പൊട്ടിപ്പൊളിഞ്ഞ ജീവിതം
അവസാനത്തെ ആണിക്കല്ലും ഇളക്കിയെടുത്ത്
തകർന്ന തറവാട്
ലാഭനഷ്ടങ്ങളുടെ കണക്കുകൾക്കിടയിൽ,
രക്തബന്ധങ്ങളുടെ വിലമറന്ന്
ഒരു തെരുവുപട്ടിയെപ്പോലെയണച്ചണച്ച്
ആരോടും മനസ്സിൽ, ഒരിറ്റു സ്നേഹമില്ലാതെയങ്ങനെ!
****************
മുട്ടിയുരുമ്മി ചക്കരവർത്തമാനം
പറഞ്ഞ്
സിരകളിൽ സുനാമിയുടെ
തിരമാലകളുയർത്തിയവൾ,
ഇടുക്കുകളിൽ സീൽക്കാരത്തോടെ
തുളഞ്ഞുകയറിയവൾ
ഏകാന്തതയുടെ ദ്വീപിൽ
ജീവിതം കുന്നിമണിപോലെ
വാരി വിതറിയവൾ
ചുറ്റിലും ആരവമുയർന്നപ്പോൾ
ചിണുങ്ങിക്കൊണ്ടവൾ പറഞ്ഞു
എന്നാലും, എന്നോടിങ്ങനെ......
****************
ദേഹത്തു വ്രണങ്ങൾ പൊട്ടി
ചലമൊലിപ്പിക്കുന്ന ദേഹകാന്തിയുമായി
അവൾ!
മേദസ്സു നിറഞ്ഞ ശരീരം
ഒരിക്കൽ പോലും മനസ്സാ വാചാ
കർമ്മണാ തിരിഞ്ഞു
നോക്കിയില്ലെങ്കിലും,
ആർക്കും വേണ്ടാത്ത ആ
ശരീരം വിലപിച്ചു നടന്നു
എന്നാലും നീയെന്നോട്..
***************
രാത്രിയുടെ തണുപ്പിൽ
ചുറ്റിവരിയുമ്പോൾ
അവൾ പറഞ്ഞു
നിന്നെ ഞാൻ തിന്നും!
പിരിയുമ്പോൾ പറഞ്ഞു
നിൻറെ, സാമീപ്യമില്ലാതെ,
സ്പർശനമില്ലാതെ, ഗന്ധമില്ലാതെ
എനിക്ക് നിന്നെ സ്നേഹിക്കാനാവില്ല
നമ്മൾ എന്നെന്നേക്കുമായി പിരിയുന്നു.
************
ചൊൽക്കാഴ്ച അരങ്ങുതകർക്കുകയാണ്,
അർത്ഥങ്ങൾ തിരഞ്ഞ് ആസ്വാദകൻ അലയുമ്പോൾ
ഇടയ്ക്കയും,പുല്ലാങ്കുഴലും, ഇലത്താളവും,
ചേങ്ങിലയും
ചെണ്ടയും, കൊമ്പും, കുഴലും താളലയഭംഗിയില്ലാതെ
ആർത്തലയ്ക്കുകയാണ്.
ഈ ജീവിതമൊരു ചൊൽക്കാഴ്ച!
5 comments:
ഈ ജീവിതമൊരു ചൊൽക്കാഴ്ച!
:)
വെറുമൊരു ചൊല്‍ക്കാഴ്ച...
വെറുതെയല്ല ചൊല്‍ക്കാഴ്ച്ച
ജീവിതക്കാഴ്ച്ചകൾ..
നല്ല കവിത
ശുഭാശംസകൾ....
അഭിപ്രായങ്ങൾക്കു നന്ദി. രഘുനാഥൻ, അനുരാജ്, അജിത്,സൗഗന്ധികം നിങ്ങളുടെ പ്രോത്സാഹനം എന്നിലെ കവിക്ക് കിട്ടുന്ന അംഗീകാരമായി കരുതുന്നു. ഇനിയും നിങ്ങളുടെ വാക്കുകൾക്കായി കാതോർത്തിരിക്കുന്നു.
Post a Comment