനും പാമരനും ഒരു പോലെ ഇഷ്ടപ്പെടുന്ന തരത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ കഴിയുന്നു എന്നതാണ് ആകാശവാണിയുടെ പ്രത്യേകത. 1943 മാർച്ച് 12-നു തിരുവിതാംകൂറിലെ ആദ്യത്തെ റേഡിയോ സ്റ്റേഷൻ, മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ ഉദ്ഘാടനം ചെയ്തു എന്നുള്ളത് ചരിത്രം.

    വി. സാംബശിവനും, കെടാമംഗലം സദാനന്ദനും, ഹർഷകുമാറും, അവതരിപ്പിച്ച കഥാപ്രസംഗങ്ങൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു.

    ബാലലോകവും, തമിഴ്ചൊൽമാലയുമൊക്കെ ഓർമ്മകളിൽ മങ്ങാതെ മായാതെ നില്ക്കുന്നു. രഞ്ജിനി എന്ന ചലച്ചിത്ര ഗാന പരിപാടി കേൾക്കാൻ എത്രയെത്ര ശ്രോതാക്കളാണ് കാതോർത്തിരുന്നത്.

   ആകാശവാണി നാടകങ്ങൾ കേൾക്കാനായി കാതോർത്തിരുന്ന ആ നാളുകൾ എങ്ങനെ മറക്കാനാവും. റ്റി.പി. രാധാമണി, സതീഷ് ചന്ദ്രൻ, എന്നിവർ ഒരു കാലത്ത് റേഡിയോ നാടക ശ്രോതാക്കളുടെ പ്രിയ താരങ്ങളായിരുന്നു. രാമൻകുട്ടി നായർ, ദേവകിയമ്മ, രാധാദേവി, ഖാൻ കാവിൽ, തിക്കോടിയൻ, വാർത്താവായനയിലൂടെ പ്രശസ്തനായ രാമചന്ദ്രൻ, അലക്സ് വള്ളക്കാലിൽ, വെണ്മണി വിഷ്ണു, ഉണ്ണിക്കൃഷ്ണൻ പറക്കോട്, ബലദീവാനന്ത സാഗര (സംസ്കൃതം വാർത്ത), രാജേശ്വരീ മോഹൻ, രവീന്ദ്രൻ ചെന്നിലോട്, രമേശൻ നായർ അങ്ങനെ എത്രയെത്ര പേരുകളാണ് മനസ്സിൽ തറഞ്ഞു നില്ക്കുന്നത്.
പല ചലച്ചിത്ര ഗാനങ്ങളും മലയാളികളുടെ മനസ്സിൽ മായാതെ നില്ക്കുന്നതിന് ഗാനരചയിതാക്കളും, ഗായകരും സംഗീതസംവിധായകരും ആകാശവാണിയോടു നന്ദി പറഞ്ഞേ തീരൂ.

   ടെലിവിഷൻ രംഗം പിടിച്ചടക്കുന്നതു വരെ മലയാളിയു സാമൂഹ്യ ജീവിതത്തെ സ്വാധീനിച്ചിരുന്ന ഒരു പ്രധാന കണ്ണിയായിരുന്നു ആകാശവാണി. ശ്രോതാക്കൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കുവാൻ എഴുത്തുപെട്ടി എന്ന പരിപാടി പ്രയോജനപ്പെട്ടിരുന്നു.

    ശ്രോതാക്കളുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താത്ത രീതിയിലുള്ള ആകാശവാണിയുടെ പ്രവർത്തനമാണ് ആകാശവാണിയുടെ സവിശേഷത.ഒരു കാലത്ത് ഗ്രാമപ്രദേശങ്ങളിൽ ലൈബ്രറികളോടനുബന്ധിച്ച് റേഡിയോ കേൾക്കുന്നതിന് സൗകര്യമേർപ്പെടുത്തിയിരുന്നു. അന്ന് ഗവൺമെൻറിൻറെ പരിപാടികളുടെ ഒരു മുഖ്യപ്രചരണ മാദ്ധ്യമവും റേഡിയോ ആയിരുന്നു.
വ്യക്തിപരമായി ആകാശവാണി തിരുവനന്തപുരം നിലയത്തോട് എനിക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്.  എൻറെ ഒരു കഥ യുവവാണിയിൽ വായിച്ചവതരിപ്പിക്കുന്നതിന് എനിക്ക് അവസരം തന്നു എന്നുള്ളതാണ് ആ പ്രത്യേക മമതയ്ക്കു കാരണം. എനിക്കു ലഭിച്ച ആദ്യ പ്രതിഫലങ്ങളിലൊന്ന് ആകാശവാണിയിൽ നിന്നുമായിരുന്നു. 50-രൂപ! 1989-ലായിരുന്നു ഇത്.  എന്നെ ബാങ്കിൽ ഒരക്കൗണ്ടു തുറക്കുന്നതിന് പ്രേരിപ്പിതും ആകാശവാണി തന്നെ.  ആകാശവാണി തന്ന 50 രൂപയുടെ ചെക്കുമാറുന്നതിന് 10 രൂപ നല്കി ഞാൻ എസ്.ബി.ടി.യിൽ ഒരക്കൗണ്ടാരംഭിച്ചു.  അന്നു പത്തുരൂപയായിരുന്നു അക്കൗണ്ട് തുറക്കുന്നതിനു വേണ്ട മിനിമം ബാലൻസ്.

    ഇന്നും ആകാശവാണി എൻറെ കൂടെയുണ്ട്. ഊണിലും ഉറക്കത്തിലും, മലയാളിയുടെ ഹൃദയസ്പന്ദനങ്ങളറിഞ്ഞ് ഇന്നും ആകാശവാണി നിലനില്ക്കുന്നു.  നൂറു കണക്കിനു ടെലിവിഷൻ ചാനലുകളും, പല എഫ്.എം നിലയങ്ങളും, വില്ലേജ് റേഡിയോ നിലയങ്ങളുമൊക്കെ രംഗത്തെത്തിയെങ്കിലും ആകാശവാണി എന്ന,  ആ പഴയ ചങ്ങാതിയെ എനിക്കു മറക്കാനാവില്ല!

6 comments:

ajith said...

ശബ്ദരേഖകള്‍ മറക്കുന്നതെങ്ങനെ

Pheonix said...

ഇന്നും നാട്ടിലെത്തിയാല്‍ ദിവസവും ആറുമണിക്ക് ഉണര്‍ന്നാല്‍ എട്ടുമണിവരെയുള്ള എല്ലാ പരിപാടികളും കേട്ടിട്ടേ ബാക്കി കാര്യമുള്ളൂ.

tenison said...

Yuva vani, vila nilavaram,,ellam.. sarikum miss cheyunnu

tenison said...

Yuva vani, vila nilavaram,,ellam.. sarikum miss cheyunnu

tenison said...

Yuva vani, vila nilavaram,,ellam.. sarikum miss cheyunnu

Sreekala N Nayar said...

Akaasa vani was the first to give me remuneration too - year 1996, participant fee for a literary quiz. We came last. I started my first account with that money! :-)