Ettumanoor Visheshangal

Friday, November 8, 2013

മലയാളത്തിനൊരു പ (ാ) ട്ട്

                                                      (ഖണ്ഡം-1)
നിറയെ പൂക്കുന്ന പൂമരമല്ല നിന്ന-
രികിൽ നില്ക്കുന്ന പൂത്തുമ്പയാണു
നിൻ  മനസ്സിലെന്നും  തെളിയുവാൻവെമ്പുമീ
കൈത്തിരിനാളം  കൂട്ടുകാരാ/രീ!

ഒരുനിലാപക്ഷി പാടുന്ന പാട്ടിലെ
വിരഹമാണൊരു,  നെടുവീർപ്പി-
ലുയരുന്ന  കദനമാണിതു,   നിൻ  നെഞ്ചിലുയരുന്ന
പ്രിയരെയോർത്തുള്ള
തേങ്ങലതാണ് ഞാൻ.

രാത്രിസത്രത്തിൽ കാത്തിരിക്കുന്നൊരു
കാവലാളു ഞാൻ,  വരിക പഥിക നീ
 ആരുമേ കടന്നെത്താത്തവഴികളിൽ
കൂടിസഞ്ചരിച്ചെത്തിയതെങ്കിലും
വീണു പോയിടും നേരത്തു നീയോർക്ക
തേടിടും ലക്ഷ്യസ്ഥാനമീ മണ്ണെന്ന്.
ഒരുപിടിച്ചോറും കണ്ണീരിൻ നനവുമായ്
ഇവിടെയീമണ്ണിൽ കാത്തിരിക്കുന്നു ഞാൻ!
പടിയടച്ചന്നു പിണ്ഡം സമർപ്പിച്ചു
കുടിയിറക്കിയെൻ തറവാട്ടുകാര്യക്കാർ.
മുതലുമോഹിച്ചുമോഹിച്ചവരെൻറെ
പുടവപോലും കവർന്നെടുത്തിന്നിതാ.
              
                                                    (ഖണ്ഡം-2)
ഇന്ന്   ശ്ലീലാശ്ലീലങ്ങളുടെ അതിർവരമ്പുകൾ കൊണ്ട്
അവരെൻറെ അതിരുകൾ നിർണ്ണയിക്കുവാൻ
കിണഞ്ഞു പരിശ്രമിക്കുകയാണ്. അവർക്ക്
വായില്ലാക്കുന്നിലപ്പൻറെ മിണ്ടായ്മയാണ്
എൻറെ മറുപടി.
ഇടത്തുകാലിലെ മന്ത് വലത്തുകാലിലേക്കും
അവിടെ നിന്ന് തിരികെയും
മാറ്റി കളിക്കുന്ന കളിക്കാരൻ/രിയാകുവാൻ
 നിന്നെ ഞാൻ വിടില്ല.
കാത്തിരിക്കുന്ന കറുത്തനാളുകളെക്കുറിച്ച്
ആരാണിനി പാടുവാനുള്ളത്?
ഇന്നലെയുടെ നേർത്തപാടവരമ്പിലൂടെ
ഇനി തിരികെയാത്രയെനിക്കില്ല.
വാളും ചിലമ്പും കയ്യിലേന്തിയാൽ
തായയല്ലെ ഞാനെൻറെയുണ്ണികൾക്ക്!







4 comments:

ബൈജു മണിയങ്കാല said...

വായില്ലാക്കുന്നിലപ്പൻറെ മിണ്ടായ്മയാണ്
എൻറെ മറുപടി.നല്ല കവിത അതിൽ ഈ വരികൾ ഏറെ ഇഷ്ടമായി

ബൈജു മണിയങ്കാല said...

വായില്ലാക്കുന്നിലപ്പൻറെ മിണ്ടായ്മയാണ്
എൻറെ മറുപടി.നല്ല കവിത അതിൽ ഈ വരികൾ ഏറെ ഇഷ്ടമായി

ajith said...

ഖണ്ഡം രണ്ടും ഇഷ്ടപ്പെട്ടു

സൗഗന്ധികം said...

വളരെ വളരെ മനോഹരമായ കവിത.

ഒത്തിരിയിഷ്ടമായി

ശുഭാശംസകൾ ...